സ്ത്രീ സൗഹൃദങ്ങൾ ഭാര്യ മനസിലാക്കി, സാമൂഹ്യ വിരുദ്ധമായ ബന്ധങ്ങളില്ല; രഞ്ജിത്ത് അന്ന് പറഞ്ഞത്
ലെെംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായതിന് പിന്നാലെ രഞ്ജിത്ത് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. പ്രണയത്തെക്കുറിച്ചുള്ള സങ്കൽപ്പം പ്രായം കൂടുന്തോറും മാറിക്കൊണ്ടിരിക്കുമെന്നാണ് രഞ്ജിത്ത് പറഞ്ഞത്. പതിനെട്ട് വയസിൽ തോന്നുന്നതല്ലല്ലോ ഒരാൾക്ക് നാൽപത് വയസിൽ തോന്നുക. പതിനെട്ട് വയസിൽ പെൺകുട്ടി ഒരു അത്ഭുതമാണ്. നാൽപത് വയസിൽ പെൺകുട്ടി അത്ഭുതമോ കൗതുകമോ അല്ല.
രണ്ട് വ്യക്തികളാണ് സ്ത്രീയും പുരുഷനും എന്ന തിരിച്ചറിവിലേക്കാണ് എന്റെ പ്രായം എന്നെ എത്തിച്ചത്. ദേഹത്തുള്ള ബാഹ്യലക്ഷണങ്ങൾക്ക് മാറ്റമുണ്ടെന്നല്ലാതെ തന്നെപ്പോലെ തന്നെ തലച്ചോറുള്ള, ചിന്തിക്കാൻ കഴിവുള്ള മറ്റൊരു വ്യക്തി തന്നെയാണ്. ആ ലെവലിലേക്ക് എത്തുമ്പോൾ നല്ല സൗഹൃദമാണ്. കൂട്ടുകാരിയായി മാറും.

എന്റെ സൗഹൃദങ്ങളിലെ ലിംഗഭേദം അന്വേഷിക്കേണ്ട കാര്യം സമൂഹത്തിനില്ല. നിങ്ങളുടെ നാട്ടിൽ ഹോമോസെക്ഷ്വൽസ് ഒരുപാടുണ്ടല്ലോ എന്ന് ഒരിക്കൽ ഒരു വിദേശ സുഹൃത്ത് എന്നോട് ചോദിച്ചു. കാരണം ആണുങ്ങൾ എപ്പോഴും ഒരുമിച്ച് കറങ്ങുകയും ഒരുമിച്ചുറങ്ങുകയും ചെയ്യുന്നു. പെൺസൗഹൃദം തുറന്ന് പറയാൻ പേടിയാണ്.
ലിംഗവ്യതിയാനത്തിനപ്പുറം ഒരാളുടെ വ്യക്തിത്വം, അഭിരുചി എന്നിവയെല്ലാം ചേർന്നാണ് സൗഹൃദം ഉണ്ടാകുന്നത്. സാമൂഹ്യ വിരുദ്ധമായ ബന്ധങ്ങൾ, പൊതുസമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്ത, സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം ഞാൻ പൊതുസമൂഹത്തെ ഭയക്കേണ്ട കാര്യമില്ല. ഭയം എന്നത് മലയാളികളുടെ കള്ളത്തരമാണ്. എനിക്ക് പെൺസുഹൃത്തുണ്ടെന്ന് പറയാൻ മലയാളിക്ക് മടി ഈ കള്ളം കാരണമാണെന്നും രഞ്ജിത്ത് പറഞ്ഞു. തന്റെ ഭാര്യ തന്നെ മനസിലാക്കുന്നയാളാണെന്നും തന്റെ യാത്രകളെക്കുറിച്ചോ സൗഹൃദങ്ങളെക്കുറിച്ചോ ചോദ്യങ്ങൾ ചോദിച്ചിട്ടില്ലെന്നും രഞ്ജിത്ത് അന്ന് പറഞ്ഞു.


Click it and Unblock the Notifications
















