വൺ മാൻ ഷോ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി, കാരണം ലാലിന്റെ ക്യാരക്ടർ; ക്ലെെമാക്സ് മാറ്റി: നിർമാതാവ്
പലരും ടെലിവിഷൻ ചാനലിൽ കുട്ടിക്കാലത്ത് ഇടയ്ക്കിടെ കണ്ട സിനിമകളിലൊന്നാണ് വൺ മാൻ ഷോ. 2001 ൽ പുറത്തിറങ്ങിയ സിനിമയിൽ ജയറാം, ലാൽ, സംയുക്ത വർമ, മന്യ, കലാഭവൻ മണി എന്നിവരാണ് പ്രധാന വേഷം ചെയ്തത്. ഹിറ്റ് ചിത്രമായിരുന്നു വൺ മാൻ ഷോ എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാലിപ്പോൾ ചിത്രത്തെക്കുറിച്ച് നിർമാതാവ് ഗിരീഷ് വെക്കം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തെങ്കാശിപ്പട്ടണം കഴിഞ്ഞിട്ടുള്ള പ്രൊജക്ട് ആയിരുന്നു. തെങ്കാശിപ്പട്ടണം ഹിറ്റായിരുന്നു. ഇതും റാഫി മെക്കാർട്ടിൻ തന്നെ എഴുതിയതാണ്. വിജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ഷാഫിയുടെ ആദ്യ സിനിമയാണ്. ഷാഫി ആദ്യമായി അസിസ്റ്റന്റ് ആയി വരുന്നത് ഞാൻ വർക്ക് ചെയ്ത ആദ്യത്തെ കൺമണിയിലാണ്. റാഫി ഒരു പടം അവന് വേണ്ടി എഴുതുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു. അവിടെ വെച്ച് തന്നെ ജയറാമിനോട് ചോദിക്കുകയും ഓക്കെ പറയുകയും ചെയ്തു. ആദ്യം ചതിക്കാത്ത ചന്തുവിന്റെ കഥയായിരുന്നു ചെയ്യാനിരുന്നത്.

അത് മാറി മറിഞ്ഞ് ഈ പ്രൊജക്ടിലേക്ക് വന്നതാണ്. വൺ മാൻ ഷോയുടെ കഥയോട് എനിക്ക് വലിയ താൽപര്യമില്ലായിരുന്നു. മാനസിക പ്രശ്നമുള്ള ഒരാളിൽ നിന്നുള്ള കോമഡി ആസ്വദിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. വൺ മാൻ ഷോ എനിക്ക് നഷ്ടമായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പടമാണ്. അന്നത്തെ കാലത്ത് അതിന് ബഡ്ജറ്റ് 1.84 കോടി രൂപയായി. എന്തിലും സത്യസന്ധമായി പോയില്ലെങ്കിൽ ദോഷമുണ്ടാകും. ഒരു ഹീറോയുടെ താഴെ ക്യാരക്ടേർസ് നിന്നില്ലെങ്കിൽ പടത്തിന് വിജയമുണ്ടാകില്ല.
മുകളിൽ പോകാൻ പാടില്ല. ക്ലെെമാക്സ് രണ്ടാമത് എഡിറ്റ് ചെയ്തതാണ് ഇപ്പോൾ നിങ്ങൾ കാണുന്നത്. റിലീസ് ചെയ്തപ്പോൾ ഇതായിരുന്നില്ല ക്ലെെമാക്സ്. എല്ലാവരും കൂടെയുള്ള ക്ലെെമാക്സ് മാറ്റി രണ്ടാമത് വെച്ചു. ഒരാഴ്ചയെടുത്തു. അപ്പോഴേക്കും പടത്തിനെ അത് ബാധിച്ചു. എന്റെ നിർദ്ദേശമായിരുന്നു അതെന്നും ഗിരീഷ് വെക്കം പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.


Click it and Unblock the Notifications











