'ലക്ഷങ്ങൾ വാങ്ങിയ ആൾക്ക് കയറി കിടക്കാൻ വീടില്ല'; ആ പണമെല്ലാം എവിടെ പോയി? ടിപി മാധവൻ പറയുന്നു
സിനിമകളിൽ ഒരു കാലത്ത് സഹനടനായി നിറഞ്ഞ് നിന്ന താരമാണ് ടിപി മാധവൻ. ചെറിയ വേഷങ്ങളാണ് സിനിമകളിൽ ചെയ്തതെങ്കിലും സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ടിപി മാധവൻ വളരെ പെട്ടെന്ന് സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു. കരിയറിൽ തിളങ്ങുമ്പോഴും ടിപി മാധവന്റെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
വിവാഹ മോചിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ടിപി മാധവൻ ഇന്ന് വീട്ടുകാർ നോക്കാനില്ലാതെ പത്തനാപുരത്തെ ഗാന്ധി ഭവനിൽ കഴിയുകയാണ്. നടന്റെ ജീവിതത്തതിൽ സംഭവിച്ചത് അടുത്തിടെ വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു.

ബോളിവുഡിലെ സംവിധായകനായ രാജകൃഷ്ണ മേനോൻ ആണ് ടിപി മാധവന്റെ മകൻ. അച്ഛനെ ഉപേക്ഷിച്ച മകനെന്ന ആരോപണം ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. എന്നാൽ അച്ഛനെന്ന ബന്ധം രേഖകളിൽ മാത്രമേ ഉള്ളൂയെന്നും തനിക്ക് ഒരു വയസ്സുള്ളപ്പോൾ അദ്ദേഹം ഭാര്യയെ ഉപേക്ഷിച്ച് പോയതാണെന്നാണ് രാജകൃഷ്ണ മേനോൻ വ്യക്തമാക്കിയത്.
മക്കളും ഭാര്യയുമായി തനിക്ക് ബന്ധം ഇല്ലായിരുന്നെന്നും അവരെ പിന്നീട് വിളിച്ചിട്ടില്ലെന്നും ടിപി മാധവൻ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

സിനിമകളിൽ സജീവമായിരുന്ന സമയത്ത് നല്ല വരുമാനം ഉള്ള ആളായിരുന്നു ടിപി മാധവൻ, സിനിമയ്ക്ക് മുമ്പേ ബാംഗ്ലൂരിൽ നല്ല ജോലിയും ഉണ്ടായിരുന്നു. ഈ പണമൊന്നും ടിപി മാധവന്റെ കൈയിൽ ഇപ്പോഴില്ല.
സിനിമയിൽ നിന്നും പ്രതിഫലമായി കിട്ടിയ പണം എല്ലാം എവിടെ പോയി എന്ന് മുമ്പൊരിക്കൽ ടിപി മാധവൻ വ്യക്തമാക്കിയിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ സംസാരിക്കുകയായിരുന്നു ടിപി മാധവൻ.

'കയറി കിടക്കാൻ ഒരു വീടില്ലാത്തതിന്റെ വിഷമം അലട്ടുന്നുണ്ട്. നിങ്ങൾ 600 ഓളം സിനിമകളിൽ അഭിനയിച്ചു. ഈ പൈസയൊക്കെ എവിടെ പോയി എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ചോദ്യം.
'പൈസയൊക്കെ അടിച്ച് പൊളിച്ചു എന്നല്ലാതെ വേറൊന്നും പറയാനില്ല. എനിക്കറിയില്ല. പക്ഷെ ഞാൻ സുഹൃത്തുക്കളോടൊപ്പം ആവശ്യമില്ലാതെ ചെലവഴിച്ചിട്ടില്ല. കാറുണ്ടായിരുന്നു. ആറ് മാസത്തിനിടെ കാറ് മാറ്റും'

'എനിക്ക് ലക്ഷങ്ങൾ കിട്ടിയതാണ്. എങ്ങനെ ചെലവായെന്ന് അറിയില്ല. പൈസ വരും പോവും എന്ന ചിന്ത ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. തെറ്റാണോ എന്ന് അറിയില്ല. പൈസ ഇനിയും വരും എന്ന ആറ്റിറ്റ്യൂഡ് ആയിരുന്നു ഇന്നലെ വരെ,' ടിപി മാധവൻ പറഞ്ഞതിങ്ങനെ.
ടിപി മാധവന് സംബന്ധിച്ച തിരിച്ചടികൾ ജനങ്ങൾക്കിടയിൽ വലിയ സംസാരമായിരുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ഇദ്ദേഹത്തെ സംരക്ഷിക്കാൻ മക്കൾ ഇപ്പോഴെങ്കിലും വരേണ്ടതാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

മക്കളോട് സംസാരിക്കണമെന്ന് നേരത്തെ പല തവണ കരുതി എങ്കിലും അതുണ്ടായില്ലെന്ന് ടിപി മാധവൻ തുറന്ന് പറഞ്ഞിരുന്നു. തെറ്റ് ചെയ്തെന്ന തോന്നൽ ഉണ്ട്. അത് കൊണ്ടാണ് വിളിക്കാൻ മടിച്ചതെന്നും ഇദ്ദേഹം പറയുന്നു. ബാംഗ്ലൂരിൽ വെച്ച് മകളെ ഇടയ്ക്ക് കണ്ടിരുന്നു. മകളുടെ വിവാഹം എന്നെ അറിയിച്ചിരുന്നു.
താൻ സിനിമയിലേക്ക് പോവുന്നത് ഭാര്യ എതിർത്തെങ്കിലും ഇപ്പോൾ തങ്ങളുടെ മകനും സിനിമയിലേക്കല്ലേ കടന്ന് വന്നതെന്നും ടിപി മാധവൻ ചോദിച്ചിരുന്നു. താൻ സിനിമയിൽ അഭിനയിക്കാൻ പോയതിന്റെ പേരിലാണ് ഭാര്യ തന്നെ ഉപേക്ഷിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications