ജയറാമിനെ മാറ്റാൻ രാജസേനൻ ആഗ്രഹിച്ചു; മറ്റൊരു നായകനെത്തി; പക്ഷെ സിനിമയ്ക്ക് സംഭവിച്ചത്
മലയാള സിനിമാ ലോകത്ത് ഒരുകാലത്തെ ഹിറ്റ് കോംബോയായിരുന്നു ജയറാമും സംവിധായകൻ രാജസേനനും. ജയറാമിന് കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകുന്നതിൽ രാജസേനനും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മേലേപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കൺമണി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ജയറാമിന്റെ കരിയറിലെ സുവർണ കാലഘട്ടമായിരുന്നു അത്. എന്നാൽ പിന്നീട് ഈ കൂട്ടുകെട്ട് അവസാനിച്ചു. ഇടക്കാലത്ത് ഇവരുടെ സൗഹൃദത്തിലും വിള്ളലുകൾ വന്നു. ജയറാമും രാജസേനനും ഒരുമിച്ചുള്ള സിനിമ പുറത്തിറങ്ങിയിട്ട് ഏറെക്കാലമായി.
രാജസേനന് പകരം സുരേഷ് ഗോപിയെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത ചിത്രമാണ് 2001 ൽ പുറത്തിറങ്ങിയ മേഘസന്ദേശം. ഹൊറർ കഥാപശ്ചാത്തലത്തിലൊരുങ്ങിയ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോഴിതാ സിനിമയിൽ സുരേഷ് ഗോപിയെ നായകനാക്കിയതിനെക്കുറിച്ച് നിർമാതാവ് കെ രാധാകൃഷ്ണൻ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം മനസ് തുറന്നത്.

രാജസേനൻ അന്ന് ഏറ്റവും കൂടുതൽ സിനിമ ചെയ്തത് ജയറാമിനെ വെച്ചാണ്. കളിയാട്ടവും നിറവും കഴിഞ്ഞ് ഞാൻ മൂന്നാമത്തെ സിനിമ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഒരു ദിവസം സേനനെ വിളിച്ചു. നമുക്കൊരു പടം ചെയ്യേണ്ടേ എന്ന് ചോദിച്ചപ്പോൾ പിന്നെന്താ, എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. സേനന്റെയടുത്ത് ഏത് പ്രൊഡ്യൂസർ പോയാലും ജയറാമിന്റെ ഡേറ്റ് നോക്കാനാണ് പറയാറ്. അതേപോലെ എന്നോടും ജയറാമിനെ കാണുന്നുണ്ടോ എന്ന് ചോദിച്ചു. ജയറാമിനെയല്ല, സുരേഷ് ഗോപിയെ വെച്ചൊരു പ്രൊജക്ട് ചെയ്യാനാണ് വന്നതെന്ന് ഞാൻ പറഞ്ഞു.
സേനൻ ഞെട്ടി. ആദ്യമായാണ് ഒരു പ്രൊഡ്യൂസർ എന്നോടിങ്ങനെ പറയുന്നത്, ഞാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നെന്ന് പറഞ്ഞു. ഞങ്ങൾ രണ്ട് പേരും കൂടി സുരേഷ് ഗോപിയുടെ വീട്ടിൽ പോയി. കഥ ചർച്ച ചെയ്ത് രാത്രി ഡിന്നറും അവിടെ നിന്ന് കഴിച്ചു. പിന്നീട് മേഘസന്ദേശം ഷൂട്ടിംഗ് തുടങ്ങിയെന്നും കെ രാധാകൃഷ്ണൻ ഓർത്തു. എനിക്ക് ജയറാമിനോട് ദേഷ്യമില്ല. അദ്ദേഹത്തെ വെച്ച് സിനിമയും ചെയ്തിട്ടുണ്ട്. പക്ഷെ അന്ന് രാജേസനൻ സ്ഥിരമായി ജയറാമുമായി സിനിമ ചെയ്യുന്നതിനാൽ ഒരു മാറ്റം വരട്ടെയെന്ന് ഞാൻ വിചാരിച്ചു. മാത്രമല്ല സുരേഷ് ഗോപിയുമായി അന്ന് അത്രയും ബന്ധവുമുണ്ടായിരുന്നെന്നും നിർമാതാവ് ചൂണ്ടിക്കാട്ടി.

മേഘസന്ദേശം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിനെക്കുറിച്ചും കെ രാധാകൃഷ്ണൻ സംസാരിച്ചു. സിനിമയുടെ ഫസ്റ്റ് ഹാഫ് വളരെ നന്നായിരുന്നു. സെക്കന്റ് ഹാഫിലേക്ക് വന്നപ്പോഴാണ് കുറച്ച് വഴുതി പോയത്. അതാണ് പറ്റിപ്പോയത്. അതിപ്പോൾ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നന്നാകും എന്ന് വിചാരിച്ചാണ് ചെയ്യുന്നത്. പക്ഷെ മോശമാകുമെന്ന് വിചാരിച്ച് ആരും ഒന്നും ചെയ്യുന്നില്ലെന്നും കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഏകദേശം പതിനാറോളം സിനിമകളാണ് ജയറാം-രാജസേനൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്. 1991 ൽ പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണം എന്ന സിനിമയിൽ തുടങ്ങിയ കൂട്ടുകെട്ട് 2006 ൽ റിലീസ് ചെയ്ത മധുചന്ദ്രലേഖ വരെ തുടർന്നു. ജയറാമുമായുള്ള കൂട്ട് കെട്ട് പിരിഞ്ഞ ശേഷം രാജസേനന് അധികം ഹിറ്റുകൾ കരിയറിൽ ഉണ്ടായിട്ടില്ല. നടനുമായുള്ള സൗഹൃദത്തിൽ ഉലച്ചിൽ സംഭവിച്ചതിനെക്കുറിച്ച് ചില അഭിമുഖങ്ങളിൽ രാജസേനൻ സംസാരിച്ചിട്ടുണ്ട്. ഏറെനാളായി ജയറാമിനെ മലയാള സിനിമകളിൽ കാണാറില്ല.


Click it and Unblock the Notifications