നായികയായപ്പോൾ കാണിച്ച മാന്യത ഇന്ന് എന്നെ സഹായിക്കുന്നു; എനിക്ക് കണ്ടീഷനുണ്ടായിരുന്നു; ശരണ്യ പൊൻവണ്ണൻ
സിനിമാ രംഗത്ത് ഇന്നും സജീവ സാന്നിധ്യമാണ് ശരണ്യ പൊൻവണ്ണൻ. അമ്മ വേഷങ്ങളിലാണ് ശരണ്യയെ ഇന്ന് കൂടുതലും കാണാറ്. ഒരു കാലത്ത് നായിക നടിയായ് നിരവധി സിനിമകളിൽ ശരണ്യ പൊൻവണ്ണൻ അഭിനയിച്ചിട്ടുണ്ട്. 1987 ൽ നായകൻ എന്ന സിനിമയിലൂടെയാണ് നായികയായി ശരണ്യ തുടക്കം കുറിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ കമൽ ഹാസനാണ് നായകനായെത്തിയത്. തെലുങ്കിൽ നിന്നും തമിഴിൽ നിന്നും നിരവധി അവസരങ്ങൾ ശരണ്യയെ തേടി വന്നു.
വിവാഹ ശേഷമാണ് നടി അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തത്. സംവിധായകൻ പൊൻവണ്ണനെയാണ് ശരണ്യ വിവാഹം ചെയ്തത്. 1995 ലായിരുന്നു വിവാഹം. ക്രിസ്ത്യൻ മതവിശ്വാസിയാണ് ശരണ്യ പൊൻവണ്ണൻ. ഭർത്താവ് ഹിന്ദുവും. എന്നാൽ മതം ഒരിക്കലും ഇവരുടെ ബന്ധത്തിൽ തടസമായില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് താനും ഭർത്താവുമെന്ന് ശരണ്യ മുമ്പൊരിക്കൽ പറയുകയുണ്ടായി.

രണ്ട് പെൺമക്കളാണ് ശരണ്യക്കും പൊൻവണ്ണനും ജനിച്ചത്. ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയതോടെയാണ് ശരണ്യ പൊൻവണ്ണനെ തേടി അമ്മ വേഷങ്ങൾ എത്താൻ തുടങ്ങിയത്. ഇപ്പോഴിതാ കരിയറിലെ രണ്ടാം വരവിൽ തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് ശരണ്യ പൊൻവണ്ണൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
നായികയായിരുന്ന കാലത്ത് അശ്ലീലത തോന്നുന്ന വസ്ത്രം ധരിക്കുന്നതിന് എനിക്ക് താൽപര്യം ഇല്ലായിരുന്നു. വ്യക്തിപരമായി എനിക്കതിനോട് താൽപര്യമില്ലാത്തത് കൊണ്ടാണ്. അങ്ങനെയുള്ള വേഷം ചെയ്യുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. അത് ഓരോരുത്തരുടെ ഇഷ്‌ടമാണ്. കോളേജിൽ പഠിക്കുമ്പോൾ സ്ലീവ്ലെസ് വസ്ത്രം പോലും ഞാൻ ധരിച്ചിട്ടില്ല. എനിക്കത് ഇഷ്ടമല്ല. സിനിമയിലും അത്തരം വസ്ത്രങ്ങൾ ധരിക്കില്ലെന്ന കണ്ടീഷൻ എനിക്കുണ്ടായിരുന്നു. ആരും അങ്ങനെയുള്ള വസ്ത്രം ധരിച്ചേ പറ്റൂ എന്ന് പറഞ്ഞിട്ടില്ല. എന്റെ മുഖവും അതിന് സഹായിച്ചു.

എന്നാൽ അത്തരം വേഷങ്ങൾ ചെയ്യാൻ പറ്റുന്ന നടിമാർക്കാണ് വാല്യു കൂടുതൽ. വലിയ ഹീറോകൾക്കൊപ്പം അഭിനയിക്കാൻ സാധിക്കും. അതിനാൽ നായികയായി അന്ന് എനിക്ക് ഇന്നത്ത പോലെ വിജയം ഇല്ലായിരുന്നു. എന്നാൽ ഇപ്പോഴത്തെ എന്റെ സെക്കന്റ് ഇന്നിംഗ്സിൽ ലഭിച്ച വിജയങ്ങൾ നായികയായിരുന്നതിനേക്കാൾ മികച്ചതാണ്. അന്ന് കാണിച്ച മാന്യത ഇന്ന് എന്നെ സഹായിക്കുന്നു. അന്ന് സാധാരണക്കാരിയായ കഥാപാത്രങ്ങൾ ചെയ്തതിലൂടെ ലഭിച്ച പ്രതിഛായ ഇപ്പോൾ അമ്മ വേഷങ്ങൾ ലഭിക്കാൻ കാരണമായി.
ഒരുപാട് അവാർഡുകൾ ലഭിച്ചു. രണ്ട് ഫിലിം ഫെയർ പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരകവും ഇപ്പോഴാണ് ലഭിച്ചതെന്നും ശരണ്യ പൊൻവണ്ണൻ അന്ന് ചൂണ്ടിക്കാട്ടി. ഒന്നിലേറെ കാര്യങ്ങൾ ഒരു സമയത്ത് ചെയ്യാനുള്ള കഴിവ് പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണുള്ളതെന്നും ശരണ്യ പൊൻവണ്ണൻ അന്ന് ചൂണ്ടിക്കാട്ടി. പ്രൊഫഷനൊപ്പം കുടുംബ ജീവിതവും സന്തോഷകരമായി കൊണ്ട് പോകാനുള്ള കഴിവ് സ്ത്രീകൾക്കാണുള്ളത്.
ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ മരിച്ച് പോയാൽ അദ്ദേഹത്തിന് ജോലി ചെയ്യലും മക്കളെ നോക്കലുമെല്ലാം ഒരുമിച്ച് കൊണ്ട് പോകാൻ അമ്പത് ശതമാനം മാത്രമേ സാധിക്കൂ. പക്ഷെ സ്ത്രീകൾക്ക് ജോലിക്ക് പോകാനും മക്കളെ വളർത്തി വലുതാക്കാൻ സാധിക്കുമെന്നും ശരണ്യ പൊൻവണ്ണൻ വ്യക്തമാക്കി. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ശരണ്യ വലിയ പ്രാധാന്യം നൽകുന്നുണ്ട്.


Click it and Unblock the Notifications











