മനുഷ്യ സ്ത്രീയായല്ല കങ്കണ സെറ്റിലേക്ക് വരുന്നത്; കട്ട് പറഞ്ഞാൽ മറ്റൊരാൾ; കങ്കണയെക്കുറിച്ച് വിശാഖ്
ബോളിവുഡിലെ താരങ്ങളിൽ എന്നും വാർത്താ പ്രാധാന്യം നേടുന്ന നടിയാണ് കങ്കണ റണൗത്ത്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ വരുന്നതാണ് ഇതിന് കാരണം. ബോളിവുഡ് ഒരു കാലത്ത് ഏറ്റവും കൂടുതൽ ആഘോഷിച്ചിരുന്ന നടിയാണ് കങ്കണ. എന്നാൽ വിവാദങ്ങൾ ഈ താരമൂല്യത്തെ ഒരു പരിധി വരെ ബാധിച്ചു. അടുത്തിടെയിറങ്ങിയ നടിയുടെ എല്ലാ സിനിമകളും പരാജയപ്പെടുകയാണുണ്ടായത്. ചന്ദ്രമുഖി 2, തേജസ്, ധക്കഡ് എന്നിവയാണ് കങ്കണയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.
മൂന്ന് സിനിമകളും ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. കരിയറിൽ ശക്തമായൊരു തിരിച്ച് വരവ് കങ്കണയ്ക്ക് നിലവിൽ അനിവാര്യമാണ്. എമർജൻസിയാണ് കങ്കണയുടെ വരാനിരിക്കുന്ന സിനിമ. ചിത്രം സംവിധാനം ചെയ്യുന്നതും നടി തന്നെയാണ്. അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ വേഷം ചെയ്യുന്നത് മലയാളി നടൻ വിശാഖ് നായരാണ്. തേജസ് എന്ന സിനിമയിലും കങ്കണയ്ക്കൊപ്പം വിശാഖ് അഭിനയിച്ചിട്ടുണ്ട്.

കങ്കണയെക്കുറിച്ച് വിശാഖ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് വിശാഖ് കങ്കണയെക്കുറിച്ച് സംസാരിച്ചത്. 'കങ്കണ സെറ്റിലേക്ക് ഒരു മനുഷ്യ സ്ത്രീ ആയല്ല വരുന്നത്. അവരുടെ കൂടെ ബ്ലാക്ക് ക്യാറ്റ്സ് ഉണ്ട്. കോൺവോയ് ഉണ്ട്. കങ്കണ ഒരു കൺസപ്റ്റും ബ്രാൻഡുമാണ്. ഒരു താരത്തിന്റെ എല്ലാ അംശവും നമുക്ക് കാണാൻ പറ്റും. അടുത്ത് പോയി ഹലോ, ഞാൻ വിശാഖ് എന്ന് പറയാൻ പോലും കിട്ടില്ല. പക്ഷെ സെറ്റിലേക്കെത്തിയാൽ അവരൊരു നടിയാണ്'
'അവരിൽ നിന്ന് ഞാൻ പഠിച്ച പാഠം അതാണ്. ക്രാഫ്റ്റിനോടുള്ള അവരുടെ ഡെഡിക്കേഷൻ കാരണം നിങ്ങളുടെ ആദ്യ ഹിന്ദി സിനിമയാണോ പത്താമത്തെ ഹിന്ദി സിനിമയാണോ എന്നൊന്നുമില്ല. ആ സീൻ പരമാവധി നന്നാക്കുക എന്നതാണ് അവരുടെ ലക്ഷ്യം'

'അവരുടെ പെർഫോമൻസിനൊപ്പം നമ്മുടെ പെർഫോമൻസും നന്നാവണമല്ലോ. പച്ച മനുഷ്യ സ്ത്രീ ആയാണ് വർക്കിൽ അവർ മാറുന്നത്. കട്ട് പറയുമ്പോഴേക്കും നാലഞ്ച് വണ്ടികളും ഹെലികോപ്ടറും ജാഡ സംഭവങ്ങളുമാണ്. പക്ഷെ അഭിനയത്തിൽ അവരെ കണ്ടുപഠിക്കണം. എമർജൻസിയിൽ പുള്ളിക്കാരി സംവിധാനവും ചെയ്യുന്നുണ്ട്. പ്രോസ്തെറ്റിക് മേക്കപ്പും കോസ്റ്റ്യൂമുമാെക്കെ ഇട്ട് 12-16 മണിക്കൂർ ആ കഥാപാത്രത്തിലാണവർ. ഇന്ദിരാഗാന്ധിയായി വന്നിരുന്നാണ് സംവിധാനം ചെയ്യുന്നതും. അത് അത്ഭുതകരമാണ്'
'ഞാൻ പുള്ളിക്കാരിയുടെ മകനായാണ് അഭിനയിക്കുന്നത്. സഞ്ജയ് ഗാന്ധിയാണ് എമർജൻസിയുടെ സമയത്ത് നൊട്ടോറിയസ് ഫിഗറായി മാറിയത്. എന്റെ പെർഫോമൻസ് അടിപൊളി ആയിരിക്കണമെന്ന് പുള്ളിക്കാരിയുടെയും കൂടെ ആവശ്യമാണ്. ഒരു മാതൃത്വ ഫീൽ കൊണ്ട് വന്നു. തേജസിൽ കങ്കണയുടെ ക്ലാസ്മേറ്റായാണ് ഞാൻ അഭിനയിച്ചത്'
'എമർജൻസിലെത്തിയപ്പോൾ കഥാപാത്രത്തെ പോലെ മാറി. അടുത്ത് വന്നിരിക്കുകയും ടേക്ക് കാണാൻ പറയുകയും ചെയ്യും. സുഖമാണോ എന്ന് ചോദിക്കുകയും ഭക്ഷണം കഴിക്കാൻ പറയുകയും ചെയ്തു. ആ മാതൃത്വ ബന്ധം കൊണ്ടു വരികയാണ്,' വിശാഖ് നായർ ചൂണ്ടിക്കാട്ടി. അഭിനയത്തോട് കങ്കണയ്ക്കുള്ള സമീപനം വളരെ കൗതുകരമാണെന്നും വിശാഖ് നായർ വ്യക്തമാക്കി. ഈ വർഷം ജൂൺ 14 ന് എമർജൻസി റിലീസ് ചെയ്യും.


Click it and Unblock the Notifications