വാതിൽ തുറന്നത് പാർവതിയുടെ അമ്മയാണ്, അവർ വല്ലാതായി; ജയറാമിന്റെ വീട്ടിൽ പോയപ്പോൾ; സംവിധായകൻ കമൽ
മലയാളികൾക്കും അന്നും ഇന്നും ഒരുപോലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. പ്രണയ കാലത്ത് ഇരുവർക്കും വില്ലനായത് പാർവതിയുടെ വീട്ടുകാരെ എതിർപ്പാണ്. സഹപ്രവർത്തകരുടെ സഹായത്തോടെയാണ് പ്രണയം മുന്നോട്ട് പോയത്. പാർവതി-ജയറാം പ്രണയത്തിൽ ദൂതരായതിനെക്കുറിച്ച് സിദ്ദിഖ്, ഉർവശി ഉൾപ്പെടെയുള്ള താരങ്ങൾ നേരത്തെ സംസാരിച്ചിട്ടുണ്ട്.
ശുഭയാത്ര എന്ന സിനിമയ്ക്കിടെ പാർവതിയുടെ അമ്മയുമായുണ്ടായ സംസാരത്തെക്കുറിച്ച് കമൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിലാണ് സംവിധായകൻ ഓർമ്മകൾ പങ്കുവെച്ചത്. 'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയ്ക്കിടെയാണ് അവരുടെ പ്രണയം ആരംഭിച്ചത്. പ്രാദേശിക വാർത്തകൾ എന്ന സിനിമയിലെത്തിയപ്പോൾ അത് കുറച്ച് കൂടി ദൃഡപ്പെട്ടു. ശുഭയാത്ര എന്ന സിനിമ വന്നപ്പോൾ ബോംബെയിൽ അവരുടെ പ്രണയവും ഞങ്ങളുടെ ഷൂട്ടിംഗുമെല്ലാം ഒരുമിച്ച് പോകുന്ന കാലഘട്ടമായിരുന്നു'

'ആ സമയത്ത് രസകരമായ കുറേ സംഭവങ്ങൾ ഉണ്ടായിട്ടിട്ടുണ്ട്. പാർവതിയും ജയറാമും തമ്മിലുള്ള പ്രണയം പാർവതിയുടെ അമ്മയ്ക്കും വീട്ടുകാർക്കും ഒന്നും ഇഷ്ടമായിരുന്നില്ല. ബോംബെയിൽ ജയറാമും പാർവതിയും തനിയെയുള്ള കുറേ സീനുകൾ എടുക്കാനുണ്ട്. ഒരു വാനുണ്ട്. അതിൽ ക്യാമറയും ആർട്ടിസ്റ്റുകളെയും കയറ്റും'
'മറ്റൊരു കാറുമുണ്ടാകും. ജയറാമും പാർവതിയും ഒരുമിച്ച് യാത്ര ചെയ്യുന്നത് അമ്മയ്ക്ക് ഭയങ്കര പ്രശ്നമായി. അവരൊരുമിച്ച് യാത്ര ചെയ്യാൻ പറ്റില്ല, രണ്ട് വണ്ടിയിൽ കൊണ്ട് പോകണമെന്ന് അമ്മ പറഞ്ഞു. അത് പ്രായോഗികമല്ല, ബോംബെ പോലൊരു നഗരത്തിൽ രണ്ട് വണ്ടികളിൽ പോകുന്നത് ബുദ്ധിമുട്ടാണ് അവർ ഒരുമിച്ച് ഞങ്ങളുടെ കൂടെ യാത്ര ചെയ്യുമെന്ന് ഞാനും. വണ്ടിയിൽ സ്ഥലമില്ലാത്തതിനാൽ അമ്മയെ വേറൊരു കാറിൽ കയറ്റും. ഒരു ദിവസം അങ്ങനെ പോകവെ അവരുടെ കാറിന് ഞങ്ങളുടെ വണ്ടിയുമായുള്ള കണക്ഷൻ പോയി. അവർ തിരിച്ച് ഹോട്ടലിലേക്ക് വന്നു'

'പകൽ സമയത്തെ ഷൂട്ടിംഗ് കഴിഞ്ഞ് രാത്രിയും കുറച്ച് ഷൂട്ടിംഗ് ഉണ്ടായിരുന്നു. രാത്രി ജയറാമും പാർവതിയും ഒരുമിച്ചാണെന്ന ടെൻഷനിൽ അമ്മ. ഞങ്ങൾ 9.30-10 മണിക്കാണ് വന്നത്. ഞങ്ങൾ വന്നതും അമ്മ ഇറങ്ങി വന്ന് ഭയങ്കര ചീത്ത വിളിയാണ്. എവിടെ പോയി കിടക്കുവാണ്, ഇവിടെ ഷൂട്ടിംഗ് അല്ലേ നടക്കുന്നത് പ്രേമമാണോ അമ്മ ചോദിച്ചു. എനിക്ക് ഇറിറ്റേഷനായി'
'നിങ്ങളെന്താണ് വിചാരിച്ചത്, പ്രണയം ഞങ്ങളെ സംബന്ധിച്ച് ബാധിക്കുന്ന വിഷയം അല്ല, കഥാപാത്രങ്ങൾ തമ്മിൽ പ്രണയം ഉണ്ടാകും.. സിനിമയ്ക്ക് പുറത്ത് ഇവരെന്താണ് എന്നത് ഞങ്ങൾ ആലോചിക്കുന്നില്ല. എന്നെയും ജയറാമിനെയും വിശ്വാസമില്ലെങ്കിൽ പിന്നെ എന്തിനാണ് മകളെ അഭിനയിപ്പിക്കുന്നതെന്ന് ചോദിക്കേണ്ടി വന്നു,' കമൽ തുറന്ന് പറഞ്ഞു.
പിന്നീട് ജയറാമും പാർവതിയും വിവാഹിതരായി ഏറെക്കാലത്തിന് ശേഷം അവരുടെ വീട്ടിലേക്ക് പോയപ്പോഴുള്ള അനുഭവവും കമൽ പങ്കുവെച്ചു. 'ഒരിക്കൽ ജയറാമിന്റെ ചെന്നെെയിലെ വീട്ടിലേക്ക് ഒരു ഓണത്തിന് എന്നെ ക്ഷണിച്ചു. വീട്ടിൽ ചെന്നപ്പോൾ വാതിൽ തുറന്നത് പാർവതിയുടെ അമ്മയാണ്. അവരെന്നെ കണ്ടപ്പോൾ വല്ലാതായി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് അമ്മ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു'
'ശുഭയാത്രയിൽ കമലിനെ ഒരുപാട് വഴക്ക് പറഞ്ഞു. അന്നത്തെ എന്റെ മാനസികാവസ്ഥയിൽ അവരെ ചീത്ത പറയാൻ പറ്റാത്തത് കൊണ്ട് കമലിനെയും കൂടി ചേർത്ത് പറഞ്ഞതാണ്, ഒന്നും തോന്നരുത്, കമലിനെ കാണുമ്പോൾ കുറ്റബോധം ഉണ്ടെന്ന് അമ്മ പറഞ്ഞു'
'അത് അന്നേ മറന്നതാണെന്ന് ഞാനും പറഞ്ഞു. ഏത് അമ്മയ്ക്കും ഉണ്ടാകുന്ന ഫീലാണ്. മകളെ ഒരു പ്രൊഫഷനിൽ അഭിനയിക്കാൻ വിട്ടിട്ട് അതിനിടയിൽ പ്രേമവും ചുറ്റിക്കറങ്ങലുമായാൽ ഏത് അമ്മയ്ക്കും വിഷമമുണ്ടാകും. പക്ഷെ ഞങ്ങളന്ന് ഷൂട്ട് ചെയ്യാൻ തന്നെയാണ് പോയത്,' കമൽ പറഞ്ഞു.


Click it and Unblock the Notifications