അറിയാത്ത നാടാണ്... നേപ്പാളിലേക്കൊന്നും വിടാൻ പറ്റില്ലെന്ന് അമ്മ, എക്സ്ക്യൂസ് പറഞ്ഞ് പിന്മാറാനായി ചെന്നപ്പോൾ!
ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതി ശ്രീകുമാർ, മാധു, മാസ്റ്റർ സിദ്ധാർത്ഥ, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പുറത്തിറങ്ങിയ സിനിമയാണ് യോദ്ധാ. മുപ്പത്തിമൂന്ന് വർഷമായിയെങ്കിലും യോദ്ധാ ഇന്നും മനോഹരമായ ഒരു ദൃശ്യാനുഭവമാണ്. സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഉർവശിയുടേത് ഗസ്റ്റ് റോളായിരുന്നു. വളരെ കുറച്ച് സീനുകൾ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഉർവശി അവതരിപ്പിച്ച ദമയന്തി ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ ദമയന്തിയായി അഭിനയിക്കാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് ഉർവശി. ആ സിനിമയിൽ ഭാഗമാകാൻ ഉദ്ദേശിച്ചിരുന്നതല്ലെന്ന് നടി പറയുന്നു.

യോദ്ധയുടെ ഷൂട്ട് നേപ്പാളിലാണെന്ന് പറഞ്ഞപ്പോൾ എന്റെ അമ്മയ്ക്ക് സമ്മതമായിരുന്നില്ല. നേപ്പാളിലേക്കൊന്നും അയക്കാൻ പറ്റില്ല. അത് ബുദ്ധിമുട്ടാണ്. ഇവിടെ മൂന്നാല് ഷൂട്ടിങുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇനി നേപ്പാളിലൊക്കെ പോയിട്ട് വരുമ്പോൾ സമയം കിട്ടില്ല. ഇടയ്ക്ക് വർക്ക് ചെയ്യാനും പറ്റില്ല. തന്നെയുമല്ല അറിയാത്ത നാട്ടിലേക്കൊന്നും അവളെ വിടാനും പറ്റില്ല എന്നൊക്കെ അമ്മ പറഞ്ഞു. അതോടെ അവർക്ക് വിഷമമായി. ഞാൻ നിൽക്കുന്ന സ്ഥലത്ത് നിന്ന് എന്റെ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ലൊക്കേഷനിലേക്ക് പോകുന്ന വഴിക്കാണ് യോദ്ധയുടെ ലൊക്കേഷൻ. അതുകൊണ്ട് തന്നെ അമ്മ പറഞ്ഞു. ഷൂട്ടിങിന് പോകുന്ന വഴിക്ക് അവിടെ ഒന്ന് ഇറങ്ങി എക്സ്ക്യൂസ് പറഞ്ഞിട്ടേ പോകാവൂവെന്നും അമ്മ പറഞ്ഞിരുന്നു. അല്ലെങ്കിൽ അവർ തെറ്റായി വിചാരിച്ചാലോ എന്നാണ് അമ്മ പറഞ്ഞത്.
അങ്ങനെ പറയാൻ വേണ്ടിയാണ് ഞാൻ ലൊക്കേഷനിലേക്ക് ചെന്നത്. അവിടെ എത്തിയപ്പോഴാണ് അവർ ദമയന്തിയുടെ കാര്യം പറഞ്ഞത്. ഗസ്റ്റ് റോളാണ്. എന്നിരുന്നാലും സിനിമയിലെ ഇംപോർട്ടന്റ് ക്യാരക്ടറാണെന്ന് പറഞ്ഞു. അങ്ങനെ വൈകുന്നേരം ചെന്ന് റെഡിയായി പടകാളി എന്ന സോങ്ങിന്റെ ഇടയിലെ ഞാനുള്ള ചില രംഗങ്ങൾ എടുത്തു. പിന്നീട് അമ്പിളി അങ്കിളുമായുള്ള സീൻ എടുത്തു. ആ കഥാപാത്രം ഇത്ര ശ്രദ്ധിക്കപ്പെടും സ്വീകാര്യത നേടും എന്നൊന്നും കരുതിയിരുന്നില്ല. ആ ക്രൂവിനോടുള്ള സ്നേഹം കൊണ്ടാണ് ആ സിനിമ ചെയ്തത്.


Click it and Unblock the Notifications