കാവ്യക്ക് അർഹതയുണ്ട്; എല്ലാം എനിക്ക് മാത്രം പോര; ദിലീപേട്ടൻ വിളിച്ചെങ്കിലും എനിക്ക് സാധിച്ചില്ല; മീര പറഞ്ഞത്
ഏറെ വർഷങ്ങൾക്ക് ശേഷം ക്യൂൻ എലിസബത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് മീര ജാസ്മിൻ. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. മലയാളത്തിൽ ഒരു കാലത്ത് തരംഗം സൃഷ്ടിക്കാൻ സാധിച്ച മീര ജാസ്മിൻ തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായിരുന്നു. വിവാദങ്ങളും ഗോസിപ്പുകളും കടുത്ത സമയത്താണ് മീര പതിയെ സിനിമാ ലോകത്ത് നിന്നും അകന്നത്. മീര ജാസ്മിനും കാവ്യ മാധവനും പ്രധാന വേഷം ചെയ്ത സിനിമയാണ് പെരുമഴക്കാലം.
കമൽ സംവിധാനം ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം പെരുമഴക്കാലത്തിലൂടെ കാവ്യ മാധവന് ലഭിച്ചു. ഇതേക്കുറിച്ച് മുമ്പൊരിക്കൽ മീര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പെരുമഴക്കാലത്തിൽ സംസ്ഥാന അവാർഡ് കാവ്യക്ക് കിട്ടിയപ്പോഴുള്ള വികാരം എന്തായിരുന്നെന്ന ചോദ്യത്തിന് മീര അന്ന് മറുപടി. കാവ്യ നന്നായി പെർഫോം ചെയ്തിട്ടായിരിക്കും കാവ്യക്ക് കിട്ടിയത്. നമ്മുടെ കൂടെയുള്ള നടിക്ക് അവാർഡ് കിട്ടിയതിൽ എനിക്ക് അഭിമാനമുണ്ട്.

ആ പടത്തിന് കിട്ടിയതും വലിയ കാര്യം. ഞാൻ അഭിനയിച്ച പടമാണല്ലോ. അതിന് അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ട്. കാവ്യ അത് അർഹിക്കുന്നു. അർഹിച്ചതാണ്, കിട്ടി. അതിൽ കൂടുതൽ അഭിപ്രായം പറയാൻ താൽപര്യമില്ല. ഞാൻ മാത്രം എല്ലാ അവാർഡും വാങ്ങിക്കണമെന്നുണ്ടോ. എല്ലാവരും ആർട്ടിസ്റ്റുകളാണ്. എല്ലാവരും കഷ്‌ടപ്പെടുന്നു. എനിക്ക് എന്നെക്കുറിച്ചുള്ള സ്വപ്നങ്ങളെ പോലെ അവർക്കും അവരെക്കുറിച്ച് ഓരോ സ്വപ്നങ്ങളുണ്ടെന്നും മീര അന്ന് ചൂണ്ടിക്കാട്ടി.
തന്റെ ഇഷ്ടപ്രകാരം മാത്രമേ സിനിമകൾ തെരഞ്ഞെടുത്തിട്ടുള്ളൂയെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി. അതേസമയം ട്വന്റി ട്വന്റി എന്ന സിനിമയിൽ നിന്ന് മാറി നിന്നത് ഇക്കാരണത്താൽ അല്ലെന്നും മീര ജാസ്മിൻ വ്യക്തമാക്കി. സിനിമ ചെയ്യാൻ പറ്റാത്തതിൽ വിഷമം ഉണ്ട്. ദിലീപേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. മനപ്പൂർവം ചെയ്യാതിരുന്നതല്ല.

മനപ്പൂർവം ചെയ്യാതിരുന്നതല്ല, പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ദിലീപേട്ടൻ എന്നെ വിളിച്ച് ഡേറ്റ് ചോദിച്ചു. ഏതോ ആർട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്നം കൊണ്ട് എന്നോട് ചോദിച്ച ഡേറ്റിൽ നിന്നും രണ്ട് മൂന്ന് മാസം നീണ്ട് പോയി. ആ സമയത്ത് ഒരു തെലുങ്ക് പ്രൊജക്ട് വന്നു. അത് തീർക്കേണ്ട അവസ്ഥയായി. അവരുടെ പ്രഷർ വരികയും ട്വന്റി ട്വന്റിയിലേക്ക് എന്നെ വിളിക്കുകയും ചെയ്തു. തീരെ വരാൻ പറ്റാത്ത സാഹചര്യമായിരുന്നെന്നും മീര ജാസ്മിൻ വ്യക്തമാക്കി.
സംവിധായകൻ സത്യൻ അന്തിക്കാടിനെ പുകഴ്ത്തിയും അന്ന് മീര ജാസ്മിൻ സംസാരിച്ചു. നാല് സിനിമകൾ അദ്ദേഹത്തോടൊപ്പം ചെയ്തു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ആർട്ടിസ്റ്റുകൾ ഭാഗ്യം ചെയ്തവരാണ്. ആർട്ടിസ്റ്റുകൾക്ക് വേണ്ടത് ഫ്രീഡമാണ്. അത് അദ്ദേഹം തന്നിരുന്നു. ആർട്ടിസ്റ്റിനെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നറിയാവുന്ന ഡയറക്‌ടറാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തെ കണ്ട് എല്ലാവരും ഒന്ന് പഠിക്കണമെന്നും മീര ജാസ്മിൻ വ്യക്തമാക്കി.
ആദ്യം വേണ്ടത് മനുഷ്യത്വമാണ്. മനുഷ്യരാണ് അഭിനയിക്കുന്നതെന്ന് അറിയാമല്ലോ. അവർക്ക് ചില പ്രശ്നങ്ങൾ കാണും, ചിലപ്പോൾ ആരോഗ്യം മോശമായിരിക്കും, ചിലപ്പോൾ തളർന്നിരിക്കും. ഇത് മനസിലാക്കാൻ പറ്റുന്ന സംവിധായകൻ വേണം. ചുമ്മാ സെറ്റ് നന്നായിട്ടോ ലൈറ്റ് അപ്പ് നന്നായിട്ടോ കാര്യമില്ല.
ആർട്ടിസ്റ്റിന്റെ മുഖത്ത് നിന്നും അഭിനയം വരണമല്ലോ. അതിന് വേണ്ട അവരെ മനസിലാക്കി കൈകാര്യം ചെയ്യുന്ന സംവിധായകൻ വേണം. ചില സിനിമകൾ തുടങ്ങുമ്പോൾ തന്നെ ഇതെപ്പോൾ തീരുമെന്ന ചിന്ത വരും. അത്തരം സിനിമകളിൽ അഭിനയം നന്നാകില്ലെന്നും മീര ജാസ്മിൻ അന്ന് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications