സുലുവിനെ കണ്ടെത്തിയത് മൂന്നാമത്തെ പെണ്ണുകാണലിൽ: മമ്മൂട്ടിയുടെ പ്രണയകഥ തുടങ്ങിയത് വിവാഹശേഷം
മലയാള സിനിമയിലെ ഏറ്റവും വിജയകരമായ ദാമ്പത്യം ഏതെന്ന് ചോദിച്ചാൽ, അതിനുള്ള ഒരേയൊരു മറുപടിയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേയും, ഭാര്യ സുൽഫത്തിന്റെയും ജീവിതം. നാൽപ്പത് വർഷത്തെ സിനിമ ജീവിതത്തിനിടയിലും, വെള്ളിത്തിരയുടെ ഗ്ലാമറിനിടയിലും മമ്മൂട്ടി എന്ന പച്ച മനുഷ്യനെ മെഗാസ്റ്റാർ കൈവിടാതെ ഇരുന്നത് തന്റെ സുലുവിന് വേണ്ടിയാണ്. ഭാര്യ അല്ലാതെ ഒരു കൂട്ടുകാരി തനിക്കില്ല എന്ന് എവിടെയും പറയാൻ മടിയില്ലാത്ത ലെജൻഡറി നടൻ, ഒരിക്കൽ സുലുവിനെ ആദ്യമായി കണ്ടതിനെ കുറിച്ച് മനസ്സ് തുറന്നിരുന്നു. അന്ന് മമ്മൂട്ടി പറഞ്ഞത്, തങ്ങളുടെ പ്രണയം വിവാഹശേഷമാണ് തുടങ്ങിയത് എന്നാണ്.
മമ്മൂട്ടിയ്ക്ക് ഭാഗ്യവുമായി വന്ന സുലു
വളരെ വർഷങ്ങൾക്ക് മുൻപ്, വനിതാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാര്യ സുൽഫത്തുമായുള്ള തന്റെ പ്രണയ കഥ മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു. തങ്ങളുടേത് പ്രണയ വിവാഹം അല്ലായിരുന്നുവെന്നും, അകന്ന ബന്ധു കൂടിയായ സുലുവിനെ പോയി പെണ്ണ് കാണാം എന്നുള്ളത് മാതാപിതാക്കൾ എടുത്ത തീരുമാനം ആയിരുന്നുവെന്നുമാണ് മെഗാസ്റ്റാർ വെളിപ്പെടുത്തിയത്. ബന്ധുവായിരുന്നെങ്കിലും, അത് വരെ താൻ സുലുവിനെ കണ്ടിരുന്നില്ല എന്നും അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.

"പെണ്ണ് കാണാൻ പോയപ്പോഴാണ് ആദ്യമായി സുലുവിനെ കാണുന്നത്. രണ്ടു പെണ്ണ് കാണൽ കഴിഞ്ഞു മൂന്നാമത്തേതായിരുന്നു അത്. തികച്ചും ഔപചാരികമായ ഒരു ചടങ്ങായിരുന്നു," മമ്മൂട്ടി ഓർത്തെടുത്തു. നേരത്തെ രണ്ടു വട്ടം പെണ്ണ് കണ്ടിരുന്നുവെങ്കിലും, തനിക്ക് ആരെയും ഇഷ്ടപ്പെട്ടിരുന്നില്ല എന്നും മെഗാസ്റ്റാർ തുറന്നു സമ്മതിച്ചു. അത് പോലെ തന്നെയായിരുന്നു ബാപ്പയ്ക്കും, ഉമ്മയ്ക്കും. പക്ഷെ സുലുവിനെ കണ്ടപ്പോൾ തന്നെ എല്ലാവർക്കും ഒരു പോലെ ഇഷ്ടമായി," മമ്മൂട്ടി വെളിപ്പെടുത്തി. ഒരു ഏപ്രിൽ ഒന്നിന്, വിഡ്ഡി ദിനത്തിലാണ് തങ്ങളുടെ വിവാഹ നിശ്ചയം നടന്നതെന്നും സൂപ്പർതാരം ഓർത്തെടുത്തു.
പ്രീഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയായിരുന്നു സുൽഫത്ത് അന്ന്. മമ്മൂട്ടിയാകട്ടെ, ഇന്നത്തെ സിനിമാ താരം ആയിട്ടുമില്ല. പി.എ. മുഹമ്മദ് കുട്ടി എൽ.എൽ.ബി. എന്ന ചെറുപ്പക്കാരനായ വക്കീൽ ആയിരുന്നു താൻ ആ സമയത്ത്, എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മെഗാസ്റ്റാർ വെളിപ്പെടുത്തിയത്. പക്ഷെ വിവാഹം കഴിഞ്ഞ ഉടൻ തന്നെ സിനിമയിൽ അഭിനയിക്കാൻ അന്നത്തെ മുഹമ്മദ് കുട്ടിക്ക് അവസരം ലഭിച്ചു. സുൽഫത്തുമായുള്ള വിവാഹം കഴിഞ്ഞ് കൃത്യം ഏഴാമത്തെ ദിവസമാണ് മമ്മൂട്ടി എന്ന നടൻ ജനിക്കുന്നത്.

