ആ റോൾ ഞാൻ ചെയ്യട്ടേയെന്ന് മോഹൻലാൽ; അതിനെന്തായെന്ന് മമ്മൂട്ടി; നടൻ വിട്ടു കൊടുത്ത വേഷം
മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. ഏകദേശം ഒരേ കാലഘട്ടത്തിൽ തന്നെ കരിയർ തുടങ്ങിയ മോഹൻലാലും മമ്മൂട്ടിയും വൻ ആരാധക വൃന്ദമുള്ള താരങ്ങളായി മാറുന്നതും ഒരേ കാലഘട്ടത്തിൽ തന്നെയാണ്. ഇരുവർക്കുമൊപ്പം വന്ന നിരവധി താരങ്ങൾക്ക് പിന്നീട് കരിയറിൽ വീഴ്ച സംഭവിച്ചെങ്കിലും മോഹൻലാലും മമ്മൂട്ടിയും സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത താരങ്ങളായി മാറി.
രണ്ട് പേർക്കും ഒരുപോലെ ആരാധകർ ഉള്ളതിനാൽ പലപ്പോഴും ഇവരുടെ ഫാൻസ് തമ്മിൽ മത്സരം വരെ ഉണ്ടാവാറുണ്ട്. എന്നാൽ മോഹൻലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കൾ ആണ്. സിനിമയിൽ വന്ന കാലം മുതലുള്ള സൗഹൃദം ഇപ്പോഴും അതുപോലെ തുടരുന്നു.

ഇപ്പോഴിതാ ഈ സൗഹൃദത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ബാലു കിരിയത്ത്. ഇദ്ദേഹം സംവിധാനം ചെയ്ത വിസ എന്ന സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ചിരുന്നു. 1983 ലാണ് സിനിമ പുറത്തിറങ്ങിയത്. സിനിമയിൽ മമ്മൂട്ടി ചെയ്യാനിരുന്ന വേഷം നടൻ മോഹൻലാലിന് വിട്ടുകൊടുക്കുകയായിരുന്നെന്ന് ബാലു കരിയത്ത് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

'സിനിമയിൽ കരിക്ക് കച്ചവടക്കാരനെ ജഗതി ശ്രീകുമാറിനെക്കാെണ്ട് അവതരിപ്പിക്കാമെന്ന് തീരുമാനിച്ചു. അന്നദ്ദേഹം കയറി വരുന്നതേ ഉള്ളൂ. എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു.സ അങ്ങനെ കുറച്ച് കഥാപാത്രങ്ങളെ ഉണ്ടാക്കി. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളും ഗൾഫിൽ നിന്ന് ഭർത്താവ് ലീവിന് വരാൻ വേണ്ടി കാത്തിരിക്കുന്ന ഭാര്യയും'

'മമ്മൂട്ടിയും ജലജയും ആണ് ആ ഭാര്യ ഭർത്താക്കൻമാരായി അഭിനയിച്ചത്. ഇവരുടെ കോമൺ ഫ്രണ്ട് ആയി അടിച്ച് പൊളിച്ച് ജീവിക്കുന്ന സണ്ണിക്കുട്ടി. അതാണ് മോഹൻലാൽ ആദ്യമായി കോഡി അവതരിപ്പിച്ച സിനിമ. അതിന് പിന്നിൽ ഒരു പിന്നാമ്പുറ കഥയുണ്ട്. ഈ കഥാപാത്രം മമ്മൂട്ടിയെക്കൊണ്ട് ചെയ്യിക്കാമെന്നാണ് ഞാൻ ഏറ്റിരുന്നത്. മമ്മൂട്ടിക്ക് ഒരു കോമഡി കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു'

'അന്ന് ഞാനും മമ്മൂട്ടിയും മോഹൻലാലും എല്ലാം താമസിച്ചിരുന്നത് രഞ്ജിത്ത് എന്ന ഹോട്ടലിൽ ആണ്. സ്ക്രിപ്റ്റ് പൂർണമായും എഴുതി. വായിച്ചപ്പോൾ മോഹൻലാൽ പറഞ്ഞു ചേട്ടാ സണ്ണിക്കുട്ടി ഞാൻ ചെയ്യാം. എനിക്കത് ഇഷ്ടപ്പെട്ടെന്ന്. തൊട്ടപ്പുറത്ത് തന്നെ മമ്മൂട്ടി ഉണ്ട്. അപ്പോൾ ഞാൻ മമ്മൂക്കയോട് പറഞ്ഞു'
'പിന്നെന്താ അവൻ ചെയ്തോട്ടെ എന്ന് പറഞ്ഞു. അങ്ങനെയാണ് മോഹൻലാൽ വില്ലൻ കഥാപാത്രത്തിൽ നിന്ന് മാറി മുഴുനീള ഹാസ്യ കഥാപാത്രം ചെയ്യുന്നത്. അത് സൂപ്പർഹിറ്റായി. അവർ സഹോദരൻമാരെ പോലെയാണ്. ഇപ്പോഴും അപ്പോഴും അങ്ങനെയാണ്,' ബാലു കിരിയത്ത് പറഞ്ഞു.

തുടക്കകാലത്ത് നിരവധി സിനിമകളിൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരങ്ങളായി മാറിയ ശേഷം ഹരികൃഷ്ണൻസ്, ട്വന്റി ട്വന്റി എന്നീ സിനിമകളിൽ ആണ് ഇരുവരും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ന് ഒരു സിനിമയിൽ രണ്ട് പേരെയും ഒരുമിച്ചെത്തിക്കാൻ പറ്റാത്ത വിധം വിലപിടിപ്പുള്ള സൂപ്പർസ്റ്റാറുകളാണ് മമ്മൂട്ടിയും മോഹൻലാലും.


Click it and Unblock the Notifications