'മോൻ ചിന്തിച്ചത് എനിക്ക് മനസ്സിലായി'; ഗോഡ്ഫാദറിലേക്ക് ഫിലോമിന എത്തിയപ്പോഴുള്ള ആശങ്ക; നിർമാതാവ്
മലയാള സിനിമകളിൽ അമ്മ, അമ്മൂമ്മ വേഷങ്ങളിൽ ഒരുപാട് നടിമാർ വന്നിട്ടുണ്ട്. സ്ഥിരം കണ്ട് വരുന്ന ശൈലിയിലുള്ള അമ്മ വേഷങ്ങളാണ് ഇവരിൽ മിക്കവർക്കും ലഭിച്ചത്. എന്നാൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് ഫിലോമിന. തലയണമന്ത്രം, ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങിയ സിനിമകളിൽ ഫിലോമിന ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ഇന്നും ഫിലോമിനയുടെ കോമഡി രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
വർഷങ്ങൾ നീണ്ട കരിയറിൽ 750 ഓളം സിനിമകളിൽ ഫിലോമിന അഭിനയിച്ചിട്ടുണ്ട്. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിലാണ് ഫിലോമിന അവസാനമായി അഭിനയിച്ചത്. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന ഫിലോമിനയുടെ ആദ്യ സിനിമ 1964 ൽ പുറത്തിറങ്ങിയ കുട്ടിക്കുപ്പായം ആണ്. പ്രേം നസീറിന്റെ അമ്മയുടെ വേഷമാണ് ഫിലോമിന ഈ സിനിമ ചെയ്തത്.
ഫിലോമിനയുടെ കരിയറിൽ ഐക്കോണിക്കായ കഥാപാത്രമായി അറിയപ്പെടുന്നത് ഗോഡ്ഫാദർ എന്ന സിദ്ദിഖ്-ലാൽ ചിത്രത്തിലെ ആനപ്പാറയിൽ അച്ചാമ്മ എന്ന കഥാപാത്രമാണ്. 1991 ൽ പുറത്തിറങ്ങിയ ഈ സിനിമ ഇന്നും ജനപ്രിയമാണ്. എൻഎൻ പിള്ളയും ഫിലോമിനയും മത്സരിച്ച് അഭിനയിച്ച സിനിമയാണ് ഗോഡ്ഫാദർ. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി ഗോഡ്ഫാദർ ഇന്നും അറിയപ്പെടുന്നു. ഫിലോമിനയെക്കുറിച്ച് മുമ്പൊരിക്കൽ ഗോഡ്ഫാദറിന്റെ നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഫിലോമിനയെ ആദ്യം കണ്ടപ്പോൾ നടി ഈ കഥാപാത്രത്തിന് അനുയോജ്യയാണോ എന്ന് സ്വർഗചിത്ര അപ്പച്ചൻ ആശങ്കപ്പെട്ടിരുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് ഇദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.
'അതിന് മുമ്പ് ഫിലോമിന ചേച്ചിയെ ഞാൻ കണ്ടിട്ടില്ല. ഹോട്ടൽ മുറിയിൽ പോയി ഫിലോമിന ചേച്ചിയെ കണ്ടു. കണ്ടപ്പോൾ എനിക്ക് വിഷമം വന്നു. അഞ്ഞൂറാന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രമാണ്. ഫിലോമിന ചേച്ചി ചെയ്താൽ ശരിയാകുമോ എന്ന് ചിന്തിച്ചു.
എനിക്കൊരു വിഷമം പോലെ തോന്നിയത് ചേച്ചിക്ക് മനസ്സിലായി. മോനെ, എന്റെ മിടുക്ക് ഇവിടെയല്ല, ഞാൻ സ്ക്രീനിൽ കാണിച്ച് തരാം. മോൻ എന്താണ് ആലോചിച്ചതെന്ന് എനിക്ക് മനസ്സിലായെന്ന് പറഞ്ഞു,' സ്വർഗചിത്ര അപ്പച്ചന്റെ വാക്കുകളിങ്ങനെ.

സിനിമയിൽ ഏവരെയും അമ്പരപ്പിച്ച പ്രകടനമാണ് ഫിലോമിന കാഴ്ച വെച്ചത്. മുമ്പൊരിക്കൽ ഗോഡ് ഫാദറിലെ അനുഭവങ്ങളെക്കുറിച്ച് സംവിധായകൻ സിദ്ദിഖും സംസാരിച്ചിരുന്നു. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ എൻഎൻ പിള്ളയ്ക്കും ഫിലോമിനയ്ക്കും ഉണ്ടായിരുന്നെന്ന് സിദ്ദിഖ് അന്ന് തുറന്ന് പറഞ്ഞു.
ഫിലോമിന ചേച്ചി വളരെ കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. ശാരീരികമായി വളരെ വീക്ക് ആയിരുന്നു, ഡയലോഗുകൾ ഓർത്ത് വെക്കാൻ പറ്റില്ല. സ്ട്രെയ്ൻ എടുത്ത് ചെയ്യാൻ പറ്റില്ല. വളരെ കഷ്ടപ്പെട്ടാണ് അവർ അഭിനയിച്ചത്. ഒരു സീനിൽ ഫിലോമിന ചേച്ചിക്ക് ഡയലോഗ് പറഞ്ഞ് പൂർത്തിയാക്കാൻ പറ്റിയില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. ഗോഡ് ഫാദറിന്റെ ഷൂട്ടിംഗിനിടെ ഫിലോമിന ബോധം കെട്ട് വീണ സംഭവത്തെക്കുറിച്ചും അന്ന് സിദ്ദിഖ് സംസാരിച്ചു.
തോക്കിന് വേണ്ടി മക്കളുമായി ചേച്ചി പിടിവലി കൂടുന്ന ഒരു രംഗമുണ്ട്. ആ സീനിൽ കട്ട് പറഞ്ഞപ്പോഴേക്കും ഫിലോമിന ചേച്ചി ബോധം കെട്ട് വീണു. ആശുപത്രിയിൽ കൊണ്ട് പോയി ഇൻജക്ഷനൊക്കെ കൊടുത്തു. കുറച്ച് വിശ്രമമെടുത്ത ശേഷമാണ് ഷൂട്ടിംഗ് പുനരാരംഭിച്ചതെന്നും സിദ്ദിഖ് അന്ന് ഓർത്തു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.


Click it and Unblock the Notifications











