അദ്ദേഹത്തെ അടുത്തറിഞ്ഞവർക്കേ അറിയൂ; ഇന്നും അതോർക്കാറുണ്ട്; മണിയെക്കുറിച്ച് സൂര്യ പറഞ്ഞത്
നടൻ കലാഭവൻ മണിയെക്കുറിച്ച് സംസാരിക്കുമ്പോൾ സിനിമാ രംഗത്തുള്ളവർക്കും ആരാധകർക്കും നൂറ് നാവാണ്. കലാഭവൻ മണിയെപ്പോലെ ജനപ്രീതി നേടാൻ കഴിഞ്ഞ കലാകാരൻമാർ സിനിമാ രംഗത്ത് കുറവാണ്. മണിയെന്ന നടനെ സിനിമാ ലോകം വേണ്ടത്ര ഉപയോഗിച്ചോ എന്ന ചർച്ചകൾ ഇപ്പോഴും നടക്കാറുണ്ട്. ജീവിച്ചിരുന്നെങ്കിൽ മണിയുടെ കരിയറിലെ സുവർണ കാലഘട്ടം ആയേനെ ഒരുപക്ഷെ ഇത്. ഏത് തരത്തിലുള്ള വേഷവും ഒരുപോലെ ചേരുന്ന നടനായിരുന്നു കലാഭവൻ മണി.
കോമഡി, വില്ലൻ, നായകൻ തുടങ്ങി പല തരത്തിൽ പ്രേക്ഷകർക്ക് മുന്നിൽ കലാഭവൻ മണിയെത്തി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കലാഭവൻ മണിക്ക് സാന്നിധ്യം അറിയിക്കാനായി. വില്ലൻ വേഷങ്ങളാണ് നടൻ തമിഴ് സിനിമകളിൽ കൂടുതലും ചെയ്തത്. തമിഴ് സിനിമാ പ്രേക്ഷകർ ഇന്നും മണിയെ ഓർക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി മരണപ്പെടുന്നത്.

കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കേരളത്തെ ഒന്നടങ്കം വിഷമിപ്പിച്ച സംഭവമായിരുന്നു ഇത്. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയർന്നെങ്കിലും പിന്നീടിവ കെട്ടടങ്ങി. കലാരംഗത്ത് കലാഭവൻ മണിക്ക് ഒട്ടനവധി സൗഹൃദങ്ങളുണ്ടായിട്ടുണ്ട്. മണിയെക്കുറിച്ച് മുമ്പൊരിക്കൽ പ്രമുഖ ട്രാൻസ് വ്യക്തി സൂര്യ ഇഷാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആർട്ടിസ്റ്റെന്ന നിലയിൽ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച ചേട്ടനാണ് അദ്ദേഹം. ആദ്യമായി മണി ചേട്ടനെ കാണുന്നത് സ്റ്റേജ് പെർഫോമൻസിലൂടെയാണ്. ഞാൻ എറണാകുളം ടീമിന്റെ കൂടെ സ്റ്റേജ് പെർഫോമൻസ് ചെയ്യുമ്പോൾ എന്റെ കൂടെ വേദിയിൽ ഉണ്ടായിരുന്നു. അന്ന് കണ്ട പരിചയം നീണ്ട നാളത്തെ ബന്ധമാകുകയും സ്വന്തം ഏട്ടന്റെ സ്ഥാനത്തേക്ക് വരുകയും ചെയ്തു.

കോമഡികളിലൂടെയും സിനിമകളിലൂടെയും പാട്ടുികളിലൂടെയും എല്ലാവരും ആരാധിച്ച മനുഷ്യനാണ് അദ്ദേഹം. അതിനപ്പുറത്ത് മണിച്ചേട്ടനെന്ന മനുഷ്യ സ്നേഹിയെ അദ്ദേഹത്തെ അടുത്തറിഞ്ഞവർക്കേ അറിയൂ. എന്റെ ജീവിതത്തിൽ ആദ്യമായി ഒരു മൊബൈൽ വാങ്ങിത്തരുന്നത് മണിച്ചേട്ടനാണ്. ഇന്ന് ധാരാളം മാെബൈലുകൾ ഉപയോഗിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് മണി ചേട്ടന്റെ മുഖമാണെന്നും സൂര്യ ഇഷാൻ പറഞ്ഞു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സൂര്യ.
നേരത്തെ നടൻ സാജൻ പള്ളുരുത്തി കലാഭവൻ മണി ചെയ്ത സഹായങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ചാലക്കുടിയിലെ ഓട്ടോറിക്ഷക്കാർ ഇന്നും ഓട്ടോ സ്റ്റാന്റുകളിൽ മണിയുടെ പടം വെച്ചിട്ടുണ്ട്. അത്രമാത്രം സഹായങ്ങൾ അദ്ദേഹം ചെയ്തു. പല പാവങ്ങളുടെയും ഇല്ലായ്മ തിരിച്ചറിയുന്ന കരുത്തനായിരുന്നു അദ്ദേഹം. ശ്രീലങ്കയിൽ വരെ അദ്ദേഹത്തിന് ആരാധകരുണ്ട്. ജെമിനി സിനിമ കണ്ടാണ് അവർ മണിയെ അറിഞ്ഞത്.
കോയമ്പത്തൂരിൽ അദ്ദേഹത്തെ കാണാൻ പോയപ്പോൾ തമിഴ് നടൻമാർ അദ്ദേഹത്തിന്റെ അഭിനയം നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും അറിയപ്പെടാൻ ഒരു മിമിക്രി കലാകാരന് കഴിഞ്ഞെന്നത് വലിയ നേട്ടമാണെന്നും സാജൻ പള്ളുരുത്തി പറഞ്ഞു. കലാഭവൻ മണിയുടെ സ്മാരകം പണിയാത്തതിനെ ചൊല്ലി ചാലക്കുടിയിൽ കഴിഞ്ഞ ദിവസം വിവാദം ഉടലെടുത്തിട്ടുണ്ട്.
സ്മാരകം പണിയാൻ വെെകുന്നതിനെതിരെ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധം സംഘടപ്പിച്ചു. എംഎൽഎയും നഗരസഭയുമാണ് സ്മാരകം വൈകുന്നതിന് കാരണമെന്നാണ് ഇവരുടെ ആരോപണം. എന്നാൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണമാണ് സ്മാരകം വൈകുന്നതെന്ന് കോൺഗ്രസ് എംഎൽഎ സനീഷ് കുമാർ പ്രതികരിച്ചു. വിട പറഞ്ഞിട്ട് ഏഴ് വർഷങ്ങൾ പിന്നിട്ടിട്ടും കലാഭവൻ മണിക്ക് സ്മാരകം പണിയാത്തത് ആരാധകരെയും വിഷമിപ്പിക്കുന്നു.


Click it and Unblock the Notifications