'അവരോടൊപ്പം പിടിച്ച് നിൽക്കാൻ സാധിക്കുമോയെന്ന് ഭയം...'; ശ്രീദേവിക്കൊപ്പം അഭിനയിക്കാൻ നാഗാർജുനയ്ക്ക് മടി!
നടി ശ്രീദേവിയുടെ ഓര്‍മയ്ക്ക് അഞ്ചാണ്ട് പിന്നിട്ടു. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യന്‍ സിനിമയില്‍ ജ്വലിച്ച് നിന്നിരുന്ന നടിയുടെ വിയോഗം ആരാധകരെയും സിനിമാമേഖലയെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
കുടുംബാംഗങ്ങള്‍ക്കൊപ്പം ദുബായിലെത്തിയ താരത്തെ ഹോട്ടല്‍മുറിയിലെ ബാത്ടബ്ബില്‍ 2018 ഫെബ്രുവരി 24ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നാലാം വയസില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയം തുടങ്ങിയ താരം 1980 കളിലാണ് നായിക വേഷം ചെയ്ത് തുടങ്ങിയത്.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവര്‍ഷം, ആ നിമിഷം, സത്യവാന്‍ സാവിത്രിയടക്കം ഏകദേശം 26ഓളം മലയാള സിനിമകളില്‍ ശ്രീദേവി വേഷമിട്ടിട്ടുണ്ട്. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ ശ്രീദേവി പതുക്കെ അവിടുത്തെ താര റാണിയാകുകയായിരുന്നു.

1983ല്‍ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലെ താരറാണിയായി. പിന്നീട് സൂപ്പര്‍സ്റ്റാര്‍ പദവിയും ശ്രീദേവിയെ തേടിയെത്തി. തെലുങ്കിലും നിരവധി സിനിമകൾ ചെയ്തിരുന്നു ശ്രീദേവി.
ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും സിനിമ ചെയ്തിട്ടുള്ള ശ്രീദേവിയെ ഇന്നത്തെ തലമുറയിലെ സ്റ്റാർ ഹീറോകൾക്ക് ഇഷ്ടമാണ്. നായികയ്ക്ക് വേണ്ട എല്ലാ ഗുണങ്ങളും മരിക്കുന്നത് വരെ ശ്രീദേവിയ്ക്കുണ്ടായിരുന്നു. രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായപ്പോഴും ഒന്നും താരം കൈമോശം വരുത്തിയില്ല.
ശ്രീദേവി താരറാണിയായി തിളങ്ങി നിന്നിരുന്ന കാലത്ത് അവരുടെ നായകനായുള്ള വേഷം അക്കാലത്തെ എല്ലാ നടന്മാരുടെയും മോഹമായിരുന്നു. അക്കാലത്ത് തെലുങ്ക് നടൻ ബാലകൃഷ്ണ ഒഴികെയുള്ള ഒട്ടുമിക്ക എല്ലാ താര നായകന്മാർക്കൊപ്പവും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ശ്രീദേവിയോടൊപ്പം അഭിനയിക്കാൻ ഒരു സ്റ്റാർ ഹീറോയ്ക്ക് ഭയമായിരുന്നു.
അദ്ദേഹം മറ്റാരുമല്ല അക്കിനേനി നാഗാർജുന ആയിരുന്നു. നാഗാർജുനയുടെ അച്ഛൻ നാഗേശ്വര റാവുവിനൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുണ്ട് ശ്രീദേവി. 1988ൽ നാഗാർജുനയ്ക്കൊപ്പം ശ്രീദേവി ചെയ്ത സിനിമയും ഹിറ്റായിരുന്നു.

ഇത്രയും വലിയ നായികയെ വെച്ച് സിനിമ ചെയ്യുമ്പോൾ അവരുടെ പ്രകടനത്തിന് മുന്നിൽ പിടിച്ച് നിൽക്കുമോയെന്ന് നാഗാർജുന ഭയപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ രണ്ടാമത്തെ ചിത്രം ശ്രീദേവിക്കൊപ്പം ചെയ്യാൻ അവസരം വന്നപ്പോഴേക്കും ആ ഭയമെല്ലാം നാഗാർജുനയിൽ നിന്നും പോയി. സൗത്ത് ഇന്ത്യയിൽ നിന്നും കഴിവ് തെളിയിച്ചാണ് ശ്രീദേവി ബോളിവുഡിലേക്ക് പോയത്.
എന്നാൽ തന്റെ മക്കളെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിപ്പിക്കുന്നതിനോട് ബോണി കപൂറിന് താൽപര്യമില്ലെന്ന് കുറച്ച് നാളുകൾക്ക് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. ധടക്ക് എന്ന സിനിമയിലൂടെയായിരുന്നു ജാൻവി കപൂറിന്റെ സിനിമാ അരങ്ങേറ്റം.
മകൾ നടിയായി കാണാൻ ശ്രീദേവി ഒരുപാട് ആഗ്രഹിച്ചിരുന്നുവെങ്കിലും ധടക്കിന്റെ ഷൂട്ടിങ് പുരോഗമിക്കവെ ശ്രീദേവി അന്തരിച്ചു. അതേസമയം തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന എൻടിആർ 30യിൽ ജാൻവി കപൂറാണ് നായികയെന്ന് റിപ്പോർട്ടുണ്ട്. ഔദ്യോഗികമായി പേരിട്ടിട്ടില്ലാത്ത പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്.
ബോണി കപൂർ ഇടയ്ക്കിടെ തെന്നിന്ത്യൻ സിനിമകൾ നിർമിക്കാറുണ്ട്. ജാൻവിയും ശ്രീദേവിയെപ്പോലെ ബോളിവുഡിലെ താരറാണി പട്ടം സ്വന്തമാക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. എന്നാൽ പതിവ് നായിക വേഷങ്ങളല്ലാതെ കഴിവ് പുറത്തെടുക്കാൻ പാകത്തിനുള്ള ഒരു കഥാപാത്രം ജാൻവിക്ക് ഇരുവരെ ലഭിച്ചിട്ടില്ല.
റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ജാൻവി കപൂർ സിനിമ. മിലി, ബാവൽ എന്നിവയാണ് അടുത്തിടെ റിലീസ് ചെയ്ത മറ്റ് സിനിമകൾ. മിലി മലയാളം സിനിമ ഹെലന്റെ ബോളിവുഡ് റീമേക്കായിരുന്നു.


Click it and Unblock the Notifications