മഹാഭാഗ്യം കൈവള്ളയിൽ ഇരുന്നിട്ടും പ്രയോജനപ്പെടുത്തിയില്ല, ബിജെപിയിൽ അംഗത്വം, ആരോഗ്യം നശിച്ചതിന് പിന്നിൽ!
ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച നടനാണ് നിത്യഹരിത നായകൻ പ്രേം നസീർ. ഇരുപത്തിമൂന്നാമത്തെ വയസിൽ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ അഭിനയ യാത്ര. നാൽപ്പത് വർഷത്തിനുള്ളിൽ അഭിനയിച്ചത് ഏതാണ് അറുന്നൂറിൽ ഏറെ ചിത്രങ്ങളിലാണ്. ഏകദേശം എൺപത്തിയഞ്ചോളം നായികമാരുടെ നായകനായി അദ്ദേഹം തകർത്താടി. അതിൽ തന്നെ നൂറിലേറെ ചിത്രങ്ങളിൽ ഷീലയായിരുന്നു നായിക. പ്രേം നസീർ നിത്യഹരിത നായകൻ മാത്രമല്ല നിത്യഹരിത മനുഷ്യസ്നേഹി കൂടിയായിരുന്നു.
നാല് മക്കളാണ് താരത്തിന് ഉണ്ടായിരുന്നത്. മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും. അതിൽ മൂന്നാമത്തെ പുത്രനാണ് നടൻ ഷാനവാസ്. ഷാനവാസിൽ ഒരു നടനുണ്ടെന്ന് മനസിലാക്കി അദ്ദേഹത്തെ അഭിനയരംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് ബാലചന്ദ്രമേനോൻ ആയിരുന്നു. പ്രേമഗീതങ്ങൾ എന്ന ചിത്രത്തിൽ നടി അംബികയുടെ നായകനായിട്ടായിരുന്നു അരങ്ങേറ്റം.

അച്ചടക്കത്തോടെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും എല്ലാവരോടും പെരുമാറുന്ന പ്രകൃതമായിരുന്നു ഷാനവാസിന്റേത്. ഇപ്പോഴിതാ ഷാനവാസിനെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. ഷാനവാസ് ഒരു മോശം നടനൊന്നുമായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളാണ് സിനിമ ജീവിതത്തിൽ തിരിച്ചടിയായതെന്നും അഷ്റഫ് പറയുന്നു. ഷാനവാസ് സംസാരിക്കുമ്പോൾ പലപ്പോഴും നസീർ സാറാണോ സംസാരിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.
അത്രത്തോളം സാമ്യത ശബ്ദത്തിലുണ്ടായിരുന്നു. സകലസൗഭാഗ്യങ്ങളുടേയും നടുവിൽ ജനിച്ച് വീണയാളാണ് ഷാനവാസ്. സാമ്പത്തിക ബുദ്ധിമുട്ടൊന്നും മരിക്കുന്നത് വരെ അനുഭവിച്ചിട്ടില്ല. ഇപ്പോഴും അവരുടെ കുടുംബം നല്ല സാമ്പത്തീക ഭദ്രതയുള്ളതാണ്. ഷാനവാസ് വിവാഹം കഴിച്ചത് മുറപ്പെണ്ണിനെയാണ്. മലേഷ്യയിലാണ് കുടുംബം ഇപ്പോൾ. രണ്ട് ആൺകുട്ടികളാണ് നടനുള്ളത്. ഷാനവാസിന്റെ ആദ്യ സിനിമ പ്രേമഗീതങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.
പിന്നീട് അദ്ദേഹം അറുപതോളം സിനിമകളിൽ അഭിനയിച്ചു. ഏതാനും സിനിമകളിൽ നസീർ സാറും ഷാനവാസും ഒരുമിച്ചും അഭിനയിച്ചിട്ടുണ്ട്. നായകനായി അരങ്ങേറ്റം കുറിച്ച ഷാനവാസ് പിന്നീട് ചെറിയ വേഷങ്ങളാണ് സിനിമയിൽ ചെയ്തത്. അതിനിടയിൽ അഭിനയസാധ്യതകൾ കുറഞ്ഞപ്പോൾ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ഗൾഫിൽ ജോലിക്കായി പോയി. ദുബായിൽ ബ്ലൂ ബെൽ ഷിപ്പിങ് കമ്പനിയിൽ അദ്ദേഹം ജോലിക്ക് കയറി. ഏതാനും വർഷങ്ങൾ അവിടെ ജോലി ചെയ്തു. ശേഷം നാട്ടിലേക്ക് വന്ന് സിനിമയിലും സീരിയലിലും സജീവമായി.
പക്ഷെ രണ്ടാം വരവിലും കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. ഷാനവാസ് ഒരു മോശം നടനൊന്നുമായിരുന്നില്ല. ആദ്യ ചിത്രത്തിന്റെ വിജയത്തിനുശേഷം പിന്നീട് വന്ന ചിത്രങ്ങൾ തെരഞ്ഞെടുത്തതിലെ പാളിച്ചകൾ ആയിരുന്നു സിനിമയിൽ ക്ലച്ച് പിടിക്കാൻ സാധിക്കാതെ പോയതിന്റെ കാരണമെന്ന് ഷാനവാസ് തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. കഥകേട്ട് കഴിഞ്ഞപ്പോൾ വിജയിക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പുള്ള സിനിമകളും ഷാനവാസ് ചെയ്തിട്ടുണ്ട്. അതിന് കാരണം ആ നിർമാതാക്കൾ പിതാവ് പ്രേം നസീറിനെ വെച്ച് സിനിമ എടുത്തവരും അദ്ദേഹത്തിന്റെ സ്നേഹിതന്മാരും ആണെന്നതാണ്.

അവരോട് നോ പറഞ്ഞാൽ തന്നെ ഒരു അഹങ്കാരിയായി ചിത്രീകരിക്കുമോയെന്ന് ഭയന്നിരുന്നു ഷാനവാസ്. മകനെ ബിസിനസുകാരനാക്കണം എന്നായിരുന്നു നസീർ സാറിന്റെ ആഗ്രഹം. അതിനായി അദ്ദേഹം ചില പ്ലാനുകളും പദ്ധതികളും ആവിഷ്കരിക്കുകയും ചെയ്തിരുന്നു. അതിനായി ഗൾഫ് നാടുകളിൽ നിന്നും ഷെയർ പിരിക്കുകയും ചെയ്തു. അതിന്റെ പേരിൽ വിമർശനങ്ങളും നേരിടേണ്ടി വന്നു. പക്ഷെ ഷാനവാസിന് ബിസിനസിനോട് താൽപര്യമില്ലെന്നത് നസീർ സാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.
ഷാനവാസിന് ബിസിനസ് മൈന്റുണ്ടായിരുന്നുവെങ്കിൽ നസീർ സാർ ആഗ്രഹിച്ചതിനുമേലെ വലിയൊരു ബിസിനസ്മാൻ ആകാമായിരുന്നു. അന്ന് നസീർ സാറിന് എംജിആറുമായി വളരെ അടുത്ത സൗഹൃദമായിരുന്നു. മാത്രമല്ല മക്കളില്ലാത്ത എംജിആറിന് ഷാനുവിനോട് ഒരു മകനോട് ഉള്ളതുപോലെ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായ എംജിആറിനോട് ഷാനു എന്ത് ആവശ്യപ്പെട്ടാലും അദ്ദേഹം സാധിച്ച് കൊടുക്കുമായിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു ഷാനുവിനോട് അദ്ദേഹത്തിന്.
എന്ത് വേണമെങ്കിലും നേടിയെടുക്കാവുന്ന എന്ത് ബിസിനസ് വേണമെങ്കിലും തുടങ്ങാവുന്ന മഹാഭാഗ്യം കൈവള്ളയിൽ ഇരുന്നിട്ടും അതിനോടൊന്നും ഒരു താൽപര്യവും ഷാനു കാണിച്ചില്ല. സ്നേഹബന്ധങ്ങളെ അത്തരത്തിൽ മുതലെടുക്കാൻ ഷാനുവിന് ഒട്ടും താൽപര്യമില്ലായിരുന്നു. ചില കാര്യങ്ങളിൽ നസീർ സാറിന്റെ അതേ സ്വഭാവമാണ് ഷാനവാസിനും.
ബിജെപിക്കാരനായിരുന്നു ഷാനവാസ്. നസീർ സാർ മരിച്ചശേഷമാണ് ബിജെപിയിൽ ഷാനു ചേർന്നത്. ഹിന്ദി നടൻ ശത്രുഘ്നൻ സിൻഹയിൽ നിന്നാണ് അദ്ദേഹം ബിജെപി അംഗത്വം എടുത്തത്. അതുപോലെ ആരോഗ്യം തകർക്കുന്ന ചില ദുശീലങ്ങളൊക്കെ നടനുണ്ടായിരുന്നു. പ്രമേഹരോഗിയായിരുന്നിട്ടും ആരോഗ്യം ശ്രദ്ധിച്ചില്ലെന്നും അഷ്റഫ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications


