തനിക്ക് ബുദ്ധിയില്ലെടോ?; ലാൽ ജോസിനോട് ദേഷ്യപ്പെട്ട മമ്മൂട്ടി; പിന്നീട് നായകനാക്കണമെന്ന് പറഞ്ഞപ്പോൾ
കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് നടൻ മമ്മൂട്ടി ഉള്ളതെന്നാണ് സിനിമാ ലോകം പറയുന്നത്. അന്നും ഇന്നും മികച്ച സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു. മമ്മൂട്ടിയുടെ സുഹൃത്തുക്കളിൽ ഒരാളാണ് സംവിധായകൻ ലാൽ ജോസ്. പട്ടാളം, ഒരു മറവത്തൂർ കനവ് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
മുമ്പൊരിക്കൽ ലാൽ ജോസും മമ്മൂട്ടിയും തമ്മിൽ ചെറിയ ചില തെറ്റിദ്ധാരണകളും ഉണ്ടായിരുന്നു. സിനിമാ ജീവിതത്തെക്കുറിച്ച് ലാൽ ജോസ് എഴുതിയ ലാൽ ജോസിന്റെ ഭൂപടങ്ങൾ എന്ന പുസ്തകത്തിലാണ് ഇതേപറ്റി പറയുന്നത്.

ഉദ്യാനപാലകൻ സിനിമയിൽ സഹസംവിധായകനായി ലാൽ ജോസിനെ വെക്കാൻ മമ്മൂട്ടി ഹരികുമാറിനോട് പറഞ്ഞു. കമലാണ് ഇക്കാര്യം ലാൽ ജോസിനോട് പറഞ്ഞത്. കമലിന്റെ ഈ പുഴയും കടന്ന് എന്ന സിനിമ നടക്കുമ്പോഴാണ് ഉദ്യാനപാലകനും. അപ്പോൾ ഞാനങ്ങനെ പോവുമെന്ന് ലാൽ ജോസ് ചോദിച്ചു. അത് കാര്യമാക്കേണ്ട നീ പൊയ്ക്കോ എന്ന് കമൽ പറഞ്ഞു. അങ്ങനെ ആ പടത്തിലേക്ക് ലാൽ ജോസ് എത്തി.
അതിന് മുമ്പ് പരശൻ എന്ന സിനിമ കമലും ലോഹിതാദാസും കൂടെ ചെയ്യാനിരുന്നതായിരുന്നു. എന്തോ തെറ്റിദ്ധാരണ കൊണ്ട് ആ സിനിമ മാറിപ്പോയി. ഉദ്യാനപാലകന്റെ സെറ്റിലേക്ക് ലാൽ ജോസിനെ പറഞ്ഞു വിട്ടതിൽ ലോഹിതാദാസിന്റെ തെറ്റിദ്ധാരണ മാറ്റുക എന്നൊരു ഉദ്ദേശ്യവും കമലിന് ഉണ്ടായിരുന്നു.

അങ്ങനെ ഒറ്റപ്പാലത്ത് ഒരു ലൊക്കേഷൻ ലാൽജോസ് കണ്ടെത്തി. ഷൂട്ടിംഗിന് മമ്മൂട്ടി വന്നിറങ്ങിയപ്പോൾ ജനസാഗരമാണ്. പുള്ളി പെട്ടെന്ന് ചൂടായി. ആരാണ് ഈ ലൊക്കേഷൻ കണ്ട് പിടിച്ചത്, ഇഡിയറ്റ് എന്ന് ദേഷ്യത്തിൽ മമ്മൂട്ടി ചോദിച്ചു. അപ്പോൾ ലോഹിതാദാസോ ഹരികുമാറോ ആരും ഒന്നും മിണ്ടുന്നില്ല.
ഒന്നും മടിക്കാതെ ലാൽ ജോസ് മുന്നോട്ട് വന്ന് പറഞ്ഞു, ഞാനാണ് സർ എന്ന്. തനിക്ക് ബുദ്ധി ഇല്ലെടോ ഇത്രയും ആളുകൾ കൂടുന്നിടത്ത് വെച്ച് എന്നെ ഷൂട്ട് ചെയ്യാനെന്ന് ചോദിച്ചു. താങ്കൾ വന്നാൽ ആളുകൂടാത്ത കേരളത്തിലൊരു സ്ഥലം പറയണം, അവിടെ വെക്കാം സർ ഷൂട്ടിംഗ് എന്നാണ് ലാൽ ജോസ് പറഞ്ഞ മറുപടി. നമിച്ചു എന്ന് മമ്മൂട്ടി പറഞ്ഞു.

