'18 വയസ്സുകാരിയുടെ അച്ഛനാവാൻ വയ്യ; മമ്മൂട്ടി ദൃശ്യം നിരസിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം'; നിർമാതാവ്
മലയാള സിനിമയിൽ ത്രില്ലർ സിനിമകളുടെ സ്വഭാവ രീതി തന്നെ മാറ്റി മറിച്ച സിനിമയാണ് ദൃശ്യം. ഒറ്റ നോട്ടത്തിൽ കുടുംബ ചിത്രമെന്ന് തോന്നിച്ച് പോകെപ്പോകെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ച ദൃശ്യാനുഭവം ആയിരുന്നു ദൃശ്യം എന്ന സിനിമ. മലയാളത്തിലെ വൻ ഹിറ്റുകളിൽ ഒന്നിന്റെ പിറവി, ജിത്തു ജോസഫ് എന്ന സംവിധായകന്റെ കരിയർ ഗ്രാഫുയർന്നത് തുടങ്ങി പല നേട്ടങ്ങളും ദൃശ്യം സിനിമ സ്വന്തമാക്കി.
വിവിധ ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. ഹിന്ദിയിൽ അജയ് ദേവ്ഗണും തമിഴിൽ കമൽഹാസനുമാണ് മലയാളത്തിൽ മോഹൻലാൽ ചെയ്ത വേഷം ചെയ്തത്. അടുത്തിടെ ദൃശ്യം രണ്ടാം ഭാഗവും ഹിന്ദിയിൽ റീമേക്ക് ചെയ്യപ്പെട്ടു. കലക്ഷൻ റൊക്കോഡ് സൃഷ്ടിക്കാൻ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന് കഴിഞ്ഞു. മോഹൻലാലിന്റെ മികച്ച പ്രകടനമായിരുന്നു മലയാളം ദൃശ്യത്തിലെ പ്രധാന മേൻമകളിലൊന്ന്. കരിയറിൽ മോഹൻലാലിന് ദൃശ്യം സിനിമ നൽകിയ പ്രേക്ഷക പ്രീതി ചെറുതല്ല.

എന്നാൽ യഥാർത്ഥത്തിൽ മോഹൻലാലിന് പകരം ദൃശ്യത്തിൽ നായകനാവേണ്ടിയിരുന്നത് നടൻ മമ്മൂട്ടിയാണ്. മമ്മൂട്ടി ഈ സിനിമ വേണ്ടെന്ന് വെച്ചതോടെയാണ് മോഹൻലാലിലേക്ക് സിനിമ എത്തുന്നത്. ഇക്കാര്യം ജിത്തു ജോസഫ് തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. തിരക്കഥ വായിച്ച ശേഷം തൃപ്തി തോന്നാത്തിനാലാണ് മമ്മൂട്ടി സിനിമ വേണ്ടെന്ന് വെച്ചതെന്നാണ് ജിത്തു ജോസഫ് പറഞ്ഞത്. മമ്മൂട്ടി ഈ സിനിമ ചെയ്യാത്തതിൽ നടന്റെ ആരാധകർക്കും നിരാശ തോന്നി. ഇന്നും ഈ വിഷയം സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടി ദൃശം നിരസിച്ചതിനെക്കുറിച്ച് മലയാളത്തിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളായ കെജി നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജിത്തുവിന്റെ പാല് കാച്ചലിനും ഞാനും പോയിരുന്നു. ഞങ്ങളീ കഥ പറയുമ്പോഴേ പുള്ളി പറഞ്ഞത് 18 വയസ്സായ കുട്ടിയുടെ അച്ഛനായി ഞാനിനി ചെയ്യണോഡേ എന്നാണ്.
പിന്നെ ഞാനൊന്നും ചിന്തിച്ചില്ല. ആന്റണി പെരുമ്പാവൂരിനോട് കഥ പറഞ്ഞ് സിനിമ ആശിർവാദ് നിർമ്മിച്ചെന്ന് ജിത്തു ജോസഫ് തന്നോട് പറഞ്ഞതായി കെജി നായർ വെളിപ്പെടുത്തി. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കവെയാണ് കെജി നായർ ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടി ദൃശ്യം നിരസിച്ചതിനെക്കുറിച്ച് നേരത്തെ ജിത്തു ജോസഫും സംസാരിച്ചിരുന്നു.ദൃശ്യം, മെമ്മറീസ് എന്ന രണ്ട് സിനിമകളുടെ സ്ക്രിപ്റ്റും മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന് കൺവിൻസിംഗ് ആയിരുന്നില്ലെന്നാണ് ഇതേക്കുറിച്ച് ജിത്തു ജോസഫ് പറഞ്ഞത്. മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യണമെന്ന് ഒത്തിരി വർഷങ്ങളായി ആഗ്രഹമുണ്ട്. നമുക്ക് ആഗ്രഹമുള്ളത് കൊണ്ട് മാത്രം കാര്യമില്ല.
ഒരു സ്ക്രിപ്റ്റ് ഞാനെഴുതിയത് കൊണ്ട് മഹത്തരമാവണമെന്നില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന് പറയാമെന്നും ജിത്തു ജോസഫ് അന്ന് പറഞ്ഞു. മമ്മൂട്ടിയും ഇദ്ദേഹവും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. അതേസമയം മോഹൻലാലിനൊപ്പം ഒന്നിലേറെ സിനിമകൾ ചെയ്തു. റാം ആണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോവുന്ന പുതിയ സിനിമ.
നേരത്തെയും പല ഹിറ്റ് സിനിമകളും മമ്മൂട്ടി വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഇരുവർ, ഡ്രെെവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകൾ മമ്മൂട്ടി വേണ്ടെന്ന് വെച്ചതാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം നടന്റെ കരിയർ ഗ്രാഫിനെ ഇത് ബാധിച്ചിട്ടില്ല. മികച്ച സിനിമകളുടെ ഭാഗമാവാൻ എന്നും മമ്മൂട്ടിക്ക് കഴിഞ്ഞു. നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ എന്നിവയാണ് ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ. ക്രിസ്റ്റഫർ പരാജയപ്പെട്ടെങ്കിലും നൻപകൽ നേരത്ത് മയക്കം എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications