ഇന്ദ്രൻ ഓടി വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു; അദ്ദേഹം പറയാൻ ശ്രമിച്ചത്; അവസാന ദിവസത്തെക്കുറിച്ച് മല്ലിക പറഞ്ഞത്
മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും നടൻ സുകുമാരൻ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. സുകുമാരനെക്കുറിച്ച് പരാമർശിക്കാത്ത ഭാര്യ മല്ലികയുടെ അഭിമുഖങ്ങൾ വിരളമാണ്. ഭർത്താവിനെക്കുറിച്ച് അഭിമാനത്തോടെ ഇന്നും മല്ലിക സംസാരിക്കാറുണ്ട്. കുടുംബത്തിന്റെ താങ്ങായിരുന്ന സുകുമാരൻ വിട പറയുന്നത് തന്റെ 49ാം വയസിലാണ്. മക്കളായ ഇന്ദ്രജിത്തും പൃഥിരാജും അന്ന് വിദ്യാർത്ഥികളാണ്. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്ന് പോയെങ്കിലും മല്ലിക സുകുമാരൻ ആത്മധൈര്യം കെെ വിട്ടില്ല.
പൃഥിരാജിനും ഇന്ദ്രജിത്തിനും ഇന്നത്തെ നിലയിലേക്ക് ഉയരാൻ കഴിഞ്ഞതിൽ പ്രധാന പങ്കുവഹിച്ചത് മല്ലിക സുകുമാരനാണ്. 1997 ലാണ് സുകുമാരൻ മരിക്കുന്നത്. സുകുമാരന്റെ മരണത്തെക്കുറിച്ച് മുമ്പൊരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എസിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അത് വല്ലാത്തൊരു ദിവസമായിരുന്നു. മൂന്നാറിലെ ഞങ്ങളുടെ ഫാം ഹൗസിൽ മൂന്ന് നാല് ദിവസം താമസിച്ചപ്പോൾ ഒരു ദിവസം തോൾ വേദനയുണ്ടെന്ന് പറഞ്ഞു.

ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോൾ പുള്ളി സമ്മതിച്ചു. സാധാരണ അങ്ങനെയല്ല. ഡോക്ടർ വേണുവിന്റെ സുഹൃത്തായ ഡോക്ടറാണ് വന്നത്. ബിപി നോക്കിയപ്പോൾ ബിപിയുണ്ട്. ഇസിജി നോക്കിയപ്പോൾ ഡോക്ടറുടെ എക്സ്പ്രഷൻ മാറുന്നത് കണ്ടു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞു. സുകുേവട്ടൻ ചാടിയെഴുന്നേറ്റ് ഷർട്ടെടുക്കാൻ നോക്കിയപ്പോൾ സ്ട്രെയിൻ എടുക്കേണ്ട, ഒരു കസേരയിടാം നടക്കേണ്ടെന്ന് ഡോക്ടർ പറഞ്ഞു. അത്ര പോലും നടക്കരുതെന്ന് പറഞ്ഞപ്പോൾ എനിക്ക് പേടിയായി.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പിറ്റേ ദിവസം രാവിലെ ഡോക്ടർമാർ പേടിക്കേണ്ട, സ്റ്റബിലൈസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അതൊരു സമാധാനമായി. രാജുവിനെ കണ്ടപ്പോൾ ഇവനെപ്പോൾ വന്നെന്ന് അദ്ദേഹം ചോദിച്ചു. പിറ്റേ ദിവസം അതിനേക്കാൾ ഉന്മേഷവാനായി. അതിന്റെയടുത്ത് ദിവസം ഐസിയുവിൽ നിന്ന് മാറ്റാമെന്ന് പറഞ്ഞു. നാലാം ദിവസം രാവിലെ ഐസിയുവിൽ നിന്ന് വന്നു.
ഇന്ദ്രൻ എല്ലാ ദിവസവും അവിടെയുണ്ട്. ഇന്ദ്രൻ ഭക്ഷണം കഴിക്കാൻ പോയി.

ഞങ്ങളും കഴിച്ചു. വായിച്ച് കൊണ്ടിരിക്കവെ പത്രവവും കണ്ണടയും അവിടെയിട്ടു. പ്രശ്നമുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ സിസ്റ്ററെ വിളിച്ചു. അദ്ദേഹത്തെ വീൽ ചെയറിൽ ഇരുത്തി കൊണ്ട് പോയി. ഐസിയുവിന്റെ ഡോർ അടയുന്നതിന് മുമ്പ് എന്റെ മുഖത്ത് നോക്കി തലയാട്ടി. രക്ഷയില്ല എന്ന മട്ടിലാണോ അങ്ങനെ കാണിച്ചതെന്ന് അറിയില്ല.
വാതിൽ അടഞ്ഞ് അഞ്ച് മിനുട്ട് കഴിഞ്ഞ് ഇന്ദ്രൻ വന്നു. കുറച്ച് കഴിഞ്ഞ് ഡോക്ടർമാർ ഇന്ദ്രനെ അകത്തോട്ട് വിളിച്ചു. രണ്ടോ മൂന്നോ മിനുട്ട് കഴിഞ്ഞ് അവൻ ഓടി വന്ന് അമ്മേ അച്ഛൻ പോയി, തിരിച്ച് കിട്ടുമെന്ന് തോന്നുന്നില്ല അമ്മ അകത്തേക്ക് വായെന്ന് പറഞ്ഞു. ഞാൻ അകത്ത് കയറുമ്പോൾ കാണുന്നത് എല്ലാവരും സുകുവേട്ടനെ നെഞ്ചിലിട്ട് അമർത്തുന്നതാണ്. മോനേ അമ്മയ്ക്ക് വെളിയിൽ പോകണം ഇവിടെ നിൽക്കേണ്ട എന്ന് പറഞ്ഞ് ഞാൻ പുറത്ത് വന്നു.
പത്ത് മിനുട്ട് കഴിഞ്ഞ് ഇന്ദ്രൻ ഓടി വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു. എനിക്ക് കരയാൻ തോന്നിയില്ല. സുകുവേട്ടനെ കിടത്തി മുഖത്തെല്ലാം കെട്ടിയപ്പോഴാണ് ഇനി സുകുവേട്ടൻ ഇല്ലെന്ന് പൂർണമായും തന്റെ മനസിൽ കയറുന്നതെന്നും മല്ലിക സുകുമാരൻ അന്ന് ഓർത്തു.


Click it and Unblock the Notifications