സെറ്റിൽ ഷീലയെ അപമാനിച്ചു; ഭർത്താവ് പ്രശ്നമാക്കി; ഷീല കരഞ്ഞു; ആ സിനിമയ്ക്കിടെ സംഭവിച്ചത്
മലയാള സിനിമയിൽ ഷീലയെപ്പോലെ വിജയകരമായ കരിയർ ഗ്രാഫ് സ്വന്തമാക്കാനായ നായിക നടിമാർ പിൽക്കാലത്ത് വിരളമായേ വന്നിട്ടുള്ളൂ. നായകനേക്കാളും പ്രാധാന്യമുള്ള വേഷങ്ങൾ തുടരെ ലഭിച്ച ഷീല അന്ന് ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ചു. മലയാളത്തിലെ പ്രമുഖ നോവലുകൾ സിനിമകളാക്കിയപ്പോൾ ഷീലയെയാണ് നായികയായി തെരഞ്ഞെടുത്തത്. ചെമ്മീൻ, കള്ളിച്ചെല്ലമ്മ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയമായ പ്രകടനം ഷീല കാഴ്ച വെച്ചു.
സിനിമകളിൽ പഴയത് പോലെ സജീവമല്ലെങ്കിലും മലയാള സിനിമയിലെ മാറ്റങ്ങളെല്ലാം ഷീല മനസ്സിലാക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ അനുരാഗം എന്ന മലയാള സിനിമയിൽ നടി അഭിനയിച്ചു. ചെന്നെെയിൽ താമസിക്കുന്ന ഷീല വലപ്പോഴുമേ കേരളത്തിലേക്ക് വരാറുള്ളൂ. ഷീലയെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ എ കബീർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. സ്ഫോടനം സിനിമയ്ക്കിടെയുണ്ടായ സംഭവമാണ് ഇദ്ദേഹം ഓർത്തത്. ഷീല, സീമ, മമ്മൂട്ടി, സുകുമാരൻ, എംജി സോമൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. നാലോ അഞ്ചോ പേരാണ് സ്ഫോടനം സിനിമയുടെ നിർമാതാക്കൾ.
നടി ഷീലയും, നടൻ ജയനും നിർമാതാക്കളിൽ ഉൾപ്പെട്ടിരുന്നു. പിജി വിശ്വംഭരനാണ് സംവിധായകൻ. ലൊക്കേഷൻ തീരുമാനിച്ച സമയത്താണ് ജയന്റെ മരണ വാർത്ത പുറത്ത് വന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ ജയൻ ചെയ്യേണ്ട റോൾ സുകുമാരന് നൽകാൻ തീരുമാനിച്ചു. ഷീലയെ കല്യാണം കഴിച്ച വിജയ മൂവീസ് ബാബുവാണ് (ബാബു സേവ്യർ) മമ്മൂട്ടിയെ നിർദ്ദേശിച്ചതെന്ന് എ കബീർ ഓർത്തു.

1891 ജനുവരി അഞ്ചാം തീയതി ആലപ്പുഴ ഉദയ സ്റ്റുഡിയോയിൽ വെച്ചാണ് ഈ സിനിമയുടെ സ്വിച്ച് ഓൺ നടക്കുന്നത്. തൊട്ടടുത്ത സഞ്ചാരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. നിരവധി പേരാണ് സ്വിച്ച് ഓണിന് വന്നത്. ഷീലാമ്മ അഭിനയിക്കുന്ന ഗാനരംഗമാണ്. 'കാർകുഴലി പൂ ചൂടിയ കറുത്ത പെണ്ണേ' എന്ന പാട്ട്. ഷീലാമ്മ കട്ടിലിൽ കിടന്ന് തിരിയുന്നതും മറിയുന്നതുമാണ് ഷൂട്ട് ചെയ്യേണ്ടത്.
തൊണ്ടു തല്ലുന്ന ക്യാരക്ടറാണ് ഷീലാമ്മയ്ക്ക്. സീനെടുക്കുമ്പോൾ അവരുടെ കാലിൽ സ്വർണക്കൊലുസുണ്ടായിരുന്നു. സംവിധായകൻ വിശ്വംഭരൻ അവിടെ നിന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. എന്റെ ഷീലാമ്മേ, അഭിനയചക്രവർത്തനി, നിർമാതാവ്, സംവിധായിക... തൊണ്ട് തല്ലുന്ന തൊഴിലാളിയുടെ സീനാണ്. സ്വർണക്കൊലുസും ഇട്ട് അഭിനയിക്കാൻ പോയാലോ. അതൂരണം എന്ന്. പെട്ടെന്ന് അവരുടെ ആയ വന്ന് കൊലുസ് അഴിച്ചു. ഒരു സീൻ ഷൂട്ട് ചെയ്ത ശേഷം ഷീല മൂഡ് ഔട്ട് ആയി. നൂറ് കണക്കിന് ആളുകളുടെ മുന്നിൽ വെച്ചാണ് പറഞ്ഞത്.
രണ്ടാമത്തെ സീൻ മൂന്ന് ടേക്ക് എടുത്തപ്പോഴേക്കും പാക്കപ്പ് ചെയ്തു. ഉദയ സ്റ്റുഡിയോയിലെ നസീർ ക്വാർട്ടേഴ്സിലാണ് അന്ന് ഷീലാമ്മ താമസിക്കുന്നത്. മുറിക്കകത്ത് വന്ന് ഷീലാമ്മ കരച്ചിലും നിലവിളിയുമായി. വിജയ മൂവീസ് ബാബു വയലന്റായി. ഡയരക്ടറെ മാറ്റണം എന്ന് പറഞ്ഞു. എല്ലാവരും ഒത്തുകൂടി. ഈ പടം വിശ്വംഭരൻ ചെയ്യേണ്ട എന്ന് ബാബു പറഞ്ഞു. അദ്ദേഹത്തെ അച്ഛൻ സേവ്യറും കൂടെയുള്ള പാർടണർമാരുമെല്ലാം സമാധാനപ്പെടുത്തിയെന്നും എ കബീർ ഓർത്തു.
തുടക്കക്കാരനായതിനാൽ മമ്മൂട്ടിയെ വേദനിപ്പിച്ച അനുഭവങ്ങൾ ഈ സിനിമയ്ക്കിടെ ഉണ്ടായെന്നും ഇദ്ദേഹം വ്യക്തമാക്കി. നിർമാതാവ് ബാബു സേവ്യറായിരുന്നു ഷീലയുടെ ഭർത്താവ്. പിന്നീടിവർ വേർപിരിയുകയാണുണ്ടായത്. തന്റെ വിവാഹത്തെക്കുറിച്ച് എവിടെയും ഷീല തുറന്ന് സംസാരിക്കാറില്ല.


Click it and Unblock the Notifications