ഒന്നും അറിയാത്ത പോലെ ഇരിക്കുന്ന വിജയ്; മോഹൻലാൽ അമ്പരന്നു; 'വിജയുടെ നിർദ്ദേശമായിരുന്നു അത്'
മലയാളികളെ സംബന്ധിച്ച് പകരം വെക്കാനില്ലാത്ത നടനാണ് മോഹൻലാൽ. സൂപ്പർതാരപദവിയും അഭനയമികവും ഒരുപോലെ ലഭിച്ച മോഹൻലാലിന്റെ കരിയറിലെ എല്ലാ ഉയർച്ച താഴ്ചകളും ആരാധകർക്ക് അറിയാവുന്നതാണ്. മോഹൻലാലിനൊപ്പം പ്രവർത്തിച്ച നിരവധി പ്രമുഖർ നടന്റെ അഭിനയത്തെക്കുറിച്ചും സെറ്റിലെ പെരുമാറ്റത്തെക്കുറിച്ചും വാചാലരായിട്ടുണ്ട്. രസികനായ മോഹൻലാലിനെക്കുറിച്ചാണ് മിക്കവർക്കും സംസാരിക്കാനുള്ളത്.
മലയാളത്തിന് പുറമെ തമിഴിലും മോഹൻലാലിന് ആരാധകരുണ്ട്. സൂപ്പർസ്റ്റാർ വിജയ്ക്കൊപ്പം മോഹൻലാൽ അഭിനയിച്ച സിനിമയാണ് ജില്ല. 2014 ൽ പുറത്തിറങ്ങിയ സിനിമ വൻ വിജയമായി. വിജയ്ക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രത്തെയാണ് സിനിമയിൽ മോഹൻലാലിന് ലഭിച്ചത്. മോഹൻലാൽ-വിജയ് സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. ആഗായം തമിഴ് ചാനലിനോടാണ് പ്രതികരണം.
കേരളത്തിൽ വിജയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. മോഹൻലാലിന് പകരം ജില്ലയിൽ പ്രകാശ് രാജിനെ അഭിനയിപ്പിക്കാമെന്ന് ആദ്യം കരുതിയത്. പക്ഷെ വിജയ് ആണ് വേണ്ടെന്ന് പറഞ്ഞത്. മോഹൻലാൽ സാറിനെ കൊണ്ട് വന്നാൽ നന്നാകുമെന്നും വിജയ് അഭിപ്രായപ്പെട്ടു. സംവിധായകനും പ്രൊഡ്യൂസറും സമ്മതിച്ചു. മോഹൻലാലിനും വിജയ് പ്രിയപ്പെട്ടയാളാണെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

മോഹൻലാൽ വിജയ്നെ പ്രശംസിച്ച് കൊണ്ട് അന്ന് ഒരു അഭിമുഖം കൊടുത്തിരുന്നു. ഷോട്ടിന് മുമ്പ് ഒന്നും അറിയാത്ത പോലെ ഇരിക്കുന്ന വിജയ് ക്യാമറയ്ക്ക് മുന്നിൽ പെട്ടെന്ന് മറ്റൊരാളായി മാറുന്നു. ഇതെനിക്ക് ഭയങ്കര ആശ്ചര്യമായെന്നും മോഹൻലാൽ പറഞ്ഞു. രണ്ട് പേർക്കും അഭിനയിക്കുമ്പോൾ നല്ല കെമിസ്ട്രി വർക്കൗട്ട് ആയി. മോഹൻലാലിനെ പോലെ ഒരു താരം വന്ന് അഭിനയിക്കുന്നതിനാൽ അദ്ദേഹത്തിന് ഹീറോകൾക്കുള്ള എല്ലാ സൗകര്യങ്ങളുമുള്ള കാരവാൻ കൊടുക്കണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നെന്നും ചെയ്യാറു ബാലു ഓർത്തു.
പുതിയ രജിനികാന്ത് ചിത്രം ജയ്ലറിലും മോഹൻലാൽ ഒരു വേഷം ചെയ്യുന്നുണ്ട്. മോഹൻലാലിന്റെ ഐക്കോണിക് തമിഴ് സിനിമയായി ഇന്നും അറിയപ്പെടുന്നത് 1997 ൽ പുറത്തിറങ്ങിയ ഇരുവർ ആണ്. തമിഴ് രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ മോഹൻലാൽ അവിസ്മരണീയ പ്രകടനമാണ് കാഴ്ച വെച്ചത്. ഇതേക്കുറിച്ച് മണിരത്നം മുമ്പ് സംസാരിച്ചിട്ടുണ്ട്.

മോഹൻലാൽ, കമൽഹാസൻ എന്നിവർ അത്ഭുതപ്പെടുത്തുന്ന നടൻമാരാണെന്ന് മണിരത്നം അടുത്തിടെ പറഞ്ഞിരുന്നു. ഇത്തരം നടൻമാരെ ലഭിക്കുമ്പോൾ ഒരുപാട് ആശങ്കപ്പെടാനില്ല. അവരുടെ പ്രകടനം ക്യാമറയിൽ പകർത്തിയാൽ മതി. രണ്ട് പേരിൽ നിന്നും താൻ ഒരുപാട് പഠിച്ചിട്ടുണ്ടെന്നും മണിരത്നം അന്ന് പറഞ്ഞു. നായകൻ എന്ന സിനിമയിലാണ് കമൽ ഹാസനും മണിരത്നവും ഒരുമിച്ച് പ്രവർത്തിച്ചത്.
മലയാളത്തിൽ മോഹൻലാലിന്റെ വൻ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്റെ സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെട്ടു. ഇതിൽ ആരാധകർക്ക് നിരാശയുണ്ട്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മോശം വർഷമായാണ് 2022 വിലയിരുത്തപ്പെടുന്നത്. മോൺസ്റ്റർ, എലോൺ തുടങ്ങി തുടരെ ഇറങ്ങിയ മിക്ക സിനിമകളും പരാജയപ്പെട്ടു.
മലൈക്കോട്ടെെ വാലിബൻ എന്ന ചിത്രത്തിലൂടെ കരിയറിൽ ശക്തമായ തിരിച്ച് വരവ് മോഹൻലാലിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടെെ വാലിബൻ. മോഹൻലാലിനെ നായകനാക്കി ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്.


Click it and Unblock the Notifications