കവിയൂർ പൊന്നമ്മ പ്രണയിച്ചത് ആ വ്യക്തിയെ, തുറന്ന് പറഞ്ഞ തിലകൻ; വീണ്ടും ശ്രദ്ധ നേടി വാക്കുകൾ
മലയാള സിനിമാ ലോകത്തിന്റെ അമ്മ മുഖമായിരുന്നു നടി കവിയൂർ പൊന്നമ്മ. ചെറുപ്പക്കാലം മുതൽ തന്നേക്കാൾ പ്രായമുള്ള നടൻമാരുടെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് വർഷങ്ങളോളം സജീവമായിരുന്ന കവിയൂർ പൊന്നമ്മ സിനിമാ ലോകത്തിന്റെ ഇന്നലെകൾ കണ്ടയാളായിരുന്നു. എല്ലാക്കാലവും അമ്മ വേഷങ്ങളാണ് നടിയെ തേടി കൂടുതലും വന്നത്. സ്വകാര്യ ജീവിതത്തിൽ ചില വിഷമങ്ങൾ കവിയൂർ പൊന്നമ്മയ്ക്കുണ്ടായിരുന്നു. നിർമാതാവായ മണി സാമിയെ ആണ് നടി വിവാഹം ചെയ്തത്.
പെൺകുഞ്ഞ് പിറന്നു. ബിന്ദു എന്നാണ് മകളുടെ പേര്. ഭർത്താവിന്റെ ഉപദ്രവം കാരണം താൻ വിവാഹ ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് കവിയൂർ പൊന്നമ്മ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുമ്പ് ഒരു പ്രണയ ബന്ധം നടിക്കുണ്ടായിരുന്നു. എന്നാൽ ഈ ബന്ധം വിവാഹത്തിലെത്തിയില്ല. ഇതേക്കുറിച്ച് ഒരിക്കൽ അമൃത ടിവിയിലെ ഷോയിൽ കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എനിക്ക് ഒരു വ്യക്തിയോട് ഇഷ്ടമുണ്ടായിരുന്നു. അദ്ദേഹത്തെ ഞാൻ വിവാഹം ചെയ്തേനെ. മതം മാറണമെന്ന പ്രശ്നം വന്നപ്പോൾ അതിൽ നിന്ന് ഞാൻ പിന്മമാറിയതാണ്. കാരണം എനിക്കെന്റെ കുടുംബം കെെവിടാനാെക്കില്ലായിരുന്നെന്നും കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞു. പേര് ചോദിച്ചെങ്കിലും അഭിമുഖത്തിൽ അത് പറയാൻ കവിയൂർ പൊന്നമ്മ തയ്യാറായില്ല. പേര് വേണമെങ്കിൽ ഞാൻ പറയാമെന്ന് ഷോയിൽ ഒപ്പമുണ്ടായിരുന്ന നടൻ തിലകൻ പറഞ്ഞു. പറഞ്ഞോ എന്ന് കവിയൂർ പൊന്നമ്മ സമ്മതം നൽകിയപ്പോൾ സുപ്രസിദ്ധ സംവിധായകൻ ജെ സി കുറ്റിക്കാട് ആണെന്ന് തിലകൻ അന്ന് വ്യക്തമാക്കി.
ആ പ്രണയം വേണ്ടെന്ന് വെക്കാനുണ്ടായ കാരണത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ മറ്റൊരു അഭിമുഖത്തിലും വിശദീകരിച്ചിട്ടുണ്ട്. എന്റെ സഹോദരിമാർക്ക് വേണ്ടി ത്യജിച്ചതാണെന്ന് പറയാം. എനിക്കങ്ങനെ ജാതിയും മതവുമൊന്നുമില്ല. എന്നിരുന്നാലും ഹിന്ദുയിസമാണല്ലോ നമ്മൾ ഫോളോ ചെയ്യുന്നത്. എനിക്കിഷ്ടമുള്ള വിവാഹമേ ഞാൻ ചെയ്യുകയുള്ളൂ എന്ന് ഒരിക്കൽ അച്ഛനോട് ഞാൻ പറയുകയുണ്ടായി. ഇത് മനസിൽ വെച്ച് കൊണ്ട് തന്നെയാണ് ഞാനത് പറഞ്ഞത്. പക്ഷെ ഞാനെന്റെ സഹോദരനെ നോക്കണ്ടേ. ഇന്നാണെങ്കിൽ ധെെര്യപൂർവം ചെയ്യും. അന്ന് അത് സാധിച്ചില്ല. അതിൽ ഇപ്പോൾ ദുഖമാെന്നും ഇല്ലെന്നും കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞു.

2024 സെപ്റ്റംബർ 20 നാണ് കവിയൂർ പൊന്നമ്മ മരിച്ചത്. കാൻസർ ബാധിച്ച നടി ഏറെ നാൾ ചികിത്സയിലായിരുന്നു. 79ാം വയസിലായിരുന്നു അന്ത്യം. 1945 സെപ്റ്റംബർ 10 ന് പത്തനംതിട്ട ജില്ലയിലെ കവിയൂരിലാണ് പൊന്നമ്മ ജനിക്കുന്നത്. ആറ് പതിറ്റാണ്ടിലധികം നീണ്ട അഭിനയ ജീവിതത്തിൽ ആയിരത്തോളം സിനിമകളിൽ നടി അഭിനയിച്ചു. സത്യൻ, മധു, പ്രേം നസീർ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ അമ്മ വേഷങ്ങളിലൂടെ കവിയൂർ പൊന്നമ്മ കയ്യടി നേടി. 2011 ലാണ് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് മണി സ്വാമി മരിച്ചത്.
ഇതേക്കുറിച്ച് നേരത്തെ സംവിധായകൻ ആലപ്പി അഷ്റഫ് സംസാരിച്ചിരുന്നു. അവസാന കാലത്ത് മണി സാമിയെ കവിയൂർ പൊന്നമ്മ വീട്ടിലേക്ക് കൊണ്ട് വന്നു. മരണം വരെയും അവിടെയായിരുന്നു അദ്ദേഹം കഴിഞ്ഞത്. മണി സാമിയുടെ മരണ ശേഷം ദഹിപ്പിച്ചതും ആ വീട്ടിലാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. കവിയൂർ പൊന്നമ്മയെക്കുറിച്ചുള്ള ഓർമകൾ സഹപ്രവർത്തകർ ഇപ്പോഴും പങ്കുവെക്കാറുണ്ട്. മരണ ശേഷം സിനിമാ ലോകത്തെ നിരവധി പേർ കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.


Click it and Unblock the Notifications











