'ജയറാമേ മമ്മൂട്ടി ആണ് പറയുന്നത് മാറെടാ; മമ്മൂട്ടി അന്ന് കരഞ്ഞ് പോയി'; സത്യൻ അന്തിക്കാട് പറഞ്ഞത്
മലയാള സിനിമയിലെ രണ്ട് ജനപ്രിയ താരങ്ങൾ ആണ് മമ്മൂട്ടിയും ജയറാമും. ജയറാം കുടുംബ നായകൻ ആയപ്പോൾ മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയി മാറി. ഇരുവർക്കും വലിയ ആരാധക വൃന്ദവും ഉണ്ട്. തുടക്കകാലത്ത് ഒരുപിടി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരും നല്ല സുഹൃത്തുക്കളും ആണ് തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് മമ്മൂട്ടിയും ജയറാമും നേരത്തെ സംസാരിച്ചിട്ടുമുണ്ട്.
മുമ്പൊരിക്കൽ ജയറാം, മമ്മൂട്ടി സൗഹൃദത്തെക്കുറിച്ച് സത്യൻ അന്തിക്കാട് സംസാരിച്ചിരുന്നു. അർത്ഥം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ സംഭവമാണ് സത്യൻ അന്തിക്കാട് ഓർത്തെടുത്തത്. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

'ഓടി വരുന്ന ട്രെയ്നിന് മുന്നിൽ ജയറാം ചാടാൻ നോക്കുമ്പോൾ രക്ഷപ്പെടുത്തുന്നതാണ് സീൻ. ജയറാമിനെ ഇതേ പറ്റി വലിയ ധാരണ ഇല്ല. ട്രെയിൻ ദൂരെ കണ്ടാൽ സെക്കന്റുകൾ കൊണ്ട് ഇവിടെ എത്തും. റെയിൽവേ ട്രാക്കിൽ നിന്ന് രക്ഷപ്പെടുത്താൻ നോക്കുന്ന സീനിൽ ജയറാം അഭിനയിച്ച് തകർക്കുകയാണ്'
'മമ്മൂട്ടിക്ക് പിടിച്ചിട്ട് കിട്ടുന്നില്ല. ട്രെയ്ൻ വന്നാൽ രണ്ടാളെയും ഇടിക്കും. പിന്നെ ഞാൻ നോക്കുമ്പോൾ കഥാപാത്രം ഒക്കെ പോയി. ഡാ ജയറാമേ മമ്മൂട്ടി ആണ് പറയുന്നത് മാറെടാ നീ ട്രെയ്ൻ വന്ന് ഇടിക്കും എന്നൊക്കെയായി ഡയലോഗ്. അവസാനം ഡബ് ചെയ്താണ് അത് മാറ്റിയത്'
'മമ്മൂട്ടി പേടിച്ച് പോയി. സത്യത്തിൽ മമ്മൂട്ടി ആണ് കറക്ട്. ട്രെയിൻ ഓടിക്കുന്നത് ആർട്ടിസ്റ്റ് അല്ലല്ലോ. മമ്മൂട്ടി പിടിക്കുന്തോറും ജയറാം അങ്ങോട്ട് ചാടാൻ പോവുകയാണ്. വിട്ട്കാെടുക്കാൻ മമ്മൂട്ടിക്ക് പറ്റുന്നില്ല. മമ്മൂട്ടി കരഞ്ഞ് പോയി. ഇത് കഴിഞ്ഞ് വിറച്ച് മമ്മൂട്ടി ഒരു സ്ഥലത്തിരുന്നു. കുറേ തെറി വിളിച്ചു ജയറാമിനെ,' സത്യൻ അന്തിക്കാട് പറഞ്ഞതിങ്ങനെ. അർത്ഥം സിനിമയെക്കുറിച്ചും സത്യൻ അന്തിക്കാട് അന്ന് സംസാരിച്ചു.

'മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ച് ചെയ്ത സിനിമ ആണിത്. അതിന് മുമ്പ് മമ്മൂട്ടിയെ വെച്ച് ചെയ്ത സിനിമകൾ സൂപ്പർ ഹിറ്റ് ആയിരുന്നില്ല. മമ്മൂട്ടി ഒരു സെറ്റിൽ വെച്ച് കണ്ടപ്പോൾ എന്നോട് പറഞ്ഞു നിങ്ങൾക്കെന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ അത് നിങ്ങളുടെ ദോഷമാണെന്ന്'
'അത് എനിക്ക് ഉള്ളിൽ കൊണ്ടു. വേണു നാഗവള്ളിയെ വിളിച്ച് ഒരു സബ്ജക്ട് ആലോചിക്കണം എന്ന് പറഞ്ഞു. മമ്മൂട്ടിയുടെ രൂപവും ഭാവവും പൗരുഷൽവും എല്ലാം ചേർത്തുണ്ടായ കഥാപാത്രം ആണ് ബെൻ നരേന്ദ്രൻ. ആ സിനിമ വിചാരിച്ച പോലെ തന്നെ സൂപ്പർ ഹിറ്റായി. മമ്മൂട്ടിയുടെ മുന്നിൽ എന്റെ മാനം കാത്തു'
'മമ്മൂട്ടി വളരെ സെൻസിറ്റീവ് ആയ വ്യക്തി ആണ്. പുറമെ ഉള്ള ഗൗരവും ഒരി മുഖം മൂടി ആണ്. വളരെ ആത്മാർത്ഥതയുള്ള സുഹൃത്ത് ആണ്. എളുപ്പത്തിൽ കരയിക്കാൻ പറ്റും. നമ്മൾ ആത്മാർത്ഥമായി ഒരു കാര്യം പറഞ്ഞാൽ മമ്മൂട്ടിയുടെ കണ്ണ് നനയും. ഒരു പുതിയ സംവിധായകന് കഴിവ് ഉണ്ടെന്ന് തോന്നിയാൽ മമ്മൂട്ടി അവരെ പിക്ക് ചെയ്യും,' സത്യൻ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications