'അസഭ്യം പറയുന്ന സൈക്കോ'; സംവിധായകൻ മുഖത്തടിച്ച സംഭവത്തിൽ പത്മപ്രിയ പറഞ്ഞത്
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. 2004 ൽ കാഴ്ച എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തെത്തിയ പത്മപ്രിയ അക്കാലത്ത് തുടരെ സിനിമകളിൽ അഭിനയിച്ചിരുന്നു. പഴശ്ശിരാജ എന്ന ചരിത്ര സിനിമയിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും പത്മപ്രിയ സ്വന്തമാക്കി.
തെന്നിന്ത്യയിലെ എല്ലാം ഭാഷകളിലും ഒരേ പോലെ അഭിനയിച്ച് വരികെയാണ് നടി അമേരിക്കയിൽ പഠിക്കാൻ പോയത്. ഇതിന് ശേഷമാണ് നടിയെ ബിഗ് സ്ക്രീനിൽ കാണുന്നത് കുറഞ്ഞത്. ഇപ്പോഴിതാ തെക്കൻ തല്ല് കേസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് പത്മപ്രിയ.

സിനിമയിൽ നിറഞ്ഞു നിന്ന സമയത്ത് തമിഴ് സിനിമാ മേഖലയിൽ നിന്നും പത്മപ്രിയയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉണ്ടായിരുന്നു. 2007 ൽ പുറത്തിറങ്ങിയ മിറുഗം എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സിനിമയുടെ സംവിധായകൻ സാമി പത്മപ്രിയയുടെ മുഖത്തടിച്ചതാണ് വിവാദത്തിന് കാരണമായത്.
ഇതിൽ പത്മപ്രിയ പരാതി നൽകുകയും സംവിധായകൻ സാമിക്ക് ഒരു വർഷത്തേക്ക് വിലക്കു വരികയും ചെയ്തു. അക്കാലത്ത് നടത്തിയ തമിഴ് മാധ്യമങ്ങളുടെ പത്ര സമ്മേളനത്തിൽ വിഷയത്തെക്കുറിച്ച് പത്മപ്രിയ സംസാരിച്ചിരുന്നു. സംവിധായകൻ ഒരു കാരണവും ഇല്ലാതെയാണ് തന്നെ അടിച്ചതെന്നും ഒരു സൈക്കോയാണ് അയാളെന്ന് താൻ കരുതുന്നതെന്നും നടി അന്ന് തുറന്നടിച്ചു.

'ദേഷ്യത്തിൽ പോലുമല്ല അടിച്ചത്. കരുതിക്കൂട്ടി തല്ലിയതാണ്. ഞാൻ പ്രതികരിക്കാതെ അവിടെ നിന്നും മാറി. ഞാനും അവരുടെ താഴേക്ക് പോവണമെന്നാണോ. 50 ദിവസത്തിനുള്ളിൽ ഷൂട്ട് തീരുമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. പക്ഷെ 100 ദിവസം കഴിഞ്ഞു. അയാൾക്ക് എല്ലാവരോടും പ്രശ്നമായിരുന്നു. നിങ്ങൾ പ്രൊഡക്ഷൻ മാനേജരോട് ചോദിക്കൂ. എല്ലാവർക്കും അയാളുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ട്. എന്തോ പ്രശ്നമുണ്ടെന്ന് അവർക്ക് മനസ്സിലാവണം. അയാൾ ചെറിയ സൈക്കോ ആണെന്നാണ് ഞാൻ കരുതുന്നത്'

രാത്രിയിൽ ഒരു സോങ് ഷൂട്ട് ചെയ്യവെ, ഒരു മൂവ്മെന്റ് മാറ്റാൻ ഞാൻ പറഞ്ഞു. അപ്പോൾ മൈക്കെടുത്ത് അസഭ്യം പറഞ്ഞു. ഞാൻ പറയുന്നതെല്ലാം നീ ചെയ്തേ തീരൂ എന്നാണ് പറയുന്നത്. സിനിമ തീർക്കാം. പക്ഷെ ഒരു വ്യക്തതക്കുറവുണ്ടെങ്കിൽ അത് മനസ്സിലാക്കണം. ഇതൊരു ക്രിയേറ്റീവ് ജോബ് ആണ്, പത്മപ്രിയ. പറഞ്ഞതിങ്ങനെ. കരയേണ്ട സീനിൽ ഭാവം വരാത്തതിനാലാണ് അടിച്ചതെന്ന സംവിധായകന്റെ വാദത്തിനും പത്മപ്രിയ മറുപടി നൽകി.

ഷൂട്ടിംഗ് കഴിഞ്ഞ് പോവാൻ നിൽക്കവെയാണ് തന്നെ അടിച്ചതെന്ന് നടി വ്യക്തമാക്കി. ഇനി കരയണമെന്നുണ്ടെങ്കിൽ ഗ്ലിസറിനുണ്ട് അതിന് അടിക്കേണ്ട ആവശ്യമെന്താണെന്നും പത്മപ്രിയ ചോദിച്ചു. നടൻ ആദിയും പത്മപ്രിയയുമായിരുന്നു മിറുഗം സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ വിവാദങ്ങളിൽ നിറഞ്ഞെങ്കിലും ചിത്രത്തിലെ അഭിനയത്തിന് പത്മപ്രിയക്ക് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിരുന്നു.


Click it and Unblock the Notifications