ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനമാണ് നടി ഉർവശിക്കുള്ളത്. അഭിനയ പ്രതിഭയായ നടിക്ക് വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾ ലഭിച്ചു. ഉർവശിയെ പോലെ ഹ്യൂമർ ചെയ്ത് ഫലിപ്പിക്കാൻ കഴിഞ്ഞ നായിക നടിമാർ സിനിമാ രംഗത്ത് കുറവാണ്. മലയാളത്തിലും തമിഴിലും മികച്ച അവസരങ്ങൾ ഉർവശിയെ തേടി വന്നു. മിഥുനം, സ്ഫടികം, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി സിനിമകൾ ഇതിന് ഉദാഹരണമാണ്. എൺപതുകളിലെ മറ്റ് പല നായികമാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ താരമൂല്യം കുറഞ്ഞെങ്കിലും ഉർവശിക്ക് അതുണ്ടായില്ല.
അമ്മ വേഷങ്ങൾ ചെയ്തെങ്കിലും ഇവയെല്ലാം സിനിമയിലെ സുപ്രധാന വേഷങ്ങളായിരുന്നു. അച്ചുവിന്റെ അമ്മ ഉൾപ്പെടെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. തെന്നിന്ത്യയിൽ ഉർവശി നിറ സാന്നിധ്യമായി നിൽക്കവെയാണ് ബോളിവുഡിൽ ശ്രീദേവിയുടെ വിജയഗാഥ. ഉർവശിയെ പോലെ ശ്രീദേവിയിലും ഏവരും എടുത്ത് പറഞ്ഞത് കോമഡിയും വൈകാരിക രംഗങ്ങളും ചെയ്യുന്നതിലുമുള്ള മിടുക്കാണ്. ശ്രീദേവിയെക്കുറിച്ച് മുമ്പൊരിക്കൽ ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ആദ്യമായി ശ്രീദേവിയെ നേരിൽ കണ്ടതിനെക്കുറിച്ചാണ് അമൃത ടിവിയിൽ ഉർവശി സംസാരിച്ചത്. ഞാൻ ജീവിതത്തിൽ കാണണമെന്ന് ആഗ്രഹിച്ച് പോയി കണ്ട നടിയാണ്. കെട്ടിപ്പിടിച്ചു ഞാൻ. അവർ എന്ത് വിചാരിക്കുമെന്ന് ഞാൻ കരുതി. ഒരുപാട് ആരാധിച്ച നടിയാണ്. വളരെ വൈകിയാണ് കണ്ടുമുട്ടാൻ പറ്റിയത്. ഒരു സ്റ്റേജിലെ ചടങ്ങിനായിരുന്നു കണ്ടത്. കണ്ടപ്പോൾ ഞാൻ സിനിമാ നടിയാണെന്നെല്ലാം മറന്ന് ഓടിപ്പോയി കെട്ടിപ്പിടിച്ചു.
എന്നോട് എടുത്ത വാക്കിൽ പറഞ്ഞത് ഇത്രയും നന്നായി എങ്ങനെയാണ് ഹ്യൂമർ ചെയ്യുന്നതെന്നാണ്. ലൂസി ഷോ ഹിന്ദിയിൽ എടുക്കാൻ ശ്രമിച്ചു. ഉർവശിക്കേ അത് ചെയ്യാൻ പറ്റൂയെന്ന് ഞാൻ പറഞ്ഞെന്ന് ശ്രീദേവി. ഞാൻ ഷോക്കായിപ്പോയി. എന്റെ മുമ്പിൽ ഒരു ദേവത നടന്ന് പോകുന്ന ഫീലായിരുന്നെന്നും ഉർവശി ഓർത്തു.

കമൽ ഹാസനെക്കുറിച്ചും ഉർവശി അന്ന് സംസാരിച്ചു. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന കലാകാരനാണ് കമൽ ഹാസനെന്ന് അന്ന് ഉർവശി പറഞ്ഞു. താൻ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചും ഉർവശി അന്ന് സംസാരിച്ചു. ഞാൻ ചെയ്തിരുന്ന ചില റോളുകൾ നാഷണൽ അവാർഡിന് എത്തിയപ്പോൾ അന്നത്തെ ജൂറി മെമ്പേഴ്സ് അഭിപ്രായപ്പെട്ടത് ഇത് കൊമേഴ്ഷ്യൽ മനോഭാവത്തോടെ എടുത്ത ചിത്രമാണെന്നാണ്. ആ അഭിപ്രായം പറഞ്ഞ സംവിധായകനോട് പടം ഓടിപ്പോയത് ഒരു കുറ്റമാണോ എന്ന് ഞാൻ ചോദിച്ചു. ഒരു വിഭാഗക്കാർ കണ്ടിരിക്കേണ്ട ചിത്രമായിരിക്കണം എന്നുണ്ട്.
പക്ഷെ മണിച്ചിത്രത്താഴൊക്കെ അത് ബ്രേക്ക് ചെയ്തു. ഞാനെന്നും കച്ചവട സിനിമകളുടെ നടുവിലായിരുന്നു. ഞാൻ ചെയ്ത സിനിമകൾ വിജയിച്ചു എന്ന് പറയുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഉർവശി വ്യക്തമാക്കി. ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ പിന്നീട് ആലോചിക്കുമ്പോൾ വേണ്ടായിരുന്നെന്ന് തോന്നിയിട്ടില്ലെന്നും ഉർവശി പറഞ്ഞു. ജെ ബേബിയാണ് ഉർവശിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications