'എന്നോടൊന്ന് പറയാമായിരുന്നില്ലേ, മരിച്ചപ്പോൾ അതും പറഞ്ഞാണ് മമ്മൂക്ക കരഞ്ഞത്; അവർ സഹോദരൻമാരെ പോലെ'
മമ്മൂട്ടിയുമായി കൊച്ചിൻ ഹനീഫയ്ക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുകേഷ്. കൊച്ചിൻ ഹനീഫ മരിച്ചപ്പോൾ മമ്മൂട്ടി കരഞ്ഞതിനെക്കുറിച്ചും മുകേഷ് പരാമർശിച്ചു.
മലയാള സിനിമയിൽ ഒരു കാലത്ത് സജീവ സാന്നിധ്യമായിരുന്നു അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ. കോമഡി, വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ കൊച്ചിൻ ഹനീഫയുടെ ചില സിനിമകളുടെ ഡയലോഗ് ഇന്നും പ്രസിദ്ധമാണ്. കൊച്ചിൻ ഹനീഫയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്. കൊച്ചിൻ ഹനീഫയുടെ സ്വഭാവ രീതിയെക്കുറിച്ചും മമ്മൂട്ടിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും മുകേഷ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചു.
'എല്ലാ മേഖലയിലും തിളങ്ങിയ ആളാണ് ഹനീഫിക്ക. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആർക്കെങ്കിലും അദ്ദേഹത്തോട് എതിർപ്പോ ശത്രുതയോ ഉള്ളതായി അറിയില്ല. എവിടെ ചെന്നാലും അവിടെ ഇഴുകിച്ചേരും. ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്ന ആളാണ്'
'അദ്ദേഹത്തിന്റെ ചിരി വളരെ പ്രസിദ്ധമാണ് മലയാള സിനിമയിൽ. ചെറിയ തമാശയ്ക്ക് അദ്ദേഹം എത്ര വേണമെങ്കിലും ചിരിക്കും. സീരിയസ് ആയ സ്ഥലത്താണെങ്കിൽ ഹനീഫിക്കയുണ്ടെങ്കിൽ കാര്യങ്ങൾ പറയുന്നത് ഒതുക്കും'

'ഹനീഫിക്കയുണ്ട് ചെറിയ കാര്യത്തിന് പൊട്ടിച്ചിരിച്ചിട്ട് അവസാനം നമ്മളെല്ലാവരും സീരിയസായി നിൽക്കുന്നിടത്ത് തമാശയാക്കിക്കളഞ്ഞെന്ന ചീത്തപ്പേര് വരും. ഹനീഫിക്ക സിനിമയിൽ വളരെ സജീവമായ ശേഷമാണ് ഞാൻ പരിചയപ്പെടുന്നത്. വളരെ വർഷങ്ങൾക്ക് മുമ്പ് കൊച്ചിൻ ഹനീഫ എന്ന മിമിക്രിക്കാരനെ എനിക്കറിയാം'
'ഹനീഫിക്കയെ പറ്റി പറയുമ്പോൾ കൂടെ പറയേണ്ട ആളാണ് സാക്ഷാൽ മമ്മൂട്ടി. ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്ര മാത്രം സ്നേഹം മമ്മൂക്കയ്ക്ക് ഹനീഫിക്കയോടുണ്ട്, അതിന്റെ എത്രയോ ഇരട്ടി സ്നേഹം ഹനീഫിക്ക പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഹനീഫിക്ക മരിച്ചപ്പോൾ മമ്മൂക്ക ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞത്'

'ഇദ്ദേഹത്തിന് ആരോഗ്യ സ്ഥിതി സീരിയസാണെന്ന് ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക കരഞ്ഞത്. വഴക്ക് പറഞ്ഞ് കൊണ്ടായിരുന്നു കരച്ചിൽ. എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന്. അത്രമാത്രം നിഷ്കളങ്കനായ ആളായിരുന്നു,' മുകേഷ് പറഞ്ഞു.
കൊച്ചിൻ ഹനീഫയുടെ വിയോഗത്തെക്കുറിച്ച് നേരത്തെ സലിം കുമാർ ഉൾപ്പെടെയുള്ള നടൻമാർ സംസാരിച്ചിരുന്നു. ആത്മസുഹൃത്തായിരുന്ന ഹനീഫ മരിച്ചപ്പോൾ തനിക്ക് മരണ വാർത്ത ടിവിയിൽ പോലും കാണാൻ മനസനുവദിച്ചില്ലെന്നാണ് സലിം കുമാർ പറഞ്ഞത്. 2010 ലാണ് കൊച്ചിൻ ഹനീഫ മരിക്കുന്നത്. ലിവർ കാൻസർ മൂലം ചികിത്സയിലായിരുന്നു നടൻ.

കൊച്ചിൻ ഹനീഫ പറഞ്ഞ മറക്കാനാവാത്ത വാക്കുകളെ പറ്റി നടി ഭാവന അടുത്തിടെ സംസാരിച്ചിരുന്നു. നമ്മൾ മരിച്ചാൽ ഒന്നും മാറുന്നില്ലെന്നും ലോകം പഴയത് പോലെ തന്നെ നീങ്ങുമെന്നും ഹനീഫിക്ക പറഞ്ഞിരുന്നു.
അന്ന് അതിനെ പറ്റി ആലോചിച്ചില്ലെങ്കിലും ഇപ്പോൾ ആലോചിക്കുമ്പോൾ അത് ശരിയാണെന്നും ഭാവന അഭിപ്രായപ്പെട്ടു. മക്കളെ പോലെയാണ് താനുൾപ്പെടെയുള്ളവരെ ഹനീഫിക്ക ശ്രദ്ധിച്ചിരുന്നതെന്നും ഭാവന ഓർത്തു.ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ ഇദ്ദേഹം ഇന്നും ഓർമ്മിക്കപ്പെടുന്നു.
മീശമാധവൻ, കുഞ്ഞിക്കൂനൻ, സൂത്രധാരൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് കൊച്ചിൻ ഹനീഫ ചെയ്തത്. തമിഴിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളിലാണ് നടൻ അഭിനയിച്ചത്.
സൂത്രധാരനെന്ന ദിലീപ്-മീര ജാസ്മിൻ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം കൊച്ചിൻ ഹനീഫിക്കയ്ക്ക് ലഭിച്ചു.
അഭിനയനത്തിന് പുറമെ ഒരുപിടി സിനിമകൾ മലയാളത്തിലും തമിഴിലുമായി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ വാത്സല്യമാണ് ഇതിൽ ശ്രദ്ധേയ സിനിമ.


Click it and Unblock the Notifications