സാവിത്രി കോമയിൽ കിടന്നപ്പോൾ ജെമിനി ഗണേശന്റെ ആദ്യ ഭാര്യ മകളോട് ആവശ്യപ്പെട്ടത്; അവസാന നാളുകൾ
തെന്നിന്ത്യൻ സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് സാവിത്രി. മഹാനടിയായി അറിയപ്പെട്ട സാവിത്രിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ ഇന്നും ചർച്ചയാകാറുണ്ട്. ജെമിനി ഗണേശനുമായുള്ള പ്രണയവും വിവാഹവും, കരിയറിൽ സൂപ്പർ താരപദവി, വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾക്കിടെ ജീവിതത്തിലും കരിയറിലും വന്ന വീഴ്ച തുടങ്ങിയവയെല്ലാം ചർച്ചയായി. അവസാനകാലത്ത് മദ്യത്തിന് അടിമപ്പെട്ട സാവിത്രിയുടെ അന്ത്യനാളുകൾ വിഷമകരമായിരുന്നു.
19 മാസം നടി കോമയിൽ കിടന്നു. സമ്പാദ്യങ്ങൾ ഭൂരിഭാഗവും നഷ്ടപ്പെട്ടു. സാവിത്രിയെക്കുറിച്ച് മകൾ വിജയ ചാമുണ്ഡ്വേശ്വരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയുടെ ജീവിതത്തിൽ സംഭവിച്ച താളപ്പിഴവുകളെക്കുറിച്ച് മകൾ സംസാരിച്ചു. അച്ഛനെ മാത്രം വിചാരിച്ച് മദ്യപാനത്തിന് അടിമപ്പെടാതെ മക്കളെ വിചാരിച്ച് നന്നായി ജീവിച്ചിരുന്നെങ്കിൽ നന്നായേനെ എന്നെനിക്ക് തോന്നിയിട്ടുണ്ട്. അച്ഛന്റെ കാര്യത്തിൽ അമ്മ വളരെ പൊസസീവ് ആയിരുന്നു.

കാതൽ മന്നനായിരുന്നെങ്കിൽ പോലും മറ്റൊരു സ്ത്രീക്ക് ഭർത്താവിനെ വിട്ട് കൊടുക്കുകയെന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും മകൾ ചൂണ്ടിക്കാട്ടി. ജെമിനി ഗണേശന്റെ ആദ്യ ഭാര്യ അലമെലു എന്ന് വിളിക്കുന്ന ബാബ്ജിയെക്കുറിച്ചും വിജയ ചാമുണ്ഡേശ്വരി സംസാരിച്ചു. അമ്മ അച്ഛന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ ബാബ്ജി സ്വീകരിച്ചു. പക്ഷെ ഇനിയുമൊരു സ്ത്രീ വന്നാലും കുഴപ്പമില്ല എന്ന മനോഭാവം ആയിരുന്നില്ല അത്. ഭർത്താവിന്റെ സ്വഭാവം അവർ മനസിലാക്കി. അവർക്ക് മറ്റൊരു ചോയ്സ് ഇല്ലായിരുന്നു.
എല്ലാവർക്കും സഹായമായി ആഭരണങ്ങളും പണവും നൽകുന്നത് അമ്മയുടെ പതിവായിരുന്നു. റൂമിൽ ഒരു സേഫുണ്ട്. അതിൽ നിറയെ പണം ഉണ്ടാകും. പുറത്തേക്ക് പോകുന്നതിന് മുമ്പ് പഴ്സിൽ പണം നിറച്ച് താഴേക്ക് വരും. വാതിൽക്കൽ രണ്ട് വശത്തും ക്യൂ ഉണ്ടാകും. രണ്ട് വശത്തും പണം നൽകി കാറിൽ കയറി പോകും.

ആന്ധ്രാപ്രദേശിൽ അച്ഛനേക്കാളും ജനശ്രദ്ധ ലഭിച്ചത് അമ്മയ്ക്കാണ്. അച്ഛനല്ല അമ്മയെ മദ്യപാനം ശീലിപ്പിച്ചത്. സിനിമാ ലോകത്ത് സോഷ്യൽ ഡ്രിങ്കിംഗിന്റെ ഭാഗമായി തുടങ്ങിയതാണ്. അമ്മ മദ്യപാനിയാകുന്നതിൽ ആദ്യം ആശങ്കപ്പെട്ടത് അച്ഛനാണ്. അമ്മയ്ക്കും അച്ഛനും ചുറ്റുമുണ്ടായിരുന്നവർ നല്ല സുഹൃത്തുക്കൾ ആയിരുന്നില്ല. അവരുടെ ആവശ്യം നടക്കാൻ വേണ്ടി നല്ല പോലെ പുകഴ്ത്തും.
ഒരു ഘട്ടത്തിൽ അമ്മയുടെ വണ്ണം കൂടി. സ്ട്രസ് ഈറ്റിംഗ് ഉണ്ടായിരുന്നു. ചുറ്റുമുള്ളവർ നീ തടിച്ചാലും കുഴപ്പമില്ല, നിന്റെ മുഖം മാത്രം മതി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചതല്ലാതെ നിന്റെ ശരീരത്തിന് ഇത് നല്ലതല്ല എന്ന് ആരും പറഞ്ഞ് കൊടുത്തില്ല. നല്ല ഉപദേശം നൽകുന്നവരെ സഹചാരികൾ അമ്മയ്ക്ക് അരികിലേക്ക് അടുപ്പിച്ചതുമില്ല. അച്ഛനെ പോലും ഒരു ഘട്ടത്തിൽ അമ്മയിൽ നിന്ന് പൂർണമായും അകറ്റിയെന്നും വിജയ ചാമുണ്ഡേശ്വരി അന്ന് തുറന്ന് പറഞ്ഞു.
എല്ലാവർക്കും അറിയുന്നത് പോലെ അമ്മ വളരെ സുന്ദരിയായിരുന്നു. മദ്യപാനിയായ ശേഷം പോകപ്പോകെ മുഖത്ത് മാറ്റങ്ങൾ വന്നു. ഡിഗ്രി മൂന്നാം വർഷ പരീക്ഷയുടെ ഗ്രൂപ്പ് സ്റ്റഡി ചെയ്യുന്ന സമയത്താണ് അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞ് കോൾ വന്നത്. ബാബ്ജി അമ്മയാണ് എന്നെ കാറിൽ കൂട്ടിക്കൊണ്ട് പോയത്. അമ്മ ഒരു ബെഞ്ചിലായിരുന്നു. വിളിച്ചിട്ടും എഴുന്നേറ്റില്ല.
അമ്മയുടെ കാതിൽ അനിയനെ ഞാൻ നോക്കിക്കോളും നിങ്ങൾ ഒന്നും ഭയപ്പെടേണ്ട എന്ന് പറയാൻ ബാബ്ജിയമ്മ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് തമാശയായി തോന്നി. പക്ഷെ ഞാൻ അമ്മയുടെ ചെവിയിൽ ഇക്കാര്യം പറഞ്ഞു. 19 മാസം അമ്മ കോമയിലാകുമെന്ന് താൻ കരുതിയില്ലെന്നും മകൾ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications