അമ്മ ആശുപത്രിയിലായിരിക്കെ ഷൂട്ടിംഗ്, ഞാൻ ചോദിച്ചപ്പോൾ മോഹൻലാൽ നൽകിയ മറുപടി: പ്രിയാമണി
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ നിരവധി പേരാണ് അനുശോചനമറിയിച്ചത്. മോഹൻലാലിന് അമ്മയോടുള്ള സ്നേഹം സഹപ്രവർത്തകർക്ക് അറിയാവുന്നതാണ്. പക്ഷാഘാതം വന്ന് അമ്മ കിടപ്പിലായപ്പോൾ വലിയ ദുഖത്തിലായിരുന്നു മോഹൻലാൽ. അമ്മയുടെ നിഴലിൽ ആയിരുന്നു കുട്ടിക്കാലത്ത് മോഹൻലാൽ. അമ്മയുടെ വാത്സല്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ചിലപ്പോഴൊക്കെ മോഹൻലാലിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് കൊണ്ട് നടി പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഗ്രാന്റ് മാസ്റ്റർ ചെയ്യുന്ന സമയത്ത് മോഹൻലാൽ സാറിന്റെ അമ്മ ആശുപത്രിയിലാണ്. ഷൂട്ട് കഴിഞ്ഞ് ആശുപത്രിയിലേക്ക് പോകണം. രാവിലെ ആശുപത്രിയിൽ നിന്ന് വന്ന് അഭിനയിക്കും. സർ, നിങ്ങൾക്ക് ടെൻഷനില്ലേ എന്ന് ഞാൻ ചോദിച്ചു. കാരണം ഏതൊരാളും കുടുംബാംഗം ആശുപത്രിയിലാണെന്ന് പറഞ്ഞാൽ ശ്രദ്ധ അങ്ങോട്ടായിരിക്കും. ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അങ്ങനെയൊന്നുമില്ല, വർക്കിന് വരുമ്പോൾ ഞാൻ ആക്ടറാണ്. ആശുപത്രിയിലേക്ക് പോകുമ്പോൾ മകനും. ആ സമയത്ത് ഞാനൊരു വർക്കും എടുക്കാറില്ല. പേഴ്സണൽ ലെെഫും പ്രൊഫഷണൽ ലെെഫും കൂട്ടിക്കലർത്താറില്ലെന്നാണ്. അത് തനിക്ക് വലിയ പാഠമായിരുന്നെന്ന് പ്രിയാമണി അന്ന് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

മകന്റെ വളർച്ച കണ്ട് അഭിമാനത്തോടെ മടക്കം. ലാലേട്ടന്റെ ഈ വലിയ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു, തന്റെ മകൻ ലോകമറിയുന്ന വലിയൊരു കലാകാരനായി വളരുന്നത് കണ്ട്, ആ വിജയങ്ങളിലെല്ലാം അഭിമാനത്തോടെയും സംതൃപ്തിയോടെയും ആ അമ്മ മടങ്ങി. മകന്റെ വളർച്ച കണ്ട് അഭിമാനത്തോടെയുള്ള ഈ മടക്കം ഓരോ മക്കൾക്കും ഒരു നോവാണ്. ലാലേട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തായിരുന്നു ആ അമ്മ. ആ വേർപാടിൽ പ്രിയപ്പെട്ട ലാലേട്ടനൊപ്പം ഞങ്ങളും ദുഃഖത്തിൽ പങ്കുചേരുന്നു. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ, എന്നിങ്ങനെ നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.
90 വയസിലാണ് ശാന്തകുമാരി അമ്മ ലോകത്തോട് വിട പറഞ്ഞത്. മുൻനിയമസഭാ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരി ലാൽ ആണ് മറ്റൊരു മകൻ. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു ശാന്തകുമാരി. ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിനത്തിൽ എളമക്കരയിലെ വീട്ടിൽ വലിയ ആഘോഷം നടന്നിരുന്നു. ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനമറിയിക്കാൻ മമ്മൂട്ടിയുൾപ്പെടെയുള്ളവർ എത്തി.
മോഹൻലാലിനൊപ്പം ഗ്രാന്റ് മാസ്റ്റർ, നേര് എന്നീ രണ്ട് സിനിമകളാണ് പ്രിയാമണി ചെയ്തത്. രണ്ടും ഹിറ്റായി. മലയാള സിനിമാ രംഗത്ത് വല്ലപ്പോഴുമേ പ്രിയാമണി സാന്നിധ്യം അറിയിക്കാറുള്ളൂ. തെലുങ്കിലും ഹിന്ദിയിലും നടി തുടരെ പ്രൊജക്ടുകൾ ചെയ്യുന്നുണ്ട്. വിജയ് ചിത്രം ജനനായകനിലും പ്രിയാമണി ഒരു റോൾ ചെയ്യുന്നുണ്ട്. തിരക്കഥ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, പുതിയമുഖം തുടങ്ങി ശ്രദ്ധേയമായ ഒരുപിടി മലയാള സിനിമകൾ പ്രിയാമണി മലയാളത്തിൽ ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തിരക്കഥയാണ്. ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണിയുടെ അവസാന മലയാള സിനിമ. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications











