വീട്ടിലിരിക്കുന്ന ഭാര്യയാണോ പറയേണ്ടതെന്ന് ഉർവശി, മുകേഷിനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചപ്പോൾ
തെന്നിന്ത്യൻ സിനിമാ രംഗത്തിന് ലഭിച്ച രണ്ട് പ്രതിഭകളാണ് ഉർവശിയും സരിതയും. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയവർ. വെെകാരിക രംഗങ്ങൾ അവിസ്മരണീയമാക്കുന്ന സരിത തമിഴ് സിനിമാ പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനം നേടി. മറുവശത്ത് ഉർവശി വെെവിധ്യമുള്ള റോളുകൾ തുടരെ ചെയ്തു. മലയാളത്തിലാണ് കൂടുതൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തത്. ഉർവശിയും സരിതയും തമ്മിലുണ്ടായ പഴയൊരു സംഭവകഥയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നടനും എംഎൽഎയുമായ മുകേഷിന്റെ മുൻ ഭാര്യയാണ് സരിത. മുകേഷും സരിതയും വിവാഹിതരായിരുന്ന കാലത്ത് ഉർവശി ഒരു പ്രഖ്യാപനം നടത്തി. മുകേഷിനൊപ്പം ഇനി അഭിനയിക്കില്ല എന്നായിരുന്നു ഇത്. ഇതേക്കുറിച്ച് ഒരിക്കൽ മനോരമ ന്യൂസിൽ ഉർവശി സംസാരിച്ചിട്ടുണ്ട്.

ഞങ്ങൾ സിനിമയിൽ ഒത്തിരി സജീവമായി നിന്ന സമയത്തുണ്ടായതാണ്. തെറ്റിദ്ധാരണയല്ല. ഒരു സിനിമ ഞങ്ങൾ കമ്മിറ്റ് ചെയ്തു. ഭാര്യ ആ നടിയെ വേണ്ടെന്ന് പറഞ്ഞെന്ന് ഒരു നടൻ പ്രസ്താവന നടത്തിയപ്പോൾ സ്വാഭാവികമായും നമുക്ക് ബഹുമാനക്കുറവ് തോന്നില്ലേ. വീട്ടിൽ ഇരിക്കുന്ന ഭാര്യ പറഞ്ഞു, അമ്മ പറഞ്ഞു, അനിയത്തി പറഞ്ഞു എന്നൊക്കെ പറയുന്നത് ശരിയല്ല. പക്ഷെ എന്താണ് അതിലെ പേഴ്സണലായ കാര്യം എന്നെനിക്ക് അറിയില്ല. അതൊക്കെ കഴിഞ്ഞ് പോയ കാര്യങ്ങളാണ്.
ഭാര്യ അങ്ങനെ പറഞ്ഞെന്ന് കേട്ടപ്പോൾ എന്നാൽ അഭിനയിക്കേണ്ടെന്ന് അപ്പോൾ തോന്നിയതാണ്. അതിനപ്പുറത്തേക്ക് പേഴ്സണലായ ഒരു വിഷയവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങളെ വെച്ച് പടം പ്ലാൻ ചെയ്ത പലർക്കും പല വിഷമങ്ങളും ഉണ്ടായി. ഹ്യൂമറിന് പ്രാധാന്യമുള്ള പടങ്ങൾ പലരും പ്ലാൻ ചെയ്തിരുന്നു. അത്രയും നല്ല ആക്ടറാണ് മുകേഷ് എന്നും ഉർവശി അന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഉർവശിയും മുകേഷും ഒന്നിലേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ജീവിതത്തിലെ വിഷമഘട്ടത്തിലൂടെ പോകുന്ന കാലഘട്ടത്തിലാണ് ഉർവശി മനോരമ ന്യൂസിന് ഈ അഭിമുഖം നൽകുന്നത്. മനോജ് കെ ജയനുമായുള്ള വിവാഹ മോചനം വിവാദമായ സമയം. കടുത്ത ആരോപണങ്ങൾ ഉർവശിക്ക് നേരെ വന്നിരുന്നു. വിഷമകരമായ ഈ സാഹചര്യത്തിൽ അഭിനയിക്കുന്നത് ബുദ്ധിമുട്ടായിരുന്നെന്നും ഉർവശി പറഞ്ഞു.
മനസ് കൊണ്ട് നമ്മൾ ഒരുപാട് ശ്രമിച്ചെങ്കിൽ മാത്രമേ അത് സാധിക്കൂ. ഡൾ ആയിട്ടുള്ള കഥാപാത്രങ്ങളല്ല ഞാൻ ചെയ്യുന്നത്. കുസൃതികളൊക്കെയുള്ള കഥാപാത്രങ്ങളാണ്. അത് ഫ്രീയായി ചെയ്യാൻ പറ്റാത്ത അവസ്ഥ വരും. കൂടെ വർക്ക് ചെയ്യുന്നവരുടെ സപ്പോർട്ട് അപ്പോഴാണ് സഹായമാകുന്നതെന്നും ഉർവശി പറഞ്ഞു. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് വരെ നമ്മുടെ മനസിനെ കുറേയൊക്കെ അത് അലോസരപ്പെടുത്തും. പക്ഷെ അഭിനയിക്കുമ്പോൾ അതെല്ലാം മറക്കുമെന്നും ഉർവശി പറഞ്ഞു.
നടിയുടെ ആദ്യ വിവാഹവും വേർപിരിയലും വലിയ തോതിൽ ചർച്ചയായി. നടൻ മനോജ് കെ ജയനാണ് ഉർവശിയുടെ മുൻ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2008 ൽ വേർപിരിഞ്ഞു. തേജാലക്ഷ്മി എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. വിവാഹമോചന സമയത്ത് പല ആരോപണങ്ങളും വന്നു. ജീവിതത്തിലുണ്ടായ പ്രശ്നങ്ങളുടെ 90 ശതമാനം ഉത്തരവാദിത്തവും താൻ തന്നെ ഏറ്റെടുക്കുന്നെന്നും ഉർവശി പറഞ്ഞിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ടു, എനിക്കത് ശരിയെന്ന് തോന്നിയെന്ന് കരുതി ചെയ്തു. അതിലെ ശരികേടുകളൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥയാണ് ഞാൻ. അതിലെന്റെ മകൾ വിഷമിക്കുന്നതിൽ മാത്രമേ തന്നെ ദുഖിപ്പിക്കുന്നതെന്നും ഉർവശി അന്ന് പറഞ്ഞു. സിനിമാ ലോകത്ത പ്രബല സാന്നിധ്യമായി നിലനിൽക്കുകയാണ് ഇപ്പോഴും ഉർവശി.


Click it and Unblock the Notifications











