ഭാര്യ വീട്ടിൽ പോവാൻ ചെരുപ്പില്ലാത്ത പുയ്യാപ്ലയായിരുന്നു ഞാൻ; കഷ്ടപ്പെട്ട് വളർത്തിയത് ഉമ്മ; മാമുക്കോയ പറഞ്ഞത്
സിനിമാ പ്രേക്ഷകർക്ക് വിങ്ങലായിരിക്കുകയാണ് നടൻ മാമുക്കോയയുടെ മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. 76 വയസ്സായിരുന്നു. മലപ്പുറത്ത് പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ട് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതവും തലച്ചോറിലെ രക്തസ്രാവം കൂടിയതുമാണ് നടന്റെ ആരോഗ്യ നില മോശമാക്കിയത്.
നിരവധി സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച മാമുക്കോയ അവസാന നാളുകളിലും സിനിമകളിൽ സജീവമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടൻ ചെയ്ത കോമഡി വേഷങ്ങളിൽ പലതും ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം സ്ഥലങ്ങളിൽ മാമുക്കോയ സംസാരിച്ചിട്ടില്ല. എന്നാൽ മുമ്പൊരിക്കൽ സഫാരി ചാനലിന്റെ പ്രോഗ്രാമിൽ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ ഇദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. അന്ന് മാമുക്കോയ പങ്കുവെച്ച വൈകാരികമായ തന്റെ ജീവിതകഥ.
കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു തന്റെ ബാല്യകാലമെന്ന് മാമുക്കോയ ഓർത്തു, 'വളരെ ചെറുപ്പത്തിലേ ബാപ്പ മറ്റൊരു വിവാഹം കഴിച്ച് പോയത് കാരണം ബാപ്പയുമായി വലിയ ബന്ധം ഉണ്ടായിട്ടില്ല. ഉമ്മ തന്നെയാണ് വളരെ കഷ്ടപ്പെട്ട് എന്നെ പോറ്റിയത്. ജേഷ്ഠൻ ജോലിക്ക് പോവാറായപ്പോൾ ജേഷ്ഠന്റെ കൂടെ വരുമാനം. ചെറിയ കൂലിയാണ് അന്ന് കിട്ടുക'

'സ്കൂളിൽ പോവുന്ന കാലത്ത് തന്നെ ഞാൻ കല്ലായിപ്പുഴയിൽ നിന്ന് ചെളി വാരി വിൽക്കാൻ പോവുമായിരുന്നു. അന്ന് വീടിന്റെ അകം മെഴുകാൻ ഇതാണ് ഉപയോഗിച്ചിരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലമായപ്പോൾ ഞായറാഴ്ച ദിവസങ്ങളിൽ മുരിങ്ങയില പറിച്ച് പിടികളാക്കി കൊണ്ട് പോവും. കോഴിക്കോട് പട്ടൻമാർ താമസിക്കുന്ന തളിയെന്ന സ്ഥലത്ത് കൊണ്ടു പോയി വിൽക്കും'
'ആ കിട്ടുന്ന കാശുമായി അങ്ങാടിയിൽ വരും. കപ്പയും പൊടിക്കപ്പയുമെല്ലാം കൂടി വാങ്ങും. മുരിങ്ങയില വിറ്റ കാശ് കൊണ്ട് തന്നെ പേന, മഷി, നിബ്ബ് പോലുള്ള സാധനങ്ങളൊക്കെ അങ്ങാടിയിൽ നിന്ന് വാങ്ങും. വീട്ടിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കിത്തരും. അത് വിൽക്കാനാണ്. ഒരു മണിക്കൂർ നിൽക്കുമ്പോഴേക്കും വാങ്ങും. സാധാരണക്കാർക്ക് റേഷൻ ഷാപ്പിൽ നിന്നാണ് തുണികളൊക്കെ കിട്ടുക. അതും ഒന്നോ രണ്ടോ മാത്രം'

'ഇന്നത്തെ പോലെ ഷൂവും ചെരുപ്പുമില്ല. കല്യാണത്തിന് ചെരുപ്പ് ചവിട്ടാതെ പോവുന്ന പുയ്യാപ്ലയായി ആരും ഉണ്ടാവില്ല. എനിക്കതും ഉണ്ടായിരുന്നില്ല. ചെരുപ്പ് വാങ്ങാൻ കാശുമുണ്ടായിരുന്നില്ല. എന്റെ കല്യാണത്തിന്റെ മുമ്പത്തെ ആഴ്ച എന്റെയൊരു സുഹൃത്തിന്റെ കല്യാണം കഴിഞ്ഞിരുന്നു. ഭാര്യ വീടിന്റെ അടുത്തെത്തിയപ്പോൾ ഞാനവനോട് പറഞ്ഞു നിന്റെ ചെരുപ്പൊന്ന് തായെന്ന്'
'അവന്റെ ചെരുപ്പ് ചവിട്ടിയാണ് ഭാര്യ വീട്ടിൽ പോയത്. തിരിച്ച് വന്ന് അതേ സ്ഥലത്ത് എത്തിയപ്പോൾ അവന് അഴിച്ച് കൊടുത്തു. അത്രയും ദുരിത കാലഘട്ടത്തിലാണ് ജീവിതം ആരംഭിക്കുന്നത്,' മാമുക്കോയ പറഞ്ഞതിങ്ങനെ. സുഹ്റയെന്നാണ് മാമുക്കോയയുടെ ഭാര്യയുടെ പേര്. നിസാർ, നാദിയ, അബ്ദുൾ റഷീദ്, എന്നിവരാണ് മക്കൾ. സിനിമാ രംഗത്തെ നിരവധി പേർ മാമുക്കോയയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
1946 ജൂലൈ അഞ്ചിനാണ് മാമുക്കോയയുടെ ജനനം. ചാലിക്കണ്ടിയിൽ മുഹമ്മദ്, ഇമ്പാച്ചി ആയിഷ എന്നിവരാണ് മാമുക്കോയയുടെ മാതാപിതാക്കൾ. ജൻമ ദേശമായ കോഴിക്കോട്ടെ സംസാര ശൈലിയാണ് സിനിമകളിൽ മാമുക്കോയയെ വ്യത്യസ്തനാക്കിയത്.


Click it and Unblock the Notifications