നീ ശ്രീനിവാസന്റെ തിരക്കഥയിൽ സിനിമ ചെയ്യാൻ പോവുന്നെന്ന് കേട്ടു, ശരിയാണോ എന്ന് ഉദ്യാനപാലകന്റെ ഷൂട്ടിനിടയിൽ മമ്മൂട്ടി ലാൽ ജോസിനോട് ചോദിച്ചു. ശരിയാണെന്ന് പറഞ്ഞപ്പോൾ ആരാണ് നായകൻ എന്ന് ചോദിച്ചു. കഥ തീർന്നിട്ട് അനുയോജ്യനായ ആളെ നായകനാക്കും എന്ന് ലാൽ ജോസ് പറഞ്ഞു. നിങ്ങൾ കണ്ടെത്തുന്ന കഥയിലെ നായകന് എന്റെ ഛായ ഉണ്ടെങ്കിൽ ഞാൻ റെഡി ആണെന്ന് മമ്മൂട്ടി പറഞ്ഞു.
നിന്റെ ആദ്യത്തെ സിനിമയിൽ ഞാനാണ് നായകനെങ്കിൽ ഡേറ്റ് തരാം. ആദ്യത്തെ സിനിമയിൽ അറിയാവുന്ന തന്ത്രങ്ങളൊക്കെ നീ പ്രയോഗിക്കും. വർഷങ്ങളായി സൂക്ഷിച്ച് വെച്ച ഐഡിയകളെല്ലാം നീ പുറത്തെടുക്കും.

അത്കൊണ്ട് നിന്റെ ആദ്യ സിനിമയിൽ അഭിനയിക്കാൻ എനിക്ക് താൽപര്യമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. പക്ഷെ ലാൽ ജോസ് ഒന്നും പറഞ്ഞില്ല. ഡേറ്റ് ഓഫർ ചെയ്തിട്ട് ലാൽ ജോസ് ഒന്നും പറഞ്ഞില്ലെന്ന പരാതി അന്ന് രാത്രി തന്നെ മമ്മൂട്ടി ശ്രീനിവാസനോട് പറഞ്ഞു. മമ്മൂട്ടിക്ക് ഫീൽ ചെയ്തെന്ന് ശ്രീനിവാസൻ ലാൽ ജോസിനെ അറിയിച്ചു.
ഞാൻ ആ അർത്ഥത്തിലല്ല ഉദ്ദേശിച്ചതെന്ന് ലാൽ ജോസ് വ്യക്തമാക്കി. മമ്മൂട്ടിയെ പോലൊരു താരത്തിന്റെ ഡേറ്റ് കിട്ടിയെന്ന് വെച്ച് അതിന് വേണ്ടി കഥ ഉണ്ടാക്കിയാലും ശരിയാവില്ല. തിരക്കഥ എഴുതിയിട്ട് പാകമാവുന്ന വേഷം മമ്മൂക്കയ്ക്കാണെങ്കിൽ അപ്പോൾ അദ്ദേഹത്തോട് സംസാരിക്കാം എന്നാണ് ഉദ്ദേശിച്ചതെന്നാണത്രെ ലാൽ ജോസ് പറഞ്ഞത്.


Click it and Unblock the Notifications