യുവ താരങ്ങളും സൂര്യയും വരെ വന്നു, ഒരുപാടുകാലം ഒരുമിച്ച് പ്രവർത്തിച്ചവർ, മഞ്ജു മാത്രം മാറി നിന്നു; ചർച്ച!
2025 വിടപറയുമ്പോൾ മലയാളികൾ ഏറ്റവും വലിയ നഷ്ടമായി കരുതാൻ പോകുന്നത‍് ശ്രീനിവാസന്റെ വേർപാടാകും. രോഗശയ്യയിലായിരുന്നുവെങ്കിലും ഒന്നിനേയും കൂസാത്ത പ്രകൃതക്കാരനായതുകൊണ്ട് തന്നെ തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കലാകാരൻ അവയെ എല്ലാം അതിജീവിച്ച് തിരികെ വരുമെന്ന പ്രതീക്ഷ സിനിമാപ്രേമികൾക്കുണ്ടായിരുന്നു. നല്ല നടൻ, നല്ല തിരക്കഥാകൃത്ത്, നല്ല സംവിധായകൻ... അതിനുമപ്പുറം നല്ല ഒരു വ്യക്തിത്വം കൂടിയായിരുന്നു മലയാളികളുടെ ശ്രീനി.
നായക സങ്കൽപങ്ങളെ തന്നെ മാറ്റിമറിച്ച പച്ചയായ നടൻ. അദ്ദേഹത്തിന്റെ എഴുത്തിനെ പ്രണയിക്കുന്നവരാണ് ഏറെയും. ആശയപരമായി എതിർപ്പുള്ളവർ പോലും അദ്ദേഹം അന്തരിച്ചുവെന്ന വാർത്ത ഒരു ഞെട്ടലോടെയാണ് കേട്ടത്. കാലമെത്ര പിന്നിട്ടാലും മലയാള സിനിമയിൽ മറ്റൊരു ശ്രീനി ഉണ്ടാവുകയില്ല.

കഴിഞ്ഞ ദിവസം മുതൽ ഇന്ന് ഉച്ചവരെയും എറണാകുളത്തെ ടൗൺ ഹാളിലേക്കും കണ്ടനാട്ടെ വസതിയിലേക്കും ജനങ്ങളുടേയും കലാകാരന്മാരുടേയും ഒഴുക്കായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അനുശോചനം രേഖപ്പെടുത്തി. നടൻ സൂര്യ, പാർത്ഥിപൻ തുടങ്ങിയവർ സമയം കണ്ടെത്തി കണ്ടനാട്ടേ വസതിയിൽ എത്തി അനുശോചനം അറിയിച്ചു.
ശ്രീനിക്ക് അരികിലേക്ക് ആദ്യം ഓടി എത്തിയവർ അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ടവരായ മോഹൻലാലും മമ്മൂട്ടിയുമായിരുന്നു. ഏറെനേരം പ്രിയ സുഹൃത്തിന് അരികിൽ ഇരുന്നു. പുതുതലമുറയിലെ താരങ്ങളായ നസ്ലിനും നിഖിലയും ശ്രീനാഥ് ഭാസിയും മുതൽ മുതിർന്ന ചലച്ചിത്ര പ്രവർത്തകർ വരെയും ശ്രീനിവാസനെ അവസാനമായി കാണാൻ എത്തിയിരുന്നു. പക്ഷെ നടി മഞ്ജു വാര്യരുടെ സാന്നിധ്യം എവിടേയും ഉണ്ടായിരുന്നില്ല.
ഒരുപാട് സിനിമകളൊന്നും ഇല്ലെങ്കിലും ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ധ്യാൻ ശ്രീനിവാസനുമായും നല്ലൊരു സൗഹൃദം മഞ്ജു കാത്തുസൂക്ഷിക്കുന്നുണ്ട്. നാല് വർഷം മുമ്പ് കണ്ടാനട്ടേ ശ്രീനിയുടെ വീട്ടിൽ മഞ്ജു എത്തിയിരുന്നു. അന്ന് ധ്യാൻ തയ്യാറാക്കിയ ബിരിയാണി ശ്രീനിവാസനും കുടുംബത്തോടുമൊപ്പം കഴിച്ച് ആസ്വദിക്കുന്ന ചിത്രങ്ങൾ മഞ്ജു പങ്കിടുകയും ചെയ്തിരുന്നു.
ധനില്‍ ബാബു സംവിധാനം ചെയ്ത 9 എം.എമ്മിൽ മഞ്ജു വാര്യരും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ച് അഭിനയിച്ചിരുന്നു. അവിടം മുതലാണ് ഇരുവരും തമ്മിൽ ശക്തമായ സൗഹൃദം തുടങ്ങിയത്. ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയില്ലെങ്കിലും പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വേർപാടിൽ അനുശോചനം അറിയിച്ച് നടി എത്തിയിരുന്നു.

എന്തുപറഞ്ഞാലും ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി തന്നെ കരയിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്. ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്ന് വിശ്വസിച്ചുകൊണ്ട് അന്ത്യാഞ്ജലി അർപ്പിക്കുന്നുവെന്നും മഞ്ജു കുറിച്ചിരുന്നു.
പൊതുവെ മലയാളത്തിലെ സീനിയർ അഭിനേതാക്കളുടേയോ സിനിമാപ്രവർത്തകരുടേയോ സംസ്കാര ചടങ്ങുകളിൽ മഞ്ജുവിന്റെ സാന്നിധ്യം ഉണ്ടാവാറില്ല. സിനിമാക്കാരുടെ വിവാഹം, പിറന്നാൾ, വെഡ്ഡിങ് ആനിവേഴ്സറി തുടങ്ങിയ ചടങ്ങുകളിലും മഞ്ജുവിനെ മാത്രം കാണാറില്ല. മലയാള സിനിമയിലെ മുൻനിര നടിയായിരുന്നിട്ടും മഞ്ജു എന്തുകൊണ്ട് ശ്രീനിവാസനെ അവസാനമായി കാണാനെത്തിയില്ലെന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ചോദ്യങ്ങൾ ഉയർന്നത്.
നടിയെ ആക്രമിച്ച കേസും വിവാദങ്ങളും ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയുമെല്ലാം വന്നശേഷം മഞ്ജു ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷെ ശ്രീനിവാസന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ആദ്യം ഓടി എത്തിയവരിൽ ദിലീപുണ്ടായിരുന്നു. ചിത എരിഞ്ഞ് തീരും വരെ കുടുംബത്തെ ആശ്വസിപ്പിച്ച് ഒപ്പം നിൽക്കുകയും ചെയ്തിരുന്നു. മഞ്ജുവിന്റെ പ്രിയ സുഹൃത്തുക്കളായ കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങിയവരെല്ലാം ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.


Click it and Unblock the Notifications