'എന്നേക്കാൾ മികച്ചൊരാൾ വരുന്നത് വരെ മാത്രം; പകരം എനിക്ക് ലഭിച്ചതെല്ലാം നോക്കുമ്പോൾ കുഴപ്പമില്ല'
മലയാളികൾക്ക് പ്രിയപ്പെട്ട നടിമാരിൽ എക്കാലത്തും മുൻപന്തിയിൽ ശോഭനയുണ്ടാകും. മലയാള സിനിമയുടെ സുവർണ കാലത്ത് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ച ശോഭനയെ ഇന്നും മണിച്ചിത്രത്താഴിലെ നാഗവല്ലിയായാണ് പ്രേക്ഷകർ ഓർക്കുന്നത്. 1993 ലിറങ്ങിയ മണിച്ചിത്രത്താഴ് മലയാളത്തിലെ ഐക്കോണിക് സിനിമകളിൽ ഒന്നായി ഇന്നും അറിയപ്പെടുന്നു. ക്ലാസിക്കൽ ഡാൻസർ കൂടിയായ ശോഭന നാഗവല്ലി എന്ന കഥാപാത്രത്തിന് പരിപൂർണത നൽകി.
മറ്റൊരു നടിയെയും നാഗവല്ലിയായി സങ്കൽപ്പിക്കാൻ മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞില്ല. മറുഭാഷകളിൽ മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തെങ്കിലും പെർഫോമൻസിൽ ശോഭനയെ മറികടക്കാൻ ഇവർക്കായില്ല. മികച്ച നടിക്കുള്ള ആദ്യ ദേശീയ പുരസ്കാരം ശോഭനയ്ക്ക് ലഭിക്കുന്നതും ഈ സിനിമയിലൂടെയാണ്. 15 വർഷത്തിലേറെ കരിയറിൽ മുൻനിര നായികനടിയായി തുടർന്ന ശോഭന നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും മണിച്ചിത്രത്താഴിന് ശേഷം മാത്രമേ ഇവയെല്ലാം പരാമർശിക്കപ്പെടാറുള്ളൂ.
തമിഴകത്ത് വിജയകരമായ കരിയർ ഗ്രാഫ് ആയിരുന്നില്ല ശോഭനയ്ക്ക്. അതേസമയം ദളപതി എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ തമിഴ് പ്രേക്ഷകർക്കും ശോഭന സുപരിചിതയാണ്. സിനിമകളിൽ നിന്നും അകന്ന ശോഭന പിന്നീട് നൃത്തത്തിലേക്കാണ് പൂർണ ശ്രദ്ധ നൽകിയത്. ചെന്നെെയിൽ താമസിക്കുന്ന നടി നിരവധി വേദികളിൽ നൃത്തം അവതരിപ്പിക്കുന്നു. നൃത്തത്തിനായി സമർപ്പിച്ച ജീവിതമാണ് ശോഭനയുടേതെന്ന് സഹപ്രവർത്തകരുൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിനിമയാണോ നൃത്തമാണോ കൂടുതൽ പ്രിയപ്പെട്ടതെന്ന ചോദ്യം മിക്കപ്പോഴും ശോഭനയ്ക്ക് നേരിടേണ്ടി വരുന്നു. രണ്ടും രണ്ട് തരത്തിലുള്ള കലയാണെന്നാണ് താരം നൽകാറുള്ള മറുപടി. ശോഭനയുടെ പഴയൊരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചരിത്രം എങ്ങനെ നിങ്ങളെ ഓർക്കണമെന്ന് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് കൗതുകകരമായ മറുപടിയാണ് ശോഭന നൽകിയത്.
'ഓർമ്മിക്കപ്പെടുന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷെ ചരിത്രം നിങ്ങളെ ഓർക്കണമെന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. പ്രേക്ഷകർക്ക് വളരെ കുറഞ്ഞ ഓർമ്മയെ ഉള്ളൂ. ഞാൻ ഭാഗ്യവതിയാണ്. 15 വർഷത്തോളം നീണ്ട കരിയർ എനിക്ക് ലഭിച്ചു. ആളുകൾ എന്റെയടുത്ത് വന്ന് മലയാളത്തിൽ ഏറ്റവും പ്രിയപ്പെട്ട നായിക നിങ്ങളാണെന്ന് പറയും'

'ഞാൻ പുഞ്ചിരിക്കും. ശരിയാണ്, പക്ഷെ അത് കുറച്ച് കാലം മാത്രം. എന്നെക്കാളും മികച്ചയാൾ വരുന്നത് വരെ മാത്രം. അതിനാൽ തന്നെ എന്നെ ചരിത്രം ഓർമ്മിക്കണമെന്ന് പറയാൻ ബുദ്ധിമുട്ടാണ്,' ശോഭന പറഞ്ഞതിങ്ങനെ. 2001 ൽ ഇൻഡയലോഗ് എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
കരിയറിന് വേണ്ടിയെടുത്ത ത്യാഗങ്ങളെക്കുറിച്ചും അഭിമുഖത്തിൽ ചോദ്യം വന്നു. ചെറിയ ത്യാഗങ്ങൾ ഉണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. സാധാരണ പോലെയൊരു സാമൂഹിക ജീവിതവും എനിക്കുണ്ടായില്ല. പക്ഷെ പകരം എനിക്ക് ലഭിച്ചത് വെച്ച് നോക്കുമ്പോൾ അത് കുഴപ്പമില്ലെന്ന് ശോഭന വ്യക്തമാക്കി.
ഹിന്ദി സിനിമാ രംഗത്ത് നിന്നും നല്ല അവസരങ്ങൾ വന്നിരുന്നില്ല. അതിലും മികച്ച വേഷങ്ങൾ തെന്നിന്ത്യയിൽ ലഭിക്കുമ്പോൾ പിന്നെ ബോളിവുഡിലേക്ക് കടക്കേണ്ട കാര്യമില്ലെന്നും ശോഭന ചൂണ്ടിക്കാട്ടി. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. ശോഭനയ്ക്ക് പുറമെ സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മികച്ച വിജയം നേടി.


Click it and Unblock the Notifications