ഇച്ചാക്കയെ നേരത്തെ കണ്ടിട്ടുണ്ടന്ന് വെളിപ്പെടുത്തിയ സുൽഫത്ത്
എന്നാൽ, സുൽഫത്തിന്റെ കാര്യത്തിൽ നേരെ മറിച്ചായിരുന്നു. എല്ലാവരും ഇച്ചാക്ക എന്ന് വിളിച്ചിരുന്ന മുഹമ്മദ് കുട്ടിയെ, സുലു നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. മമ്മൂട്ടിയുടെ അമ്മാവൻ വിവാഹം ചെയ്തത്, സുൽഫത്തിന്റെ അച്ഛന്റെ സഹോദരിയെ ആയിരുന്നു. അങ്ങനെ, ബന്ധുക്കൾ ആയിരുന്നത് കൊണ്ട് പല വിവാഹ ചടങ്ങുകളിലും വച്ച് തന്നെ പെണ്ണുകാണാൻ വരുന്ന ആളെ താര പത്നി നേരത്തെ തന്നെ കണ്ടിരുന്നു. എന്നാൽ, താൻ സുലുവിനെ ഒരിക്കലും ശ്രദ്ധിച്ചിട്ടേയില്ലെന്ന് അഭിമുഖത്തിൽ മമ്മൂട്ടി തുറന്നു സമ്മതിച്ചു. എന്തായാലും, പെണ്ണ് കാണാൻ വന്ന യുവ അഭിഭാഷകനെ സുലുവിനും ഇഷ്ടമായി. അങ്ങനെ ഇരു വീട്ടുകാരും ചേർന്ന് ആ വിവാഹം ഉറപ്പിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഏഴാം ദിവസം സിനിമയിലേക്ക് എത്തിയെങ്കിലും, പിന്നെയും ഒന്നര വർഷത്തോളം മമ്മൂട്ടി അഭിഭാഷകനായി ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് മുഴുവൻ സമയവും സിനിമയ്ക്കായി മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. തനിക്ക് സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയെന്നു പറഞ്ഞപ്പോൾ ഭാര്യ ആദ്യം വിശ്വസിച്ചില്ലായെന്നും മെഗാസ്റ്റാർ ഓർത്തെടുത്തു. പിന്നീട്, ഒരു സിനിമ സെറ്റിലേക്ക് സംവിധായകന്റെ സമ്മതം വാങ്ങിയതിന് ശേഷം സുലുവിനെ കൊണ്ട് പോയി. അങ്ങനെയാണ്, തന്റെ ഭർത്താവ് ഒരു നടൻ ആണെന്ന് പ്രിയ ഭാര്യ അറിയുന്നത്.


Click it and Unblock the Notifications











