'ഞായറാഴ്ച ഷൂട്ടിങ് നടത്തിയാൽ ദോഷം സംഭവിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു'; അന്ധവിശ്വാസങ്ങളെ സിദ്ദിഖ് തച്ചുടച്ചു!
തൊണ്ണൂറുകളിൽ പിറന്നവർക്ക് മറക്കാൻ പറ്റാത്ത സംവിധായകനാണ് സിദ്ദിഖ്. മനോഹരമായൊരു സിനിമാക്കാലം മലയാളിക്ക് സമ്മാനിച്ചത് അദ്ദേഹമായിരുന്നു. അതുകൊണ്ട് തന്നെയാണ് സിദ്ദിഖ് എന്ന സംവിധായകന്റെ വേർപാട് മലയാളികളെ വേദനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിദ്ദിഖ് ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്ത് വന്നത്.
അപ്പോൾ മുതൽ എല്ലാവരും അദ്ദേഹത്തിന്റെ സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുകയായിരുന്നു. ഇത്രയേറെ സൗമ്യതയോടെ പുഞ്ചിരി തൂകി സംസാരിക്കുന്ന മറ്റൊരു സെലിബ്രിറ്റിയുണ്ടോയെന്ന് സംശയമാണ്. നിരവധി അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നൊരു മേഖല കൂടിയാണ് സിനിമാ മേഖല.
ഷൂട്ടിങ് തുടങ്ങുമ്പോൾ, റിലീസ് വരുമ്പോൾ, താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എല്ലാം സിനിമാക്കാർ ദോഷങ്ങൾ സംഭവിക്കുമോ, വിജയം ഉണ്ടാകുമോ, ഭാഗ്യക്കേട് സംഭവിക്കുമോ എന്നതൊക്കെ വിലയിരുത്തും. പണ്ട് കാലത്ത് അത് കൂടുതലായിരുന്നു. ഏതെങ്കിലും നടനോ നടിയോ പ്രധാന വേഷം ചെയ്യുന്ന സിനിമ പാതി വഴിയിൽ മുടങ്ങിപ്പോയാൽ പോലും കുറ്റപ്പെടുത്തൽ വരിക അതിലെ അഭിനേതാക്കളുടെ ഭാഗ്യ കുറവ് കൊണ്ടാണ് എന്ന തരത്തിലായിരിക്കും.

നടി കീർത്തി സുരേഷ് അടക്കം അത്തരം അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. തുടക്കത്തിൽ താൻ നായികയായ ചില സിനിമകൾ മുടങ്ങിയപ്പോൾ രാശിയില്ലാത്ത നായികയെന്ന് തന്നെ പലരും വിളിച്ചുവെന്നാണ് പിന്നീട് കീർത്തി സുരേഷ് പറഞ്ഞത്. ഞാൻ ഗന്ധർവൻ എന്ന സിനിമ ചെയ്തതുകൊണ്ടാണ് സംവിധായകൻ പത്മരാജൻ പെടുന്നനെ മരിച്ചതെന്ന തരത്തിലും സിനിമാ മേഖലയിൽ ചില കഥകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ അത്തരം അന്ധവിശ്വാസങ്ങളെ തച്ചുടച്ചവരിൽ പ്രധാനിയാണ് സിദ്ദിഖ്. മലയാള സിനിമയിലെ അന്ധവിശ്വാസങ്ങളെ പറ്റി അദ്ദേഹം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും അതെല്ലാം മറികടന്ന് ഷൂട്ടിങ് നടത്തിയതിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.
'സിനിമയില്‍ ഭയങ്കര അന്ധവിശ്വാസങ്ങളുണ്ട്. ചില ലൊക്കേഷന്‍സില്‍ ഷൂട്ട് ചെയ്യാന്‍ പാടില്ല. ഞായറാഴ്ച ഷൂട്ട് ചെയ്താല്‍ പടം ഓടില്ല എന്നൊക്കെയായിരുന്നു ഒരു കാലത്തെ വിശ്വാസം. അതുപോലെ തന്നെ കേരളത്തിലെ ചില സ്ഥലങ്ങളുണ്ട്. അവിടെ ഒന്നും ഷൂട്ടിങ് പാടില്ലെന്ന് പറയുമായിരുന്നു. ഇതൊന്നും അറിയാതെയാണ് നമ്മള്‍ ഷൂട്ടിങ്ങിന് പോകുന്നത്.'
'ആലപ്പുഴ ആയിരുന്നു സിനിമയുടെ സ്വിച്ച് ഓണ്‍. അത് കഴിഞ്ഞപ്പോഴാണ് ഫാസില്‍ സാറിന്റെ അധ്യാപകന്‍ വന്നത്. അദ്ദേഹം വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ചു. ഈ പടം സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സാറിന്റെ നാക്ക് പൊന്നാകട്ടെയെന്ന് ഞങ്ങളും പറഞ്ഞു.'

'എന്റെ നാവ് അല്ല. അതിനുള്ള ചില നിമിത്തങ്ങള്‍ ഇവിടെ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. പടം വിജയിച്ച ശേഷം പറയാമെന്ന് പറഞ്ഞു. ഹരിഹര്‍ നഗര്‍ ഹിറ്റായപ്പോള്‍ എങ്ങനെയാണ് സാര്‍ കഥപോലും അറിയാതെ സ്വിച്ച് ഓൺ കർമ്മം നടന്ന ദിവസം തന്നെ അങ്ങനെ പറയാന്‍ പറ്റിയതെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. അന്ന് അദ്ദേഹം പറഞ്ഞത്... നിങ്ങള്‍ സ്വിച്ച് ഓണ്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ക്യാമറക്ക് അഭിമുഖമായി ഒരു ചെമ്പോത്ത് വന്നിരുന്നുവെന്നാണ്.'
'അത് പറന്ന് വന്നിരിക്കുന്നത് ഭയങ്കര നല്ല ലക്ഷണമാണെന്നും പറഞ്ഞു. ശേഷം ഗോഡ്ഫാദറിന്റെ ഷൂട്ടിന് പോകുമ്പോള്‍ രാവിലെ ഒരാള്‍ ഒരു കെട്ട് ചൂലുമായി പോകുന്നത് കണ്ടു. ചൂല് കണ്ടാല്‍ അത് മോശം ലക്ഷണമാണെന്നാണ് പറയുക.'
'രാവിലെ തന്നെ ഒരു കെട്ട് ചൂലുമായി ഇയാള്‍ എവിടെ പോകുകയാണെന്ന് ഞാന്‍ വിചാരിച്ചു. ഈ ചൂലും കണ്ടിട്ടാണ് ഞങ്ങള്‍ വണ്ടിയിലേക്ക് കേറിയത്. ഞങ്ങള്‍ രണ്ടാളും പരസ്പരം നോക്കി കാരണം ചൂലും കണ്ടാണ് പോകുന്നത് നല്ല ലക്ഷണം അല്ല എന്ന തോന്നല്‍ രണ്ടാള്‍ക്കും ഉണ്ടായിരുന്നുവെന്നും', സിദ്ദിഖ് അന്ധവിശ്വാസങ്ങളെ കുറിച്ച് വിശദീകരിച്ച് പറഞ്ഞു. ഫഹദ് ഫാസിലും ടോവിനോയും ജയറാമും അടക്കം എല്ലാവരും സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തി.


Click it and Unblock the Notifications