മുറിച്ച് മാറ്റാവുന്ന ബന്ധമാണ്; പക്ഷെ ഒരു കാര്യം ആലോചിക്കണം; ഭാര്യയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ
മലയാള സിനിമാ രംഗത്തെ സൂപ്പർ താരമാണെങ്കിലും പല കാര്യങ്ങളിലും മമ്മൂട്ടി വ്യത്യസ്തനാണ്. പ്രതിഛായ ഭയന്ന് ഭവ്യമായി പെരുമാറുന്ന രീതി മമ്മൂട്ടിക്കില്ല. സിനിമാ രംഗത്ത് പലർക്കും നടനെക്കുറിച്ച് പല അഭിപ്രായങ്ങളാണ്. ചിലർ ഇദ്ദേഹം ദേഷ്യക്കാരനും അഹങ്കാരിയുമാണെന്നാണ് പറയാറ്. അതേസമയം മറ്റ് ചിലർക്ക് മമ്മൂട്ടി പ്രിയങ്കരനാണ്. താരപരിവേഷത്തിനപ്പുറത്ത് നല്ല സൗഹൃദങ്ങൾക്കാണ് നടൻ പ്രാധാന്യം നൽകുന്നതെന്ന് ഇക്കൂട്ടർ പറയുന്നു. മമ്മൂട്ടിയുടെ ദേഷ്യത്തെയും സ്നേഹത്തെയും കുറിച്ച് നിരവധി സഹപ്രവർത്തകർ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.
71 കാരനായ മമ്മൂട്ടി കരിയറിലെ ഉയരങ്ങളിലേക്ക് കുതിച്ചപ്പോഴും കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകി. സിനിമയിലേക്ക് വരുന്നതിന് മുമ്പേ മമ്മൂട്ടി വിവാഹിതനാണ്. കരിയറിലെ പ്രതിസന്ധി കാലത്ത് ആശ്വാസമായും ഉയർച്ചകളിൽ സന്തോഷം പങ്കിട്ടും നടന്റെ കൂടെ ഭാര്യ സുൽഫത്തുണ്ട്. 1979 മെയ് ആറിനാണ് മമ്മൂട്ടി വിവാഹിതനാകുന്നത്. ഭാര്യയെക്കുറിച്ച് മുമ്പൊരിക്കൽ മമ്മൂട്ടി പറഞ്ഞ ഹൃദ്യമായ വാക്കുകളാണ് ആരാധക ശ്രദ്ധ നേടുന്നത്.

ഭാര്യക്ക് ഒരു പുരുഷന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചാണ് മമ്മൂട്ടി സംസാരിച്ചത്. 'ഭാര്യ എന്നത് രക്തബന്ധം അല്ല. നമുക്ക് ഏട്ടൻ, അമ്മ, അച്ഛൻ, അമ്മായി, ചെറിയച്ഛൻ ഒക്കെ രക്തബന്ധങ്ങളാണ്. ഒരിക്കലും ആ ബന്ധം മുറിച്ച് മാറ്റാൻ പറ്റില്ല. പക്ഷെ ഭാര്യ വേണമെങ്കിൽ മുറിച്ച് മാറ്റാവുന്ന ബന്ധമാണ്. പക്ഷെ നമ്മൾ ആലോചിക്കേണ്ട കാര്യം ഈ ഭാര്യയിലൂടെയാണ് ഈ ബന്ധങ്ങളെല്ലാം നമുക്ക് ഉണ്ടാകുന്നത്'
'മുറിച്ച് മാറ്റാൻ പറ്റുന്ന ബന്ധത്തിൽ നിന്നാണ് മുറിച്ച് മാറ്റാൻ പറ്റാത്ത ബന്ധങ്ങൾ ഉണ്ടാകുന്നത്. ഭാര്യാ ഭർതൃ ബന്ധം എന്നത് ദിവ്യമായ ബന്ധം ആണ്. പരസ്പരം മനസ്സിലാക്കി, രണ്ട് തരം ചിന്തകളും വ്യക്തിത്വവുമുള്ള രണ്ട് പേർ ഒന്ന് ചേരുന്നതാണ് ഭാര്യാ ഭർതൃ ബന്ധം,' മമ്മൂട്ടി പറഞ്ഞതിങ്ങനെ.
മമ്മൂട്ടി ഭാര്യക്ക് നൽകുന്ന ബഹുമാനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ വാക്കുകളെന്ന് ആരാധകർ പറയുന്നു. മമ്മൂട്ടിയുടെ കൂടെ പാെതുവേദികളിൽ ഇടയ്ക്ക് സുൽഫത്തും എത്താറുണ്ട്. സുൽഫത്തിനെക്കുറിച്ച് മകൻ ദുൽഖർ മുമ്പൊരിക്കൽ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തി ഉമ്മയാണെന്ന് ദുൽഖർ തുറന്ന് പറഞ്ഞു, പിതാവ് മമ്മൂട്ടി തന്നെ വഴക്ക് പറയാറുണ്ട്.
പക്ഷെ അത് തനിക്ക് ഇഷ്ടമാണ്. എനിക്കിപ്പോൾ ഒരു കുടുംബമായി. എങ്കിലും വീട്ടിൽ താമസിച്ച് വരുമ്പോൾ വഴക്ക് കേൾക്കുമെന്നും ദുൽഖർ പറഞ്ഞു. പിതാവിനെ പോലെ സിനിമാ രംഗത്ത് താരമായി മാറാൻ ദുൽഖറിനും കഴിഞ്ഞു. മമ്മൂട്ടിയെക്കുറിച്ച് അടുത്തിടെ സഹോദരൻ ഇബ്രാഹിംകുട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. പിതാവ് മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ മമ്മൂട്ടിയെക്കുറിച്ചാണ് ഇബ്രാഹിംകുട്ടി സംസാരിച്ചത്.

ബാപ്പ വളരെ ഫ്രണ്ട്ലിയായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ വല്ലാത്ത ഷോക്കായി. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഇച്ചാക്ക പറഞ്ഞത് ബാപ്പ മരിച്ചു, മക്കളെന്ന സ്ഥാനം പോയി. ഇനി നമ്മളാണ് ബാപ്പമാരെന്നാണ്. അന്ന് മാത്രമാണ് ജേഷ്ഠനെ പൊട്ടിക്കരഞ്ഞ് താൻ കണ്ടതെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. മമ്മൂട്ടി ദേഷ്യക്കാരനല്ലെന്നും പക്ഷെ കാര്യങ്ങൾ തുറന്നടിച്ച് പറയുന്ന പ്രകൃതമുണ്ടെന്നും സഹോദരൻ അന്ന് വ്യക്തമാക്കി.
മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടിയിപ്പോൾ. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇത് ആറാം തവണയാണ് മമ്മൂട്ടിയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത്. മമ്മൂട്ടിയുടെ പുതിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications