കാൻസറിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്ന നാളുകൾ, നെഞ്ചിടിപ്പ് കേൾക്കാമായിരുന്നു; ശ്രീവിദ്യയെക്കുറിച്ച് മീര കൃഷ്ണൻ
സിനിമാ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. ശ്രീവിദ്യയുടെ ഒപ്പം പ്രവർത്തിച്ച പലർക്കും മറക്കാനാകാത്ത ഓർമകൾ നൽകിയാണ് ശ്രീവിദ്യ ലോകത്തോട് വിട പറഞ്ഞത്. തമിഴ്നാട്ടുകാരിയായിരുന്നെങ്കിലും മലയാളികളിൽ പലരും ശ്രീവിദ്യ കേരളത്തിൽ ജനിച്ച് വളർന്നയാളാണെന്നാണ് കരുതിയത്. മലയാള സിനിമകളോട് അത്രത്തോളം സ്നേഹം ശ്രീവിദ്യക്കുണ്ടായിരുന്നു. ശ്രീവിദ്യയെക്കുറിച്ച് നടി മീര കൃഷ്ണൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ശ്രീവിദ്യാമ്മയ്ക്ക് ഒപ്പമായിരുന്നു എന്റെ ആദ്യ സീരിയൽ. എന്റെ അമ്മയായാണ് അവർ അഭിനയിച്ചത്. വലിയ ആർട്ടിസ്റ്റുകൾ അതിൽ അഭിനയിച്ചിട്ടുണ്ട്. മീര നന്നായി അഭിനയിക്കുന്നുണ്ടെന്ന് ശ്രീവിദ്യാമ്മ പറഞ്ഞിരുന്നു. അവരുടെ ഭംഗി ആസ്വദിക്കാൻ നമുക്ക് സമയം മതിയാകില്ല. വളരെ ബ്യൂട്ടിഫുളാണ്. ആ സമയത്ത് അവർക്ക് കാൻസറിന്റെ പ്രശ്നമുണ്ടായിരുന്നു. ശ്വാസമെടുക്കുമ്പോഴെല്ലാം ശബ്ദം കേൾക്കാമായിരുന്നു. കെട്ടിപ്പിടിച്ച് സംസാരിക്കുന്ന സീനിൽ നെഞ്ചിൽ തല ചായ്ക്കണം.

അപ്പോൾ ആ ശബ്ദം ഭയങ്കരമായി കേൾക്കുമായിരുന്നു. അന്ന് ശ്രീവിദ്യമായ്ക്ക് ഭക്ഷണം വീട്ടിൽ നിന്ന് വരും. ഇവർക്ക് വീട്ടിൽ നിന്ന് ഭക്ഷണം വരുമല്ലേ, ഇവർക്ക് എസി റൂം കൊടുത്തല്ലേ എന്നൊക്കെ അതിശയത്തോടെ ആലോചിക്കും. അന്ന് ഞാൻ പുതിയ ആളല്ലേ. 16-17 വയസേ അന്നുള്ളൂ. അവരുടെ കണ്ണും മൂക്കും ചുണ്ടുമെല്ലാം മനോഹരമാണ്. ചെറിയ പ്രായത്തിലെ സീനിന് മറ്റൊരു പെൺകുട്ടിയെ അഭിനയിപ്പിച്ചു. എനിക്കാ കുട്ടിയെ ഇഷ്‌ടപ്പെട്ടില്ല, മീരയെ വെച്ച് ചെയ്ത് കൂടായിരുന്നോ അവർ സംവിധായകനോട് പറഞ്ഞു. തനിക്കത് വലിയ സന്തോഷമായെന്നും മീര കൃഷ്ണ അന്ന് ഓർത്തു.
ഈയടുത്ത് നടി മോഹിനിയും ശ്രീവിദ്യയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ശ്രീവിദ്യാന്റി ഒരു ദിവസം പോലും സീനിയർ നടിയെന്ന രീതിയിൽ എന്നോട് പെരുമാറിയിട്ടില്ല. വലിയ നഷ്ടമാണ് അവരുടെ വിയോഗം. വളരെ നല്ല വ്യക്തിയായിരുന്നു. ശ്രീവിദ്യാന്റിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് അറിഞ്ഞവർക്ക് ഞാനെന്താണ് പറയുന്നതെന്ന് അറിയാം. വളരെ ആഴത്തിൽ ദെെവ വിശ്വാസമുള്ളയാളായിരുന്നു. മറ്റുള്ളവർക്ക് നല്ലത് ചെയ്യണമെന്ന് ചിന്തിക്കും. സിനിമാ സെറ്റിൽ ഡേർട്ടി പൊളിറ്റിക്സ് ചെയ്ത് ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ആത്മാർത്ഥതയുളള ആളായിരുന്നുു. ഡ്രസിനെയും മേക്കപ്പിനെയും കുറിച്ച് എനിക്ക് പറഞ്ഞ് തരും. ആരെങ്കിലും എന്നോട് അനാവശ്യമായി സംസാരിക്കാൻ വന്നാൽ അവളോട് എന്ത് കഥയാണ് പറയുന്നതെന്ന് ചോദിക്കും. അടി വാങ്ങും, ഇതെന്റെ കുടുംബത്തിലെ പെൺകുട്ടിയെ പോലെയാണ്, വേറെ ആരോടെങ്കിലും പോയി സംസാരിച്ചോ എന്ന് ശ്രീവിദ്യാമ്മ അവരോട് പറയുമായിരുന്നെന്നും മോഹിനി ഓർത്തു.


Click it and Unblock the Notifications

