വീട്ടുകാരെ എതിർത്ത് ഭീം സിംഗിന്റെ രണ്ടാം ഭാര്യയായി; 'അന്ന് അദ്ദേഹം വന്നില്ലായിരുന്നെങ്കിൽ ജീവിച്ചിരിക്കില്ല'
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് സുകുമാരി. വൈവിധ്യമാർന്ന നിരവധി വേഷങ്ങൾ ചെയ്ത സുകുമാരി സിനിമാ ലോകത്ത് ഏവർക്കും പ്രിയങ്കരിയായിരുന്നു. അഭിനയിച്ച ഭാഷകളിൽ ബഹുമാന്യ സ്ഥാനം സുകുമാരിക്ക് ലഭിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ച് അധികം സുകുമാരി പൊതുവിടങ്ങളിൽ അധികം തുറന്ന് സംസാരിച്ചിട്ടില്ല. പ്രമുഖ സംവിധായകൻ എ ഭീം സിംഗ് ആണ് സുകുമാരിയുടെ ഭർത്താവ്. 1959 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. ഭീം സിംഗിന്റെ രണ്ടാം ഭാര്യയായിരുന്നു സുകുമാരി.
സോന എന്നാണ് ഭീം സിംഗിന്റെ ആദ്യ ഭാര്യയുടെ പേര്.
ഈ ബന്ധത്തിൽ എട്ട് മക്കളുമുണ്ട്. സുകുമാരി ഭീം സിംഗ് ബന്ധത്തെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ മുമ്പൊരിക്കൽ സഫാരി ടിവിയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് സുകുമാരി ഭീം സിംഗിനെ വിവാഹം ചെയ്തതെന്ന് ജോൺ പോൾ അന്ന് തുറന്ന് പറഞ്ഞു. തെന്നിന്ത്യൻ ഭാഷകളിലെല്ലാം രാജകുലപതി എന്ന വിശേഷിപ്പിക്കാവുന്ന തലത്തിലുള്ള ഒരു സംവിധായകനുമായി സുകുമാരിയമ്മയ്ക്ക് ഒരു പ്രണയബന്ധം ഉണ്ടായി.

സ്വന്തം വീട്ടിൽ നിന്നും ഏതാണ്ട് ഒളിച്ചോടി എന്ന് പറയാവുന്ന തരത്തിൽ രക്ഷപ്പെട്ട് പുറത്ത് വന്നു. ഇന്നിടത്ത് ഞാൻ കാത്തു നിൽക്കും, അവിടെ വന്ന് കൂട്ടിക്കൊണ്ട് പോകണമെന്ന് പറഞ്ഞ് കടത്തിണ്ണയിൽ കാത്തിരുന്ന രാവിനെക്കുറിച്ച് വളരെ വികാരധീനയായി സുകുമാരി സംസാരിച്ചിട്ടുണ്ടെന്നും ജോൺപോൾ വ്യക്തമാക്കി. പ്രതീക്ഷിച്ച് പോലെ കാർ വന്നു. സുകുമാരിയെ കാറിൽ കയറ്റുകയും സ്വന്തം ജീവിതത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ആ സംവിധായകന്റെ പേര് ഭീം സിംഗ് എന്നായിരുന്നു.
നിങ്ങളെ പിക്ക് അപ്പ് ചെയ്യാൻ അന്ന് ഭീം സിംഗ് വന്നില്ലായിരുന്നെങ്കിലോ എന്ന് ഒരിക്കൽ ഒരാൾ സുകുമാരിയമ്മയോട് ചോദിച്ചു. സുകുമാരി എന്ന സ്ത്രീ അടുത്ത പ്രഭാതം കാണാൻ ഉണ്ടാകില്ലെന്നാണ് ഇതിന് രണ്ടാമതൊന്ന് ആലോചിക്കാതെ നടി നൽകിയ മറുപടി. ഭീം സിംഗും സുകുമാരിയമ്മയും തമ്മിലുള്ള ദാമ്പത്യത്തിലാണ് സുരേഷ് എന്ന മകൻ ജനിച്ചത്.

സുരേഷ് ഡോക്ടറാണ്. അതോടൊപ്പം അഭിനയ രംഗത്ത് താൽപര്യം കാണിച്ചിരുന്നു, ഏതാനും ചിത്രങ്ങളിൽ ചെറിയ വേഷവും ചെയ്തു. ഛായാഗ്രാഹകൻ കണ്ണൻ, ചിത്രസയോജകൻ ബി ലെനിൻ എന്നിവർ ഭീം സിംഗിന്റെ മറ്റ് ദാമ്പത്യ ബന്ധത്തിൽ പിറന്ന മക്കളാണെന്നും ജോൺ പോൾ വ്യക്തമാക്കി. എല്ലാ ഡിസംബർ അവസാനവും ഞങ്ങളെ കാണുമ്പോൾ ജനുവരി ഒന്നിന് എന്റെ ഡയറിയിൽ ഒരു ആശംസ എഴുതണം എന്ന് സുകുമാരിയമ്മ പറയും.
ആശംസകൾ എഴുതുമ്പോൾ അതിനിടയിൽ നമ്മുടെ മനസിൽ ഏതെങ്കിലും സിനിമകളുടെ സാധ്യതയുണ്ടെങ്കിൽ ഇന്ന ഡേറ്റുകൾ വേണ്ടി വന്നേക്കുമെന്ന് എഴുതും. ഈ ഡയറി സിനിമയിൽ സജീവ സാന്നിധ്യമായിട്ടുള്ള എല്ലാ എഴുത്തുകാരുടെയും സംവിധായകരുടെയും അടുത്ത് എത്തും.
ഇതിലൂടെ അവരുടെ കോൾഷീറ്റുകൾ ഭദ്രമാക്കിയെന്ന് പലരും തമാശയ്ക്ക് പറയുമെങ്കിലും ഇത്തരത്തിലുള്ള കുറുക്കുവഴികൾ തേടേണ്ട യാതൊരു ആവശ്യവും സുകുമാരിയമ്മയ്ക്ക് ഉണ്ടായിരുന്നില്ല. അവർ ഓടി നടന്ന് അഭിനയിക്കുകയായിരുന്നെന്നും ജോൺ പോൾ ചൂണ്ടിക്കാട്ടി. അഭിനയം ജീവിതമാക്കിയ മാറ്റിയ നടിയാണ് സുകുമാരി. തന്റെ മതമേതെന്ന് ചോദിച്ചാൽ അഭിനയകുലം എന്നാണ് സുകുമാരി പറഞ്ഞിരുന്നതെന്നും ജോൺ പോൾ അന്ന് ഓർത്തു.


Click it and Unblock the Notifications











