മോഹൻലാലിനെ നായകനാക്കിയപ്പോൾ മമ്മൂട്ടി റൂമിലെത്തി; മമ്മൂട്ടിയുടെ വാക്കുകളാണ് വാശി ആയത്; ഡെന്നിസ് പറഞ്ഞത്
നടൻ മോഹൻലാലിനെ സൂപ്പർ താരപദവിയിലേക്കുയർത്തിയ സിനിമ ആണ് രാജാവിന്റെ മകൻ. 1986 ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തതും നിർമ്മിച്ചതും തമ്പി കണ്ണന്താനം ആയിരുന്നു. ഡെന്നിസ് ജോസഫിന്റേതായിരുന്നു തിരക്കഥ. നടൻ മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന സിനിമ ആണ് രാജാവിന്റെ മകൻ എന്ന് സിനിമാ ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മമ്മൂട്ടി സിനിമ നിരസിച്ച ശേഷമാണ് മോഹൻലാലിലേക്ക് രാജാവിന്റെ മകൻ എത്തുന്നത്. ഇന്നും സിനിമാ രംഗത്ത് ഇത് ഒരു ചർച്ചാ വിഷയമാണ്.
മമ്മൂട്ടി ഈ സിനിമ ചെയ്തിരുന്നെങ്കിൽ എങ്ങനെ ഉണ്ടായേനെ എന്ന് സിനിമാ ഗ്രൂപ്പുകളിൽ ചർച്ച നടക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി രാജാവിന്റെ മകൻ നിരസിച്ചതിനെക്കുറിച്ച് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിൽ സംസാരിക്കവെ ആണ് മമ്മൂട്ടി സിനിമ നിരസിച്ച ശേഷമുള്ള സംഭവങ്ങളെക്കുറിച്ച് ഡെന്നിസ് ജോസഫ് സംസാരിച്ചത്.

'എന്നെ സംബന്ധിച്ച് അത് മമ്മൂട്ടി ചെയ്യണം എന്നായിരുന്നു. തമ്പിക്കും ഏറ്റവും അടുപ്പം മമ്മൂട്ടിയുമായാണ് അവർ ആത്മ സുഹൃത്തുക്കൾ ആയിരുന്നു. പക്ഷെ ആ നേരം അൽപ്പ നേരം പരാജയപ്പെട്ടതോടെ അവരുടെ ബന്ധം അകന്നു. മമ്മൂട്ടി അന്ന് വിജയം വരിച്ച് നിൽക്കുന്ന ഹീറോ ആണ്'
'ഒരു പരാജിതന്റെ കൂടെ വീണ്ടും സിനിമ ചെയ്യാൻ മമ്മൂട്ടി മടിച്ചു. ഞാൻ നിർബന്ധിച്ചു, തമ്പി ഒരുപാട് നിർബന്ധിച്ചു. പക്ഷെ മമ്മൂട്ടി ആ പടം ചെയ്യാൻ മുതിർന്നില്ല. എന്ന് മാത്രമല്ല, അന്നത്തെ നിലയ്ക്ക് തമ്പിക്ക് വിഷമം ഉണ്ടാവുന്ന രീതിയിൽ മമ്മൂട്ടി സംസാരിക്കുകയും ചെയ്തു.
'അന്ന് വളരെ വാശിയോടെ മോഹൻലാലിനെ വെച്ച് തമ്പി ആ സിനിമ എടുത്തു. മോഹൻലാലുമായും അദ്ദേഹത്തിന് അടുപ്പമാണ്. അന്നത്തെ നിലയ്ക്ക് വേറൊരു പ്രൊഡ്യൂസർ ആണെങ്കിൽ മമ്മൂട്ടി പിൻമാറിയതോടെ സിനിമ ഉപേക്ഷിക്കും. പക്ഷെ തമ്പി തന്നെ പ്രൊഡ്യൂസർ ആയത് കൊണ്ട് മോഹൻലാലിനെ സമീപിച്ചു'

'മോഹൻലാലിനെ അന്നെനിക്ക് പരിചയം ഇല്ല. ലൊക്കേഷനിൽ ഞാനും തമ്പിയും പോയി മോഹൻലാലിനോട് സംസാരിച്ചു. കഥ കേൾക്കുന്നത് എപ്പോഴാണെന്ന് ചോദിച്ചു. എന്നെ അമ്പരപ്പിച്ചു കളഞ്ഞു മോഹൻലാൽ. എനിക്ക് കഥയൊന്നും കേൾക്കേണ്ട നിങ്ങൾക്കൊക്കെ അറിയാലോ, പിന്നെന്തിനാണ് കഥ കേൾക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു'
'അന്ന് സൂപ്പർ താരമായില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും തിരക്കോടെ നിൽക്കുന്ന മനുഷ്യനാണ്. പത്താമുദയം പോലുള്ള ഹിറ്റ് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. മോഹൻലാലിനെ വെച്ച് സിനിമ എടുക്കുന്നു എന്ന് പറഞ്ഞ് സ്ക്രിപ്റ്റ് പ്രൊസീഡ് ചെയ്യാൻ തുടങ്ങിയപ്പോൾ ഇടയ്ക്കിടയ്ക്ക് മമ്മൂട്ടി റൂമിൽ വരും. എഴുതി വെച്ച സീനെടുത്ത് മമ്മൂട്ടി വായിക്കും. നായക കഥാപാത്രത്തിന്റെ ഡയലോഗ് മമ്മൂട്ടിയുടെ മോഡുലേഷനിൽ പറയുകയും ചെയ്യും. എന്നെ ഇറിറ്റേറ്റ് ചെയ്യുകയാണ്'
'ഞാൻ അസ്വസ്ഥനായി, ഞാൻ തമ്പിയോട് പറഞ്ഞു, മമ്മൂട്ടിയെ വെച്ച് തന്നെ ചെയ്താലോ എന്ന്. ഏയ് ഇനി അവൻ ഫ്രീ ആയി അഭിനയിക്കാം എന്ന് പറഞ്ഞാലും വേണ്ടെന്ന് തമ്പി പറഞ്ഞു. കാറ് വരെ വിറ്റ് തമ്പി ആ സിനിമ ചെയ്തു. സ്ഥലങ്ങളൊക്കെ പണയപ്പെടുത്തിയിരുന്നു. പൈസ കുറവായതിനാൽ വളരെ ചെറിയ രീതിയിലാണ് ഷൂട്ട് ചെയ്തത്. കുറച്ച് ദിവസവേ ഷൂട്ട് ചെയ്തിട്ടുള്ളൂ,' ഡെന്നിസ് ജോസഫ് പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications