ബ്ലാങ്ക് ചെക്ക് കൊടുത്തപ്പോൾ രാജു പറഞ്ഞത്; മുരളിയേട്ടന്റെ പ്രതികരണം ഇന്നും ഒരു വിങ്ങലാണ്; ലാൽ ജോസ്
മലയാള സിനിമയിൽ ഒരു കാലത്ത് തുടരെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത നിരവധി സിനിമകൾ ലാൽ ജോസ് ബിഗ് സ്ക്രീനിലെത്തിച്ചു. മീശ മാധവൻ, അറബിക്കഥ തുടങ്ങിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസിൽ നിലനിൽക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകളിൽ ഒന്നാണ് അച്ഛനുറങ്ങാത്ത വീട്. 2006 ൽ പുറത്തിറങ്ങിയ സിനിമയിൽ മുക്ത, സലിം കുമാർ, സംവൃത സുനിൽ, ഇന്ദ്രജിത്ത്, മുരളി, സുജ കാർത്തിക തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
സിനിമയുടെ അണിയറയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. ഏറെ പ്രതിസന്ധികൾ നേരിട്ടാണ് സിനിമ പൂർത്തിയാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം. ഷൂട്ടിംഗ് ആരംഭിച്ച് ദിവസങ്ങൾ മുന്നോട്ട് പോകുന്തോറും ചെറിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാൻ തുടങ്ങി. ഷൂട്ടിംഗ് തുടങ്ങി നാല് ദിവസമായപ്പോൾ ഒന്ന് വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പ്രൊഡ്യൂസർ പോയി. പിന്നെ തിരിച്ച് വന്നില്ല.

സിനിമ നിർത്തിക്കഴിഞ്ഞാൽ പിന്നെ തുടങ്ങാൻ പറ്റില്ല. സ്വന്തം പണം ചെലവാക്കിയും പലരിൽ നിന്നും കടം വാങ്ങിയുമാണ് ഷൂട്ടിംഗ് മുന്നോട്ട് പോയതെന്ന് ലാൽ ജോസ് പറയുന്നു. ഞെങ്ങി ഞെരുങ്ങി ഒരു തരത്തിൽ ഷൂട്ടിംഗ് പൂർത്തിയാക്കി. സലിം കുമാറിൽ നിന്നും പണം വാങ്ങി. അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വർണം പണയം വെച്ചൊക്കെയാണ് സിനിമ തീർത്തത്. മുരളിയേട്ടൻ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
അതിൽ അദ്ദേഹത്തോട് എന്നും നന്ദിയുണ്ട്. സലിം കുമാർ നായകനാകുന്ന ചിത്രത്തിൽ മുരളി ചേട്ടനെ സഹനടനായി വിളിക്കുന്നത് എനിക്കിത്തിരി വിഷമം ഉള്ള കാര്യമായിരുന്നു. മറ്റൊരു നടനെ ആലോചിച്ചെങ്കിലും പ്രതിഫലം കാരണം പകരമാെരാളെ ആലോചിക്കേണ്ടി വന്നു. മടിച്ച് കൊണ്ടാണ് മുരളി ചേട്ടനെ സമീപിച്ചതെങ്കിലും അദ്ദേഹം സിനിമ ചെയ്യാൻ തയ്യാറായെന്ന് ലാൽ ജോസ് ഓർത്തു. ബാക്കി പ്രതിഫലമായ 20,000 രൂപ അവസാന ദിവസം കൊടുത്തപ്പോൾ മുരളി ചേട്ടൻ പണം തിരികെ നൽകി.

ഈ സിനിമ പൂർത്തിയാക്കാൻ നീ നടത്തുന്ന സർക്കസ് ഞാൻ കണ്ടതാണ്. ഈ പണം കൊണ്ട് വേറൊരാളെ സെറ്റിൽ ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്തോ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആലോചിക്കുമ്പോൾ ഇപ്പോഴും വിങ്ങലാണെന്നും ലാൽ ജോസ് തുറന്ന് പറഞ്ഞു. സിനിമയിൽ ചെറിയൊരു വേഷം ചെയ്ത പൃഥിരാജും പ്രതിഫലം വാങ്ങിയില്ലെന്ന് ലാൽ ജോസ് വ്യക്തമാക്കി.
ഡബ്ബിംഗ് സമയത്ത് ഒരു ബ്ലാങ്ക് ചെക്ക് എഴുതി രാജുവിന് കൊടുത്തു. ബാങ്കിൽ ഒന്നുമില്ല. പക്ഷെ എത്രയാണ് എഴുതുന്നതെന്ന് വെച്ചാൽ അത് ബാങ്കിൽ ഇടണം. ചെക്ക് രാജുവിന് കൊടുത്തപ്പോൾ ഈ സിനിമയിൽ ഞാൻ അഭിനയിച്ചത് ലാലുവേട്ടനുള്ള എന്റെ സമ്മാനമാണ്, എനിക്കൊന്നും വേണ്ടെന്ന് പറഞ്ഞു. ഒരു പൈസയും വാങ്ങാതെയാണ് രാജു ആ സിനിമയിൽ അഭിനയിച്ചത്.
ഇതിനിടെ നിർമാതാവ് വീണ്ടും വന്ന് കുറച്ച് പണം തന്നു. പണം അറേഞ്ച് ചെയ്യാൻ പോയി കുറച്ച് പ്രശ്നങ്ങളുണ്ടായി, ഇപ്പോഴാണ് പൈസ റെഡിയായതെന്ന് പറഞ്ഞു. അന്ന് എല്ലാവർക്കും സന്തോഷമായെന്നും ലാൽ ജോസ് വ്യക്തമാക്കി. ലാൽ ജോസിന്റെ ഒരു ഹിറ്റ് സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അടുത്തിടെ പുറത്തിറങ്ങിയ സംവിധായകന്റെ സിനിമകൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications