ഇംഗ്ലീഷ് ശരിയാക്കാൻ മണിക്കൂറിന് പണം നൽകി പഠിക്കാൻ പോയി; പക്ഷെ സംഭവിച്ചത്; തുറന്ന് പറഞ്ഞ മമ്മൂട്ടി
പരിശ്രമത്തിലൂടെ അഭിനയത്തിൽ മികവ് വരുത്തി മുന്നേറിയ നടനായാണ് മമ്മൂട്ടിയെ ഏവരും വിശേഷിപ്പിക്കുന്നത്. പരിമിതികൾ തിരിച്ചറിഞ്ഞ് തിരുത്തുകൾ വരുത്താൻ മമ്മൂട്ടി ശ്രദ്ധിച്ചു. വെല്ലുവിളികളുള്ള കഥാപാത്രങ്ങൾ ചെയ്യാൻ നടൻ തയ്യാറായി. പ്രഗൽഭരായ ഫിലിം മേക്കേർസിന്റെ സിനിമകളുടെ ഭാഗമാവാൻ എക്കാലത്തും മമ്മൂട്ടി ശ്രദ്ധിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ മുതൽ ലിജോ ജോസ് പെല്ലിശേരി വരെയുള്ളവരുടെ സിനിമകളിൽ മമ്മൂട്ടി തിളങ്ങി.
കരിയറിലെ സുവർണകാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇന്ന് കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി മികച്ച സിനിമകൾ മമ്മൂട്ടിയെ തേടിയെത്തുന്നു. കണ്ണൂർ സ്ക്വാഡാണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇതിന് മുമ്പിറങ്ങിയ റോഷാക്ക് ഉൾപ്പെടെയുള്ള സിനിമകളും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് പ്രശംസ നേടി. മമ്മൂട്ടിയുടെ കരിയറിൽ നിരൂപക പ്രശംസ നേടിയ സിനിമയാണ് 2000 ൽ പുറത്തിറങ്ങിയ ബാബ സാഹേബ് അംബ്ദേക്കർ.

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ അംബ്ദേക്കറെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്കാരവും സിനിമയിലൂടെ മമ്മൂട്ടിക്ക് ലഭിച്ചു. സിനിമയിൽ ബ്രിട്ടീഷ് ഇംഗ്ലീഷിൽ ഡബ് ചെയ്തതിനെക്കുറിച്ച് മമ്മൂട്ടി മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ശേഷമാണ് നടൻ സിനിമയിൽ ഡബ് ചെയ്യുന്നത്. മുപ്പത് ദിവസം ഡബ് ചെയ്തു. എന്നിട്ടാണ് എന്റെ ഇംഗ്ലീഷ് ആ കോലമെങ്കിലും ആയത്. മദ്രാസിലാണ് താമസിക്കുന്നത്.
ബ്രിട്ടീഷ് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സ്ത്രീക്ക് മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് പഠിക്കാൻ പോയി. അവർ മൂന്ന് മണി മുതൽ നാല് മണിവരെയുള്ള സമയം പറയും. ഞാൻ മൂന്നര മണിക്ക് ചെന്ന് മൂന്നേ മുക്കാലിന് തിരിച്ച് വരും. പേടിയായിരുന്നു.

അവർ സംസാരിക്കുന്നതൊന്നും എനിക്ക് വരില്ലായിരുന്നു. ആ കാലത്ത് ഞാൻ പ്രസംഗിക്കുമ്പോഴൊക്കെ ഭയങ്കര ബ്രിട്ടീഷ് ഇംഗ്ലീഷ് ആയിരുന്നു. അതൊക്കെ പോയി. പത്ത് പന്ത്രണ്ട് കൊല്ലമായപ്പോഴേക്കും മുഴുവൻ കൈയിൽ നിന്നും പോയെന്നും മമ്മൂട്ടി അന്ന് വ്യക്തമാക്കി. ജബ്ബാർ പട്ടേലാണ് ബാബ സാഹെബ് അംബ്ദേക്കർ സംവിധാനം ചെയ്തത്. മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് പുറമെ മികച്ച ഫീച്ചർ ഫിലിം. മികച്ച കലാസംവിധാനം എന്നിവയ്ക്കുള്ള പുരസ്കാരവും ഈ ചിത്രത്തിന് ലഭിച്ചു.
കാതൽ ആണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ജ്യോതികയാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനിയാണ് കാതൽ നിർമ്മിക്കുന്നത്.
ജിയോ ബേബി-മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന സിനിമയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. കാതലിന് ശേഷം ബസൂക്ക ഉൾപ്പെടെയുള്ള സിനിമകൾ മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനുണ്ട്. നവാഗതനായ ഡിനോ ഡെന്നിസ് ആണ് ബസൂക്ക സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസ് ദേവ് മേനോനും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. അടുത്ത വർഷമായിരിക്കും ബസൂക്ക റിലീസ് ചെയ്യുക. ക്രെെം ഡ്രാമോ ജോണറാണ് ബസൂക്ക.


Click it and Unblock the Notifications