ശ്രീവിദ്യക്ക് പകരം ഭരതന്റെ സിനിമയിൽ ശാരദ; മലയാളത്തിൽ നിന്നും മാറി നിന്ന നടി തിരിച്ച് വന്നപ്പോൾ
മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് ശാരദ. ആന്ധ്രാക്കാരിയായ ശാരദ തെലുങ്ക് സിനിമകളിലേക്കാളും മലയാള സിനിമാ രംഗത്ത് ഒരുകാലത്ത് സജീവമായിരുന്നു. ശാരദ, ഷീല, ജയഭാരതി എന്നിവർ മലയാളത്തിൽ തിളങ്ങി നിന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ശകുന്തള, മുറപ്പെണ്ണ്, ഉദ്യോസ്ഥ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകഹൃദയം കവരാൻ ശാരദയ്ക്ക് കഴിഞ്ഞു. മൂന്ന് തവണയാണ് ശാരദയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.
നായിക നിരയിൽ നിന്നും മാറിയ കാലത്ത് ശാരദ ചെയ്ത സിനിമയാണ് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. ഭരതൻ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയെഴുതിയത് ജോൺ പോളാണ്. 1987 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമയിലെ കാസ്റ്റംഗിനെക്കുറിച്ച് മുമ്പൊരിക്കൽ ജോൺ പോൾ സഫാരി ടിവിയിൽ പങ്കുവെച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

രാമുണ്ണി മാഷായി ആര് വേണമെന്ന് ആലോചിച്ചു. എംജി സോമനെ ആലോചിച്ച് കൂടേയെന്ന് ഭരതൻ ചോദിച്ചു. എന്നാൽ എന്റെ സങ്കൽപ്പത്തിലുള്ള രാമുണ്ണി മാഷ സോമനല്ലായിരുന്നു. അങ്ങനെ നെടുമുടി വേണുവിലേക്കെത്തി. പിന്നെയുള്ള പ്രധാന കാസ്റ്റിംഗ് ടീച്ചറുടേതാണ്. ലളിതയായാലോ എന്ന ഭരതന്റെ നിർദ്ദേശം സ്വാഭാവികമായി വന്നു. അത് ലളിതയോടുളള വ്യക്തിപരമായ താൽപര്യത്തിന്റെ പുറത്തല്ല. ലളിതയെന്ന അഭിനേത്രിയോടുള്ള ആദരവ് അതേ അളവിൽ ഞാനും സൂക്ഷിക്കുന്നത് കൊണ്ടാണ്.
എന്നാൽ ലളിതയുടെ അഭിനയശ്രുതിയല്ല ടീച്ചറുടെ കഥാപാത്രത്തിന് വേണ്ടതെന്ന് തോന്നുന്നെന്ന് ഞാൻ പറഞ്ഞു. ശ്രീവിദ്യയായാലോ എന്ന ചോദ്യം വന്നു. എന്റെ മനസിലുള്ള ടീച്ചർക്ക് അത്രയും തടിയില്ലെന്ന് താൻ പറഞ്ഞതായും ജോൺ പോൾ ഓർത്തു. സംവിധായകൻ മോഹനുമായി സംസാരിക്കവെ ഗീതയെ നായികയായി ആലോചിച്ചതിനെക്കുറിച്ചും ജോൺ പോൾ അന്ന് സംസാരിച്ചു. മോഹന്റെ ശ്രുതി എന്ന സിനിമയിൽ ഗീത അഭിനയിക്കുന്നുണ്ട്. ഗീതയെ ആലോചിച്ചാലോ എന്ന് ഭരതൻ ചോദിച്ചു.

അവൾക്ക് തനിച്ച് വലിയ ബുദ്ധിയൊന്നും ഇല്ല, പക്ഷെ അവൾ നല്ലൊരു കളിമണ്ണാണ്, നമ്മൾ മോൾഡ് ചെയ്യുന്ന പോലെ കഥാപാത്രമായി മാറാനുള്ള കഴിവ് ഗീതയ്ക്കുണ്ടെന്ന് മോഹൻ പറഞ്ഞു. എന്നാൽ ഗീതയെ കഥാപാത്രമായി താൻ സങ്കൽപ്പിച്ചിരുന്നത് പോലുമില്ല. ഒടുവിൽ ശാരദയിലേക്ക് ഈ കഥാപാത്രം എത്തിയതെങ്ങനെയെന്നും ജോൺ പോൾ വ്യക്തമാക്കി.
രണ്ട് പേരുടെയും മനസിൽ ഒരുമിച്ചാണ് ശാരദയുടെ പേര് വന്നതെന്ന് ഇദ്ദേഹം പറയുന്നു. എന്തുകൊണ്ട് അവരുടെ പേര് ആദ്യം വന്നില്ല എന്ന ജാള്യത എനിക്കും ഭരതനുമുണ്ടായി. ആറേഴ് വർഷങ്ങളായി ശാരദ മലയാള സിനിമയിൽ നിന്ന് മാറി നിന്ന് തെലുങ്കിൽ വലിയ വേഷങ്ങൾ ചെയ്ത് ജൈത്രയാത്ര നടത്തുകയാണ്. മദ്രാസിലെ പ്രൊഡക്ഷനിലെ ആളുകൾ ശാരദയോട് കഥ പറഞ്ഞു. അവർ പറഞ്ഞ കഥ കേട്ട് സിനിമ ഒഴിക്കാൻ മലയാളത്തിൽ അന്ന് താങ്ങാൻ പറ്റാത്ത തുക പ്രതിഫലമായി ചോദിച്ചു.
നേരിട്ട് ചെന്ന് കഥ പറഞ്ഞപ്പോഴാണ് ശാരദ സിനിമയിൽ അഭിനയിക്കാൻ തയ്യാറയെന്നും ജോൺ പോൾ ഓർത്തു. ആ കാലത്ത് ശാരദ അവരുടെ പ്രായത്തിനിണങ്ങുന്ന കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യുകയാണ്. അത്തരം ഒരുപാട് സിനിമകൾ അവിടെ വിജയിച്ച് കൊണ്ടിരിക്കുകയാണ്. തെലുങ്കിലെ വിലപിടിപ്പുള്ള താരമാണ്.
അഞ്ച് മിനുട്ട് സമയം തരൂ എന്ന് പറഞ്ഞ് ഓരോ നിർമാതാവിനോടും കെഞ്ചി പത്ത് പതിനാറ് ദിവസങ്ങളുണ്ടാക്കി. ഒരു ഷെഡ്യൂൾ ഇത്രയും ദിവസങ്ങൾക്കുള്ളിൽ ചെയ്യാം. ബാക്കി ഡേറ്റ് ഒരു മാസത്തിനുള്ളിൽ ഞാനുണ്ടാക്കിത്തരം, എന്നെയല്ലാതെ വേറൊരു ആർട്ടിസ്റ്റിനെയും വെച്ച് പടം ചെയ്യരുതെന്ന് ശാരദ ഭരതനോട് പറഞ്ഞെന്നും ജോൺ പോൾ ഓർത്തു.


Click it and Unblock the Notifications











