ഇതു പോലൊന്നിനെ എനിക്ക് തന്നില്ലല്ലോ; ഇന്നസെന്റിന്റെ അമ്മ കരഞ്ഞ് കൊണ്ട് പുറത്തേക്കോടി; നെടുമുടി വേണു പറഞ്ഞത്
മലയാള സിനിമയിൽ ഒട്ടനവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് അന്തരിച്ച നെടുമുടി വേണു. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞെന്നതാണ് നെടുമുടി വേണുവിനെ വ്യത്യസ്തനാക്കിയത്. കോമഡി റോളുകളിലോ വില്ലൻ റോളുകളിലോ നെടുമുടി വേണു ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടില്ല.
അവസാന നാളിൽ ചെയ്ത ഭീഷ്മപർവം എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നടൻ മരിച്ച ശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു സിനിമയിൽ നെടുമുടി വേണു അവതരിപ്പിച്ചത്. 2021 ഒക്ടോബറിലാണ് നെടുമുടി വേണു മരിക്കുന്നത്.

1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് നെടുമുടി വേണു കടന്ന് വരുന്നത്. ചെറുപ്പ കാലത്ത് തന്നെ അമ്മാവൻ, അച്ഛൻ വേഷങ്ങൾ നെടുമുടി വേണു ചെയ്തിരുന്നു.
ചാമരം, ഒരിടത്തൊരു ഫയൽമാൻ, കള്ളൻ പവിത്രൻ, യവനിക, അച്ചുവേട്ടന്റെ വീട്, പഞ്ചവടിപ്പാലം തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ പ്രകടനം ആദ്യ കാലത്ത് നെടുമുടി വേണു കാഴ്ച വെച്ചു.
2000 ങ്ങളിൽ പ്രധാനമായും പ്രായം ചെന്ന റോളുകളിലാണ് നെടുമുടി വേണുവിനെ കണ്ടത്. അച്ഛനായും അപ്പൂപ്പനായും നിരവധി സിനിമകളിൽ നെടുമുടി വേണു അഭിനയിച്ചു. സിനിമാ അഭിനയത്തിന് പുറമെ ചില സിനിമകൾക്ക് നടൻ കഥയെഴുതുകയും ചെയ്തു.

സിനിമാ ലോകത്തെ ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു നെടുമുടി വേണുവിന്റെ വിയോഗം. വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി സുഹൃത്തുക്കൾ നെടുമുടി വേണുവിന് മലയാള സിനിമയിൽ നിന്ന് ലഭിച്ചു.
നെടുമുടി വേണുവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടൻ ഇന്നസെന്റ്. നടനെക്കുറിച്ചുള്ള ഓർമ്മകൾ ഇന്നസെന്റ് പല വേദികളിലും പങ്കു വെച്ചിട്ടുണ്ട്.

നെടുമുടി വേണുവിനെക്കുറിച്ചുള്ള രസകരമായ പല കാര്യങ്ങളും പ്രേക്ഷകരറിഞ്ഞത് ഇന്നസെന്റിലൂടെയാണ്. വർഷങ്ങൾക്ക് മുമ്പ് ഇന്നസെന്റിനെക്കുറിച്ച് നെടുമുടി വേണുവും സംസാരിച്ചിരുന്നു. അമൃത ടിവിയിലെ സമാഗമം പരിപാടിയിൽ വെച്ചായിരുന്നു ഇത്. ഇന്നസെന്റിന്റെ അമ്മ കരഞ്ഞ സംഭവത്തെക്കുറിച്ചാണ് നെടുമുടി വേണു സംസാരിച്ചത്.

'ഇന്നസെന്റിന്റെ വീട്ടിൽ ചെന്നു. അത്താഴം അവിടെ നിന്നാണ്. എന്താണ് മോന് കഴിക്കാൻ വേണ്ടതെന്ന് ഇന്നസെന്റിന്റെ അമ്മ ചോദിച്ചു. ഞാൻ പറഞ്ഞു, കുറച്ച് കഞ്ഞിയും ചമ്മന്തിയും മതിയെന്ന്. പുളിമുളക് ഉടയ്ക്കാം എന്ന് പറഞ്ഞ് അടുക്കളയിൽ കയറി ഞാൻ ഉള്ളിയാെക്കെ ഒരുക്കി'
ഇത് കണ്ട് അമ്മ കരഞ്ഞ് കൊണ്ട് പെട്ടെന്ന് പുറത്തേക്ക് ഓടി. ഇന്നസെന്റ് അവിടെ നിൽപ്പുണ്ട്. ഉള്ളി തെറിച്ചത് കൊണ്ടായിരിക്കുമെന്ന് കരുതി. ഇന്നസെന്റ് പിറകെ ചെന്നു. ഇതു പോലൊന്നിനെ എനിക്ക് തന്നില്ലല്ലോ ഞാനിത്ര പെറ്റിട്ടും എന്ന് അമ്മ പറഞ്ഞു'

'എന്റെ വീട്ടിൽ കയറി കുടുംബ കലഹമുണ്ടാക്കുന്നയാളാണ് ഞാനെന്ന് ഇന്നസെന്റ് കഥയുണ്ടാക്കി,' നെടുമുടി വേണു പറഞ്ഞതിങ്ങനെ.
അമ്മമാർക്ക് പെട്ടെന്ന് ഇഷ്ടം തോന്നാനുള്ള നമ്പർ വേണു ചേട്ടന്റെ കൈയിലുണ്ടെന്ന് ഷോയുടെ അവതാരകനായെത്തിയ സിദ്ദിഖും അന്ന് പറഞ്ഞു. നെടുമുടി വേണുവിന്റെ മരണത്തെക്കുറിച്ച് അടുത്തിടെ ഭാര്യ സുശീല സംസാരിച്ചിരുന്നു. ഭർത്താവിന് കരൾ മാറ്റി വെക്കണമായിരുന്നെന്നും കരൾ പകുത്ത് നൽകാൻ താൻ സമ്മതമറിയിച്ചിട്ടും അദ്ദേഹത്തിന് സമ്മതിച്ചില്ലെന്നും സുശീല പറഞ്ഞു.


Click it and Unblock the Notifications











