നെഞ്ച് വേദനയുണ്ടെന്ന് പറഞ്ഞ് ഉറങ്ങാൻ പോയി; ദിലീപേട്ടന്റെ ഷോയ്ക്കിടെ പറ്റിയ അബദ്ധം; സുബിയുടെ വാക്കുകൾ
സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണമുണ്ടാക്കിയിരിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് നടിയുടെ മരണം. അവയവ മാറ്റ ശസ്ത്രക്രിയ നടത്താനിരിക്കുകയായിരുന്നു. തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സുബി തുറന്ന് പറഞ്ഞിരുന്നില്ല. അതിനാൽ തന്നെ മരണം മിക്കവർക്കും അവിശ്വസനീയമായിരുന്നു.
42ാം വയസിലാണ് സുബി സുരേഷിന്റെ മരണം. സിനിമകളിലേക്കാളും കോമഡി വേഷങ്ങളിലാണ് സുബി സുരേഷ് തിളങ്ങിയത്. സൂര്യ ടിവിയിൽ സുബി ചെയ്ത കുട്ടിപ്പട്ടാളം എന്ന കിഡ്സ് ഷോ വൻ ഹിറ്റായിരുന്നു. വിദേശത്തുൾപ്പെടെ നിരവധി കോമഡി ഷോകളിൽ സുബി പങ്കെടുത്തിട്ടുണ്ട്.

മുമ്പൊരിക്കൽ ഒരു വിദേശ ഷോയിൽ വെച്ചുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് സുബി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൗമുദി ടിവിയിൽ സംസാരിക്കുകയായിരുന്നു നടി. 'ഉറങ്ങിപ്പോവുന്നതാണെന്റെ പ്രശ്നം. അലാറം വെച്ചില്ലെങ്കിൽ എണീക്കില്ല'
'നാദിർഷിക്ക ഡയരക്ട് ചെയ്യുന്ന ദിലീപേട്ടനൊക്കെയുള്ള പ്രോഗ്രാമായിരുന്നു. തലേദിവസം ഗ്രാന്റ് കാനിയനൊക്കെ കണ്ടു. പിറ്റേ ദിവസം കാനഡ വെള്ളച്ചാട്ടം കാണാൻ പോണം. എല്ലാം കൺട്രോൾ ചെയ്യുന്നത് റോഷൻ എന്ന ചേട്ടനാണ്'

'ഗ്യാസ് കയറിയിട്ടായിരിക്കും നെഞ്ച് വേദനപോലെ എന്ന് ഞാൻ പറഞ്ഞു. റൂമിൽ വന്ന് കിടന്നുറങ്ങി. അലാറം വെച്ചില്ല. റൂമിലെ ലെെൻ ഫോണിലെ റിസീവർ മാറ്റി വെച്ചു. ആരെങ്കിലും വിളിച്ച് ഉറക്കം പോവണ്ടെന്ന് കരുതി. പലരും പല വണ്ടിക്ക് കയറി പോയതിനാൽ ഞാൻ വന്നോയെന്ന് ആരും നോക്കിയില്ല'
'ഞാനങ്ങനെ വൈകുന്ന ആളൊന്നുമല്ല. കൂടി വന്നാൽ ഒരഞ്ച് മിനുട്ടൊക്കെ വൈകും. ഇവരൊക്കെ കറക്ട് സമയത്ത് വരുമ്പോൾ നമ്മൾ വൈകുന്നത് മോശമല്ലേ. എയർപോർട്ടിൽ എല്ലാവരും എത്തി. ഞാൻ റൂമിൽ കിടന്ന് നല്ല ഉറക്കമാണ്'

'ഇവരെന്റെ ഫോണിൽ വിളിക്കുന്നുണ്ട്. ഫോൺ സൈലന്റാണ്. ലാന്റ് ഫോണിൽ വിളിച്ചിട്ട് കണക്ടാവുന്നില്ല. നെഞ്ച് വേദനയുണ്ടെന്ന് ഞാൻ പറഞ്ഞതിനാൽ അവർ ഭയന്നു. ഞാൻ ഉണർന്ന് നോക്കിയപ്പോൾ എട്ട് മണി. എട്ട് മണിക്ക് എയർപോർട്ടിലെത്തേണ്ടതാണ്'
'ഫോണെടുത്തപ്പോൾ 26 മിസ്ഡ് കോൾ. ടാക്സി വിളിച്ച് വരാൻ പറഞ്ഞു. ഞാൻ കാറിൽ കയറി. ഭയങ്കര തിരക്ക്. ഒരു കണക്കിന് ഞാൻ ചെന്നു. ഫ്ലെെറ്റ് പോയിട്ടില്ല. ബോർഡിംഗ് തുടങ്ങി. ആരും മിണ്ടുന്നില്ല. ഉറങ്ങിപ്പോയി അലാറം വെച്ചില്ലെന്ന് ദിലീപേട്ടനോട് പറഞ്ഞു'

'ഒന്നും പറയേണ്ടെന്ന് അദ്ദേഹം, ദിലീപേട്ടന്റെ വേറൊരും പ്രോഗ്രാമിലും ഇങ്ങനെ സംഭവിച്ചു. വാതിൽക്കൽ മുട്ടിയിട്ടും ഞാൻ എണീറ്റില്ല. അവർ വാതിൽ പാെളിച്ചാലോ എന്ന് കരുതി. അങ്ങനെയുള്ള വിചിത്രമായ ആചാരങ്ങൾ കുറേപ്രാവശ്യം സംഭവിച്ചിട്ടുണ്ട്,' സുബി പറഞ്ഞതിങ്ങനെ.
ദിലീപുൾപ്പെടെ നിരവധി താരങ്ങളുമായി സുബിക്ക് സൗഹൃദമുണ്ടായിരുന്നു. കൽപ്പനയ്ക്ക് ശേഷം ആ സ്ഥാനത്തേക്ക് വരാൻ പറ്റിയ നടിയായാണ് സുബിയെ കണ്ടതെന്നാണ് നടൻ ഹരിശ്രീ അശോകൻ സുബിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് വ്യക്തമാക്കിയത്.

സുബിയുടെ മരണകാരണത്തെക്കുറിച്ച് ചികിത്സിച്ച ഡോക്ടറും പ്രതികരിച്ചിട്ടുണ്ട്. അവയവ മാറ്റ ശാസ്ത്രക്രിയുടെ നടപടി ക്രമങ്ങൾ ചെയ്ത് വരികയായിരുന്നെന്നാണ് ഡോക്ടർ വ്യക്തമാക്കിയത്. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസമായി രോഗി മരുന്നിനോട് പ്രതികരിക്കുന്നില്ലായിരുന്നെന്നും ഡോക്ടർ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications