'കോളേജിൽ രണ്ട് മണിക്കൂർ കാണുന്നത് പോലെയല്ല; ഭാര്യക്കൊപ്പം ഒരുമിച്ച് ജീവിച്ചപ്പോഴുണ്ടായ പ്രശ്നങ്ങൾ'
ആർജെ ബാലാജിക്ക് തമിഴ് സിനിമാ രംഗത്തുണ്ടായ വളർച്ച ഏവരും എടുത്ത് പറയാറുണ്ട്. റേഡിയോ ജോക്കിയായി കരിയർ തുടങ്ങിയ ആർജെ ബാലാജി ഇന്ന് സംവിധായകനും നടനുമാണ്. സാധാരണക്കാരനിൽ നിന്നും ഇന്നത്തെ താരമായി മാറിയ ആർജെ ബാലാജിയുടെ സിനിമകളിൽ നെക്സ്റ്റ് ഡോർ ബോയ് നായകൻമാരെയാണ് കാണാറ്. ദിവ്യ എന്നാണ് ആർജെ ബാലാജിയുടെ ഭാര്യയുടെ പേര്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. പ്രണയ വിവാഹത്തെക്കുറിച്ച് ആർജെ ബാലാജി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
22ാം വയസിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞപ്പോൾ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു. പ്രണയ വിവാഹമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഞാനും ഭാര്യയും സുഹൃത്തുക്കളായിരുന്നു. ഒരു പോയ്ന്റിൽ ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണെന്ന് മനസിലാക്കി. വീട്ടിലറിഞ്ഞു. പ്രശ്നമായി. ഒരു ഘട്ടത്തിൽ പ്രശ്നം കൂടി. ഒരു ദിവസം വാ നമുക്ക് കല്യാണം കഴിക്കാമെന്ന് ഞാൻ പറഞ്ഞു. അന്ന് ഞാൻ കോയമ്പത്തൂരിൽ പിജിക്ക് പഠിക്കുകയാണ്. വീട്ടിൽ നിന്നിറങ്ങിയെന്ന് പറഞ്ഞ് ഭാര്യ വിളിച്ചു. പണം കടം വാങ്ങി സുഹൃത്തുക്കളോടൊപ്പം മാരുതി 800 ൽ ചെന്നെെയ്ക്ക് പോയി. റിപബ്ലിക് ഡേയ്ക്കാണ് വിവാഹം നടന്നത്.

എന്റെ വീട്ടിൽ അമ്മയ്ക്ക് സമ്മതമായിരുന്നു. അവളുടെ വീട്ടിലറിഞ്ഞപ്പോൾ എന്നെ കൊന്ന് കളയുമോ എന്നൊക്കെ ഭയം തോന്നി. എന്നാൽ അവർ സ്വീകരിച്ചു. നേരത്തെ പറഞ്ഞിരുന്നെങ്കിൽ കുറച്ച് വർഷം കഴിഞ്ഞ് നടത്തി തരുമായിരുന്നു എന്ന് പറഞ്ഞു. വിവാഹമെന്നത് തന്റെ ജീവിതത്തിലെ മികച്ച തീരുമാനമായിരുന്നു. അതേസമയം ഒരുപാട് തവണ നേരത്തെ കല്യാണം കഴിച്ചു എന്ന തോന്നൽ തനിക്കുണ്ടായിട്ടുണ്ടെന്നും ആർജെ ബാലാജി തുറന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞപ്പോൾ അച്ഛൻ വീട് വിട്ട് പോയി.
കുടുംബത്തെ ഉപേക്ഷിച്ച് പോകാൻ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു അച്ഛൻ. വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ആർജെയായി ജോലി ലഭിച്ചത്. ജോലി ലഭിച്ചതിനാൽ ഞാൻ കുടുംബം നോക്കുമെന്ന് അദ്ദേഹം കരുതിയിരിക്കെയാണ് ഞാൻ വിവാഹം കഴിച്ച് കുടുംബ ജീവിതം തുടങ്ങുന്നത്. ഇനിയും താൻ തന്നെ കുടുംബം നോക്കേണ്ടി വരുമെന്ന് കരുതിയാവും അദ്ദേഹം പോയത്. പക്ഷെ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. അന്ന് ദേഷ്യം ഉണ്ടായിരുന്നു.

പക്ഷെ അദ്ദേഹത്തിന്റെ ഭാഗത്തെ കഥ എനിക്കറിയില്ല. കുടുംബവും വിവാഹ ജീവിതവും മുന്നോട്ട് കൊണ്ട് പോകാൻ പറ്റുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷെ വളരെ ബുദ്ധിമുട്ടായിരുന്നു. മാനസികമായും സാമ്പത്തികമായും. ആരും എന്നെ കണ്ടാൽ ഓടുമായിരുന്നു. നൂറ് രൂപയ്ത്തും അഞ്ഞൂറ് രൂപയ്ക്കും ചോദിക്കും. 9700 രൂപയാണ് ശമ്പളം. ഏഴ് പേരുടെ കാര്യങ്ങൾ നോക്കണം. വീട്ട് വാടക കൊടുക്കണം.
മൂന്ന് പേർ സ്കൂളിൽ പഠിക്കുന്നവരാണ്. ഇമോഷണലി ഒരു ഭർത്താവായിരിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. ആ പ്രായത്തിൽ എങ്ങനെയൊരു ഭാര്യയായിരിക്കണമെന്ന് അവൾക്കും അറിയില്ല. എന്നാൽ പ്രതിസന്ധികളെല്ലാം രണ്ട് പേരെയും നല്ല വ്യക്തികളാക്കി മാറ്റിയെന്നും ആർജെ ബാലാജി തുറന്ന് പറഞ്ഞു.
കോളേജിൽ പഠിക്കുന്ന കാലത്ത് രണ്ട് മണിക്കൂറാണ് പരസ്പരം കാണുന്നത്. ആ സമയത്ത് ഞങ്ങളുടെ നല്ല വശമേ കാണിക്കൂ. എന്നാൽ കൂടെ തന്നെ ഉണ്ടാകുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകും. ഉത്തരവാദിത്വങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകും. ഇത് ശരിയാകില്ലെന്ന് പറഞ്ഞ് പത്ത് തവണ രണ്ട് വഴിക്ക് പോയിട്ടുണ്ടാകും. പക്ഷെ ഇപ്പോൾ ഭാര്യയില്ലാതെ തനിക്ക് പറ്റില്ലെന്നും അന്ന് ആർജെ ബാലാജി പറഞ്ഞു.


Click it and Unblock the Notifications











