'മമ്മൂട്ടിയുടെ അഭിപ്രായ പ്രകാരം വെളുത്ത് തുടുത്ത സുകന്യ പുള്ളുവത്തിയായി; പക്ഷെ രണ്ടാം ദിവസം സുകന്യ പോയി '
മമ്മൂട്ടി നായകനായെത്തി ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയാണ് ഭൂതക്കണ്ണാടി. 1997 ലിറങ്ങിയ സിനിമയിൽ നടി ശ്രീലക്ഷ്മിയാണ് നായികാ വേഷം ചെയ്തത്. സിനിമയിലേക്ക് ശ്രീലക്ഷ്മിയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് മുമ്പൊരിക്കൽ ലാൽ ജോസ് സംസാരിച്ചിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതകണ്ണാടിയിൽ സഹസംവിധായകനായി ലാൽ ജോസ് പ്രവർത്തിച്ചിട്ടുണ്ട്.

'സിനിമയിലേക്ക് നായികയായി ഒരുപാട് പേരെ നോക്കിയിരുന്നു. ആ സമയത്ത് ഒരു സീരിയലിൽ അഭിനയിച്ച ശ്രീലക്ഷ്മിയെ പുള്ളുവത്തി സരോജിനിയായി അഭിനയിക്കാൻ ആരോ സജസ്റ്റ് ചെയ്ത് കൊണ്ടു വന്നു'
'ലോഹിയേട്ടനും ഇഷ്ടമായി. എന്നോട് അഭിപ്രായം ചോദിച്ചു. നൂറ് ശതമാനം കറക്ടായിരിക്കുമെന്ന് പറഞ്ഞു. പക്ഷെ വേണുവേട്ടനും മമ്മൂക്കയും അവർ ആ കഥാപാത്രത്തിന് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു'

'ആ സിനിമയുടെ പ്രൊഡ്യൂസർ കിരീടം ഉണ്ണിയേട്ടന്റെ ബന്ധു കൂടിയാണ് ഈ കുട്ടി. മമ്മൂക്കയുടെ നായികയാകാം എന്ന് കരുതി വളരെ പ്രതീക്ഷയോടെയാണ് ശ്രീലക്ഷ്മി വന്നത്. വിഷമിപ്പിക്കേണ്ട എന്ന് കരുതി 14 വയസുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കണം, പിന്നെ അത് പോലുള്ള കഥാപാത്രങ്ങളെ കിട്ടൂ, അത് കൊണ്ട് നീയിത് ചെയ്യേണ്ട എന്ന് ഉണ്ണിയേട്ടൻ പറഞ്ഞു'
'അവരെ പറഞ്ഞ് വിട്ട ശേഷം സുകന്യ എന്ന അക്കാലത്തെ പ്രസിദ്ധയായ നടിയാണ് പുള്ളുവത്തിയായി അഭിനയിക്കാൻ വന്നത്'

'സാഗരം സാക്ഷി എന്ന സിനിമയിൽ അവർ മമ്മൂക്കയുടെ നായികയായി അഭിനയിച്ചിരുന്നു. വെളുത്ത് തുടുത്ത പുള്ളുവത്തി. എനിക്ക് മനസ്സ് കൊണ്ട് നല്ല വിഷമമുണ്ടായിരുന്നു'
'കാരണം നമ്മൾ കണ്ടിട്ടുള്ള പുള്ളുവത്തിയുടെ ഛായയും ദേഹപ്രകൃതിയും ഇണങ്ങുന്നത് ശ്രീലക്ഷ്മിക്കാണെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. സുകന്യയാവുമ്പോൾ സിനിമ നടി ചെയ്യുന്നത് പോലെ തോന്നൂ. അവർ നല്ല നടിയാണ്'
'സിനിമ ഷൂട്ട് തുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ എന്തോ കാരണം കൊണ്ട് സുകന്യ ലോഹിയേട്ടനോട് വന്ന് പറഞ്ഞു എനിക്കീ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഞാൻ തിരിച്ച് പോവുകയാണെന്ന്'

'എന്താണ് കാരണമെന്ന് ഇപ്പോഴുമാർക്കുമറിയില്ല. എക്സോപ്സ് ചെയ്യുന്ന ക്യാരക്ടറാണെന്നെന്തോ പറഞ്ഞാണ് അവർ പോയത്. പക്ഷെ കുറ്റം മുഴുവൻ എനിക്കായി. ഞാനാണ് അവർക്ക് സീൻ വായിച്ച് കൊടുക്കുന്നത്. ഞാൻ പറഞ്ഞ് കൊടുത്തതിൽ വന്ന് തെറ്റ് മൂലമാണ് അവർ പോയതെന്ന രീതിയിൽ സംസാരം വന്നു'
'എനിക്കത് വിഷമമായി. അതിനേക്കാൾ വലിയ വിഷമം ഇനിയെങ്ങനെ ഷൂട്ട് ചെയ്യുമെന്നതായിരുന്നു. അന്ന് വന്ന കുട്ടി കറക്ടായിരിക്കില്ലേ ഒന്നു കൂടി അവരെ വരുത്താമെന്ന് ഞാൻ ലോഹിയേട്ടനോട് പറഞ്ഞു പാന്റ്സും കുർത്തയുമിട്ടുള്ള മോഡേൺ വേഷത്തിലാണ് അവർ വന്നത്'
'പുള്ളുവത്തി സരോജിനിയുടെ രൂപത്തിൽ കൊണ്ട് വന്നാൽ ഇവരെല്ലാം ഓക്കെയായിരിക്കുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അവരെ വീണ്ടും വരുത്തി'

'ഉണ്ണിയേട്ടൻ പറഞ്ഞു ഞാൻ വിളിക്കില്ലെന്ന്. അങ്ങനെ ഞാൻ വിളിച്ചു. ഈ പെൺകുട്ടി തിരിച്ച വരുന്ന കാര്യം മമ്മൂക്കയ്ക്കും വേണുവേട്ടനും അറിയില്ല. അവർ ലൊക്കേഷനിലേക്ക് പോയി. ഞാനവിടെ നിന്നു. ശ്രീലക്ഷ്മി രാവിലെയെത്തി. ഒരു പുള്ളുവത്തിയെയും ഞാനവിടെ നിർത്തിയിരുന്നു'
'അവർ ധരിക്കുന്ന പോലെ ശ്രീലക്ഷ്മിയെ വസ്ത്രം ധരിപ്പിച്ചു. പുള്ളുവകുടവുമായി ശ്രീലക്ഷ്മി ലൊക്കേഷനിൽ വന്നിറങ്ങി. മമ്മൂക്കയും വേണുവേട്ടനും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടു. ശ്രീലക്ഷ്മിക്ക് വേണ്ടി വാദിച്ചപ്പോൾ മമ്മൂക്ക അന്നെന്നെ കളിയാക്കിയതാണ്'
'ശ്രീലക്ഷ്മിയെ ആ വേഷത്തിൽ കണ്ടപ്പോൾ എനിക്ക് കൈ തന്നിട്ട് പറഞ്ഞു സരോജിനി ഇവളാണ്, സുകന്യക്ക് പോവാൻ തോന്നിയത് നന്നായെന്ന്. വളരെ പ്രതിഭയുള്ള നടിയാണ് ശ്രീലക്ഷ്മി. അവർ മനോഹരമായി ചെയ്തു,' ലാൽ ജോസ് പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications











