'സ്വന്തം ചിലവിന് പണം കണ്ടെത്താൻ തെരുവിൽ കാറ് കഴുകുന്നു'; വന്ദനത്തിലെ ഗാഥയെ കുറിച്ച് ശ്രീനിവാസൻ!
തൊണ്ണൂറുകളിലെ പ്രിയദർശൻ മോഹൻലാൽ സിനിമകൾക്ക് വലിയൊരു ആരാധക വൃന്ദമുണ്ട്. തമാശയും പ്രണയവും പാട്ടും ത്രില്ലിങ് മൂഡും എല്ലാം കലർന്ന സിനിമകൾ ആയിരുന്നു അക്കാലത്ത് ഇറങ്ങിയ പ്രിയദർശൻ-മോഹൻലാൽ സിനിമകളിൽ ഏറെയും. പ്രിയദർശൻ സിനിമകൾ മലയാള സിനിമാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. കിലുക്കം, മിന്നാരം, ചിത്രം, തേന്മാവിൻ കൊമ്പത്ത് അങ്ങനെ നീണ്ട് പോകുന്നു മലയാളികൾക്ക് പ്രിയമായ പ്രിയദർശൻ സിനിമകൾ. അങ്ങനെ ഒരു നീണ്ട ഹിറ്റ് ലിസ്റ്റ് പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ശേഖരത്തിലുണ്ട്. പക്ഷെ ചില പ്രിയദർശൻ സിനിമകൾ ബോക്സോഫീസിൽ പ്രതീക്ഷയോടെ വന്ന് ഇടറി വീണവയാണ്.
അവയിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് വന്ദനം. വന്ദനം പ്രേക്ഷകരുടെ മനസിലെ ഹിറ്റ് സിനിമയാണെങ്കിലും ബോക്സോഫീസിൽ വലിയ പരാജയം നേരിട്ടിരുന്നു. ഹ്യൂമർ ആൻഡ് ഇൻവെസ്റ്റിഗേഷൻ മൂഡിൽ കഥ പറഞ്ഞ വന്ദനത്തിന് വിനയായത് ചിത്രത്തിന്റെ ക്ലൈമക്സ് ആയിരുന്നു.1989ൽ പുറത്തിറങ്ങിയ വന്ദനം എന്ന ചിത്രത്തിലെ മോഹൻലാൽ-മുകേഷ് കോമ്പിനേഷൻ നർമങ്ങൾ ഇന്നും പ്രേക്ഷകർ ആഘോഷമാക്കുന്നവയാണ്. എന്നാൽ ചിത്രത്തിലെ നായകന് നായികയുമായി ഒന്നിക്കാൻ കഴിയാതെ പോകുന്ന ക്ലൈമാക്സ് രംഗം പ്രേക്ഷകർക്ക് ദഹിക്കാതെ പോയതിനാൽ പ്രതീക്ഷയോടെ എത്തിയ വന്ദനം തിയേറ്ററിൽ നിലംപതിക്കുകയായിരുന്നു.

നെടുമുടി വേണു, ജഗദീഷ്, സുകുമാരി, കുതിരവട്ടം പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഗിരിജ ഷെറ്റർ ആണ് മോഹൻലാലിൻറെ നായികയായി ചിത്രത്തിൽ അഭിനയിച്ചത്. ഗിരിജ ഒരു ഒറ്റ മലയാള സിനിമയിൽ മാത്രമെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഉണ്ണികൃഷ്ണന്റെ ഗാഥയെ മലയാളികൾക്ക് അന്നും ഇന്നും ഇഷ്ടമാണ്. വന്ദനത്തിലെ മോഹൻലാലിന്റെ പ്രപ്പോസൽ സീനും ഇരുവരുടേയും പ്രണയരംഗങ്ങളും പാട്ടുകളുമെല്ലാം 2022ൽ എത്തിനിൽക്കുമ്പോഴും പ്രേക്ഷകരുള്ളവയാണ്. ഇപ്പോൾ നായിക ഗിരിജയെ കുറിച്ച് പ്രിദർശൻ പറഞ്ഞ കാര്യങ്ങൾ വെളപ്പെടുത്തിയ ശ്രീനിവാസന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. കോടീശ്വരിയായിരുന്നിട്ടും പോക്കറ്റ് മണി കണ്ടെത്താൻ ഇംഗ്ലണ്ടിലെ തെരുവിൽ ഗിരിജ കാറുകൾ കഴുകാൻ പോകുമായിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത്.

ഇത് കെട്ടിച്ചമച്ച കഥയല്ലെന്നും പ്രിയദർശൻ നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷം തന്നോട് പങ്കുവെച്ചതാണെന്നും ശ്രീനിവാസൻ കൈരളിക്ക് നൽകിയ പഴയ അഭിമുഖത്തിൽ പറയുന്നു. 'വന്ദനത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരിജ ഷെറ്റർ എന്ന പെൺകുട്ടിയാണ്. ഗിരിജയുടെ അച്ഛൻ ആന്ധ്രപ്രദേശുകാരനാണ്. അമ്മ വിദേശിയാണ്. ഇവർ കുടുംബത്തോടെ ഇംഗ്ലണ്ടിലാണ് താമസം. ഒരിക്കൽ പ്രിയദർശൻ ഇംഗ്ലണ്ടിൽ പോയപ്പോൾ ഗിരിജയുടെ വീട്ടിൽ പോയിരുന്നു. അച്ഛൻ കോടീശ്വരനായ ബിസിനസുകാരനാണ്. പക്ഷെ ഗിരിജ സ്വന്തം പോക്കറ്റ് മണി കണ്ടെത്താനായി എന്നും ഇംഗ്ലണ്ടിലെ തെരുവിൽ കാറുകൾ കഴുകും. ബെൻസ് കാറിൽ പോയി അത് ഒരിടത്ത് പാർക്ക് ചെയ്ത് വെച്ച ശേഷം ബക്കറ്റും മറ്റ് സാധനങ്ങളുമായി പോയി വഴിയരികിൽ അഴുക്ക് പിടിച്ച് കിടക്കുന്ന കാറുകൾ കഴുകി വരുമാനം ഉണ്ടാക്കും.'
Recommended Video

'അവരെ സംബന്ധിച്ചിടത്തോളം എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. അതേസമയം നമ്മുടെ നാട്ടിൽ ഒരു കോടീശ്വരന്റെ മകനോ മകളോ ഇതുപോലെ ജോലിക്ക് പോകാൻ തയ്യാറാകില്ല. ഇപ്പോഴും നമ്മുടെ ഇവിടെ വിവാഹആലോചനയുമായി ചെല്ലുമ്പോൾ പോലും ജോലികളെ തംരതിരിക്കുന്നതും ആളുകളെ അപമാനിക്കുന്നതും കാണാൻ സാധിക്കും. അതിനെല്ലാം മാറ്റം വരേണ്ടതാണ്' ശ്രീനിവാസൻ പറയുന്നു. ഗീതാഞ്ജലിയാണ് ഗിരിജ അഭിനയിച്ച ആദ്യ സിനിമ. ചിത്രം തെലുങ്കിലാണ് റിലീസ് ചെയ്തത്. 1992 ജോ ജീത്ത വൊഹി സിക്കന്ദർ എന്ന ഹിന്ദി സിനിമയിലും ഗിരിജ അഭിനയിച്ചു. 2003ൽ പുറത്തിറങ്ങിയ തുജെ മേരി കസം എന്ന ഹിന്ദി ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് ഗിരിജ അവസാനം പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications











