കഷ്ടപ്പെട്ടുണ്ടാക്കിയ കാശാണെന്ന് നിർമാതാവ്; തിലകനുമായി വഴക്ക്; അന്ന് നടന്നത്
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനായാണ് അന്തരിച്ച തിലകനെ പ്രേക്ഷകർ ഓർക്കുന്നത്. അവിസ്മരണീയമായ പ്രകനം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ തിലകനെ തേടി ഒട്ടനവധി മികച്ച സിനിമകളെത്തി. പെരുന്തച്ചൻ, സ്ഫടികം, മൂന്നാംപക്കം, സന്ദേശം, ഗോഡ്ഫാദർ തുടങ്ങിയ തുടങ്ങിയ സിനിമകളിൽ തിലകൻ ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഏത് വേഷവും തന്റേതായ ശൈലിയിലേക്ക് കൊണ്ട് വരുന്നതാണ് തിലകനെ വ്യത്യസ്തനാക്കിയത്.
അതേസമയം മികച്ച നടനായിരുന്നെങ്കിലും തിലകനെ വെച്ച് സിനിമകൾ ചെയ്യുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. സംവിധായകരും നിർമാതാക്കളും സഹനടീനടൻമാരുമായി തിലകൻ പിണങ്ങുന്നത് ഒരു കാലത്ത് പതിവായിരുന്നു. ഇതേക്കുറിച്ച് നടി കെപിഎസി ലളിതയുൾപ്പെടെ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തിലകനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ശാന്തിവിള ദിനേശൻ സഹസംവിധായകനായി പ്രവർത്തിച്ച വെന്റർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി എന്ന സിനിമയിൽ തിലകൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഈ സിനിമയ്ക്കിടെയുണ്ടായ സംഭവമാണ് ശാന്തിവിള ദിനേശ് ഓർത്തത്.
ഈ സിനിമയുടെ ഷൂട്ടിംഗ് സമയം അഡ്ജസ്റ്റ് ചെയ്ത് മകൻ ഷമ്മി നായകനാകുന്ന കേശു നായർ മകൻ കണ്ണൻ നായർ എന്ന സിനിമയിൽ തിലകൻ അഭിനയിക്കുന്നു എന്ന് നിർമാതാവിനോട് ആരോ പറഞ്ഞു.
അഹമ്മദ് എന്ന ഗൾഫിലുള്ള ആളാണ് നിർമാതാവ്. വളരെ മാന്യനാണ്. തിലകൻ ഇവിടെയില്ല, വർക്ക് നടക്കുന്നില്ല, കേശു നായരിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്നാണ് അങ്ങേരോട് ആരോ പറഞ്ഞ് കൊടുത്തത്. അഹമ്മദിക്ക ലൊക്കേഷനിൽ വന്നു. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് വെച്ചാണ് സിനിമയെടുക്കുന്നത്. ഡേറ്റും തന്നിട്ട് അവിടെ അഭിനയിക്കാൻ പോയാൽ ശരിയാകില്ലെന്ന് സെറ്റിൽ വെച്ച് പറഞ്ഞു.

പിറ്റേന്ന് സെറ്റിലെത്തിയ തിലകൻ ചേട്ടൻ ഇതറിഞ്ഞു. അദ്ദേഹം മേക്കപ്പ് ചെയ്യുന്നത് നിർത്തി. പ്രൊഡ്യൂസർ വന്നിട്ടേ ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു. അങ്ങനെ അഹമ്മദിക്കയെ വിളിച്ചു. പുള്ളി വന്നു. ഞാൻ നിങ്ങളുടെ സിനിമയെ ദ്രോഹിച്ച് ഒരു സിനിമയും എന്റെ മകന് വേണ്ടി ചെയ്തിട്ടില്ല. ഞാൻ ഉറങ്ങേണ്ട സമയമാണ് അവിടെ പോയി അഭിനയിക്കുന്നത്. അത് നിങ്ങളറിയേണ്ട കാര്യമില്ലെന്ന് തിലകൻ ചേട്ടൻ പറഞ്ഞു.
അങ്ങോട്ടും ഇങ്ങോട്ടും സംസാരമായി. ഈ സിനിമയ്ക്ക് വേണ്ടി എത്ര രൂപ ചെലവായോ അത് ഞാൻ തന്നേക്കാം, ഞാൻ ഈ പടം ചെയ്യുന്നില്ല എന്ന് തിലകൻ ചേട്ടൻ പറഞ്ഞിരുന്നെന്നും ശാന്തിവിള ദിനേശൻ വ്യക്തമാക്കി. മാസ്റ്റർ ബിൻ ചാനലിനോടാണ് പ്രതികരണം. അതേസമയം ഈ പ്രശ്നം പരിഹരിച്ച് സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 1994 ലാണ് വെന്റർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി റിലീസ് ചെയ്യുന്നത്.
എന്നാൽ മകന് വേണ്ടി തിലകൻ ചെയ്ത കേശു നായർ മകൻ കണ്ണൻ നായർ എന്ന സിനിമ പുറത്തിറങ്ങിയില്ല. ഷമ്മിയെ നായകനാക്കി ചെയ്യാനിരുന്ന ആദ്യ സിനിമയായിരുന്നു ഇത്. മകൻ നായകനായി വരുമെന്ന് തിലകൻ അന്ന് പ്രതീക്ഷിച്ചെന്നും ശാന്തിവിള ദിനേശൻ പറയുന്നുണ്ട്. പൊതുവെ ദേഷ്യക്കാരനായിരുന്നെങ്കിലും തിലകൻ ഒരിക്കലും തന്നോട് ദേഷ്യപ്പെട്ടിട്ടില്ലെന്നും ശാന്തിവിള ദിനേശൻ അന്ന് വ്യക്തമാക്കി. അദ്ദേഹം 32 ദിവസം ആശുപത്രിയിൽ കിടന്നപ്പോൾ 28 ദിവസവും ഞാൻ പോയി. തിലകനുമായി അത്രയും നല്ല ബന്ധമായിരുന്നെന്നും ശാന്തിവിള ദിനേശൻ വ്യക്തമാക്കി.


Click it and Unblock the Notifications











