അന്ന് വഴക്കിട്ട് പോയ തിലകൻ പിന്നീട് സിദ്ദിഖിനെ വിളിച്ചപ്പോൾ; സംഭവിച്ചതെന്തെന്ന് പ്രൊഡക്ഷൻ മാനേജർ
മലയാള സിനിമയിലെ പ്രഗൽഭനായ നടനായിരുന്നു അന്തരിച്ച തിലകൻ. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ച തിലകൻ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. കിരീടം, പെരുന്തച്ചൻ, മൂന്നാം പക്കം, ഉസ്താദ് ഹോട്ടൽ തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ തിലകൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
സിനിമകളിൽ തിളങ്ങുമ്പോഴും തിലകന്റെ കരിയർ എപ്പോഴും പ്രശ്ന കലുഷിതമായിരുന്നു. സംവിധായകരമായും നടൻമാരുമായും തിലകന് എപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താര സംഘടന ആയ അമ്മ തിലകനെ വിലക്കുന്ന സാഹചര്യവും ഉണ്ടായി. സിനിമകളിൽ നിന്ന് ഏറെക്കാലും തിലകന് മാറി നിൽക്കേണ്ടിയും വന്നു.

ഇപ്പോഴിതാ തിലകനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ മാനേജർ ബാബു ഷാഹിർ. ഗോഡ്ഫാദർ സിനിമയിൽ തിലകനും സിദ്ദിഖും തമ്മിലുണ്ടായ തർക്കത്തെക്കുറിച്ചാണ് ബാബു ഷാഹിർ സംസാരിച്ചത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിലകനും സിദ്ദിഖും തമ്മിലുണ്ടായ പിണക്കത്തെക്കുറിച്ചും ഇതിന് ശേഷം സിദ്ദിഖിനെ തിലകൻ വിളിച്ചതിനെക്കുറുിച്ചും ബാബു ഷാഹിർ സംസാരിച്ചു.

'ഗോഡ്ഫാദറിന്റെ ക്ലെൈമാക്സ് എടുക്കുകയാണ്. എല്ലാ ആർട്ടിസ്റ്റുകളും ക്ലെെമാക്സിൽ ഉണ്ട്. കോമഡി സീൻ ഒരു ഏരിയയിൽ ചെയ്യണം. ഒരു ഏരിയയിൽ കല്യാണ പാർട്ടി ചെയ്യണം. സിദ്ദിഖ് ഓർഡനുസരിച്ച് എല്ലാം ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിനിടയിൽ തിലകൻ ചേട്ടന് ഏതോ ഒരു പടം ഉണ്ടായിരുന്നു. സന്ദേശം ആണെന്ന് തോന്നുന്നു. സിദ്ദിഖ് മറ്റ് സീനുകൾ എടുക്കുകയായിരുന്നു. തിലകൻ ചേട്ടൻ രാവിലെ വന്ന് ഇരിക്കുകയാണ്. 11 മണിയായി, 12 മണിയായി, മൂന്ന് മണിയായി'

'എന്താണ് സീൻ, ഞാനിവിടെ രാവിലെ മുതൽ വന്നിരിക്കുന്നല്ലോ എന്ന് ചോദിച്ച് തിലകൻ ചേട്ടൻ വിളിക്കും. ഇന്നലത്തെ ഷൂട്ടിൽ കുറച്ച് ബാക്കിയുണ്ട് അത് തീർക്കുകയാണെന്ന് ഞാൻ പറഞ്ഞു. ഓഹോ അവരെ വെച്ച് തീർക്കുകയാണ് നമ്മളൊക്കെ രാവിലെ മുതൽ അവിടെ വന്ന് ഇരിക്കുകയാണെന്ന വിഷമങ്ങളും ബുദ്ധിമുട്ടും പറഞ്ഞു. അദ്ദേഹത്തെ രാവിലെ മുതൽ മേക്കപ്പ് ചെയ്ത് ഇരിക്കുകയാണ്. തിലകൻ ചേട്ടൻ ആരോടൊക്കെയോ ഇത് പറഞ്ഞു'

ആ കേട്ട ആൾ നേരെ ഇത് സിദ്ദിഖിനോട് പോയി പറഞ്ഞു. സിദ്ദിഖിന് അത് വിഷമം ഉണ്ടാക്കി. സിദ്ദിഖും അവിടെ ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ്. അതറിഞ്ഞ ശേഷം പെട്ടന്ന് ഷൂട്ട് നിർത്തി തിലകൻ ചേട്ടന്റെ ഭാഗം സിദ്ദിഖ് ഷൂട്ട് ചെയ്തു. രാത്രിക്ക് തന്നെ അത് തീർത്തു. പുള്ളി പിന്നെയും എന്തൊക്കെയോ പറഞ്ഞ് സിദ്ദിഖിന് വിഷമവും ബുദ്ധിമുട്ടും ഉണ്ടായി

'ആ ഒരു വിഷമം തീർന്നത് ഈ സിനിമയുടെ ഡബ്ബിംഗ് എവിഎം സൗണ്ട് ആന്റ് ലെെറ്റിൽ നടന്ന് കൊണ്ടിരിക്കുമ്പോൾ തിലകൻ ചേട്ടൻ വന്നു. തന്റെ പെർഫോമൻസ് കണ്ട് തിലകൻ ചേട്ടൻ ഞെട്ടിപ്പോയി. ഞാനിങ്ങനെ ഒരു റോളാണ് ഇതിൽ ചെയ്തതെന്നൊന്നും അറിയില്ലായിരുന്നു. നല്ല റോളാണെന്ന് പറഞ്ഞു. ആ പിണക്കം അവിടെ അവസാനിക്കുകയും ചെയ്തു,' ബാബു ഷാഹിർ പറഞ്ഞു.
2012 സെപ്റ്റംബർ മാസത്തിലാണ് തിലകൻ മരിക്കുന്നത്. ഉസ്താദ് ഹോട്ടൽ, മഞ്ചാടിക്കുരു തുടങ്ങിയവയാണ് തിലകൻ അവസാന നാളുകളിൽ ചെയ്ത സിനിമ.


Click it and Unblock the Notifications