മീനാക്ഷിയെ കൂടെ കൂട്ടാത്തതിന് കാരണം, അയാൾ വെറുതെയിരിക്കില്ല, താൽക്കാലികമായിരുന്നു...: ശ്രദ്ധ നേടി കുറിപ്പ്
ദിലീപ്, മഞ്ജു വാര്യർ എന്നിവരെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയ മുഴുവനും. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായ ശേഷമാണ് ഈ സാഹചര്യം. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ വരുന്നുണ്ട്. മഞ്ജു വാര്യരെ കുറ്റപ്പെടുത്തുന്നവർ എടുത്ത് പറയുന്ന കാര്യം മകൾ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാതെ അച്ഛനൊപ്പം നിന്നതാണ്. മാതാപിതാക്കൾ വേർപിരിയുന്ന ഘട്ടത്തിൽ അച്ഛനൊപ്പം തുടരുകയെന്നത് മീനാക്ഷിയുടെ തീരുമാനമായിരുന്നു.
ഈ തീരുമാനം മഞ്ജു അംഗീകരിക്കുകയും ചെയ്തു. മഞ്ജുവെടുത്ത ഈ തീരുമാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സജി വെെക്കം പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ഒരു ഫോൺ സംഭാഷണത്തിന് താൻ സാക്ഷിയാണെന്ന് ഇദ്ദേഹം പറയുന്നു.

സത്രീകൾക്ക് എല്ലാ കാലത്തും, എല്ലാ അർത്ഥത്തിലും മാതൃകയാക്കാവുന്ന ഒരാൾ. വിവാഹജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോൾ തൻ്റെതല്ലാത്ത ഒന്നും എടുക്കാതെ അരക്ഷിതത്വത്തിലേക്ക് തലയുയർത്തിപ്പിടിച്ചിറങ്ങിയവർ. സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നതിന് ശേഷം അവരുടെ ഒരു ഫോൺ കോളിൻ്റെ ഇങ്ങേത്തലയ്ക്കലെ സംഭാഷണത്തിന് ഞാന്‍ സാക്ഷിയാണ്. അതിൻ്റെ ചുരുക്കം ഇതാണ്.
"ഞാന്‍ പോന്നു.ഇനിയും തുടരാനാകില്ല എന്നതുകൊണ്ട്. എൻ്റേതായ ചിലത് അവിടെ മറന്നുവച്ചു. അയാളുടേതായ ഒന്നും എടുത്തിട്ടില്ല. ഏറ്റവും വലിയ ഹൃദയവേദനയോടെ താത്ക്കാലികമായെങ്കിലും മകളെ അവിടെ ഉപേക്ഷിച്ചു, കാരണം, അവളുടെ പ്രിയപ്പെട്ട കൂട്ടുകാരികളെ വിട്ടുപോരാൻ ഞാന്‍ എങ്ങിനെ പറയും.? പെട്ടെന്നുള്ള മാറ്റം അവളെ മുറിപ്പെടുത്തും.അതിനുമപ്പുറം, അയാൾ വെറുതെയിരിക്കില്ല. തൻ്റെ പക്ഷം ന്യായീകരിക്കാന്‍ മകൾക്കായി കേസ് കൊടുത്തേക്കാം. അതിനായി എത്ര പണവും ചെലവഴിക്കാം. അവളെ എന്നിൽ നിന്ന് തട്ടിക്കൊണ്ടുപോകാം"

"അതിനുളള സർവ്വസന്നാഹങ്ങളും അയാൾക്കുണ്ട്. കളിയും ചിരിയും പഠനവുമായി പോകേണ്ട ഈ പ്രായത്തില്‍ കോടതികൾ കയറിയിറങ്ങാനും അമ്മയെക്കുറിച്ച് കെട്ടിച്ചമയ്ക്കാനിടയുള്ള വക്കീൽക്കഥകളുടെ ചോദ്യങ്ങൾക്ക് മുന്നില്‍ ഹൃദയം തകർന്നുനില്ക്കാനുമുള്ള സാഹചര്യം എൻ്റെ മകൾക്കുണ്ടാകരുത്. കുറച്ചുസമയത്തേക്കെങ്കിൽ പോലും ഒരു തട്ടിക്കൊണ്ടുപോകൽ അവളുടെ ജീവിതത്തിലെന്നെന്നേയ്ക്കുമുണ്ടാക്കാവുന്ന മാനസിക തകർച്ച ചെറുതായിരിക്കില്ല. എന്നോടുള്ള വാശിക്കാണെങ്കിലും മകളെ അയാൾ കൂടുതല്‍ നന്നായി നോക്കും. ചെറിയ കുട്ടിയല്ലേ നിലവിലെ സാഹചര്യങ്ങളില്‍ അവളുടെ സങ്കടം പെട്ടെന്ന് മാറും. അവൾ എല്ലാക്കാലത്തും സന്തോഷമായിരിക്കട്ടെ."
നോക്കൂ എത്ര സുപ്രധാനമായൊരു തീരുമാനമാണിത്. വലിയ വേദനയോടെ അവരത് ചെയ്തു. തകർന്നിരുന്നില്ല. ആകാശംമുട്ടെ വളർന്നു. അപ്പോഴും നിലപാടുകളിൽ നിന്ന് ഒരു തരിമ്പും പുറകോട്ട് പോയില്ല. എല്ലാ സ്ത്രീകളും ഒന്ന് തിരിച്ചറിയുക. ഓരോ വ്യക്തിയുടെയും സ്വപ്നങ്ങള്‍ അവരവരുടേത് മാത്രമാണ്. അതിനൊപ്പം സഞ്ചരിക്കുക. അത് സാധ്യമാക്കുക. മറ്റൊരാൾക്ക് വേണ്ടി അതുപേക്ഷിക്കരുത്.അഥവാ അതൊരിക്കൽ ചെയ്യേണ്ടിവന്നാല്‍, അതൊരബദ്ധമായി എന്ന് തിരിച്ചറിഞ്ഞാൽ തിരികെ മടങ്ങുക.സ്വന്തം ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും, കുറിപ്പിങ്ങനെ.
1998 ലാണ് ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്. വിവാഹ ശേഷം മഞ്ജു അഭിനയ രംഗം വിട്ടു. ദിലീപ് താരമായി വളർന്നു. 2015 ലാണ് ഇരുവരും നിയമപരമായി വേർപിരിയുന്നത്. വിവാഹമോചനത്തിന് ശേഷം മഞ്ജു സിനിമാ രംഗത്ത് സജീവമായി. 2016 ൽ ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്തു. വിവാഹ ശേഷം കാവ്യ അഭിനയ രംഗത്ത് നിന്നും മാറി.


Click it and Unblock the Notifications











