അസുഖം തിരിച്ചറിയും മുമ്പ് ഷാനുവിനൊപ്പം ജീവിച്ച് തുടങ്ങിയതാണ്, ഇനി കുറച്ചുകൂടി ക്ഷമയോടെ പെരുമാറും; നസ്രിയ നസീം
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. രണ്ടുപേരും മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലൊട്ടാകെ ആരാധകരുള്ള സൂപ്പർ സ്റ്റാറുകളാണ്. മാമന്നനും ആവേശത്തിനും ശേഷം തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലെ സെലിബ്രിറ്റികൾ പോലും ഫഹദ് ഫാസിൽ ഫാനാണ്. നാല് വർഷങ്ങൾക്കുശേഷം മലയാളത്തിൽ നസ്രിയ കേന്ദ്രകഥാപാത്രമായ ഒരു സിനിമ എത്തിയത് അടുത്തിടെയാണ്.
സൂക്ഷ്മദർശിനി എന്ന സിനിമയും നസ്രിയയുടെ പ്രിയയെന്ന കഥാപാത്രവും ആളുകൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. സിനിമ തിരക്കുകൾക്കിടയിലും ദാമ്പത്യം മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഇരുവരും. ബാംഗ്ലൂർ ഡെയ്സ് സിനിമയുടെ ഷൂട്ട് നടക്കുമ്പോഴാണ് നസ്രിയ ഫഹദിനോട് പ്രണയം പറയുന്നത്. പിന്നീട് വൈകാതെ ഇരുവരും വിവാഹിതരായി.

ഇരുവരും തമ്മിൽ പന്ത്രണ്ട് വയസോളം പ്രായ വ്യത്യാസമുണ്ട്. അതിനാൽ തന്നെ അതുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളും പരിഹാസങ്ങളും നിരവധി താരദമ്പതികൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ വിവാഹ ജീവിതത്തിന്റെ പത്താം വർഷത്തിൽ എത്തി നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള മാതൃക ദമ്പതികളുടെ ലിസ്റ്റിലേക്ക് ഇരുവരും ഇടം കണ്ടെത്തി കഴിഞ്ഞു. ഫഹദിന് എല്ലാമെല്ലാം ഇപ്പോൾ ഭാര്യ നസ്രിയയാണ്.
എവിടെ ഷൂട്ടിന് പോയാലും എത്രയും വേഗം വീട്ടിൽ തിരിച്ചെത്തണമെന്ന ചിന്തയാണ് തന്നെ നയിക്കാറുള്ളതെന്നാണ് മുമ്പൊരിക്കൽ ഫഹദ് പറഞ്ഞത്. ഇപ്പോഴിതാ ഫഹദിന്റെ എഡിഎച്ച്ഡി രോഗവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് നസ്രിയ.
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ അഥവാ എഡിഎച്ച്ഡി. തനിക്കും ആ രോഗാവസ്ഥയുണ്ടെന്നും 41-ാം വയസിലാണ് രോഗം കണ്ടെത്തിയതെന്നും അടുത്തിടെയാണ് നടൻ വെളിപ്പെടുത്തിയത്. എന്നാൽ ഫഹദിന് അത്തരമൊരു രോഗമുണ്ടെന്ന് കരുതി അതൊരിക്കലും തങ്ങളുടെ ജീവിതം മാറാൻ കാരണമായിട്ടില്ലെന്നാണ് നസ്രിയ പ്രതികരിച്ചത്.
ഫഹദ് ഒരു എഡിഎച്ഡി രോഗിയാണ്. പക്ഷെ ഇതൊക്കെ ഷാനു തിരിച്ചറിയുന്നതിനും ഈ അസുഖം കണ്ടുപിടിക്കുന്നതിനും മുമ്പെ ഞാൻ ഷാനുവിനെ കണ്ടുതുടങ്ങിയതാണല്ലോ. പണ്ടും ഷാനുവിന് ഇത് ഉണ്ടായിരുന്നിരിക്കും. ഷാനുവിന്റെ സ്വഭാവങ്ങൾ ഒക്കെ ഡീൽ ചെയ്താണ് ഞാൻ ഇതുവരെ ജീവിച്ചത്.

അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇനിയിപ്പോൾ അത് കണ്ടുപിടിച്ച് കഴിഞ്ഞ് ഇങ്ങനെ ഒരു കണ്ടീഷൻ ഷാനുവിനുണ്ട് അതുകൊണ്ട് ഞാൻ കുറച്ചുകൂടി ക്ഷമയോടെ പെരുമാറണം എന്ന് ഒരു തോന്നൽ എനിക്ക് ഉണ്ടായേക്കാം. അത്തരത്തിൽ അത് സഹായകമായേക്കാം. അല്ലാതെ എല്ലാം പഴയതുപോലെ തന്നെ ജീവിതമൊന്നും മാറിയിട്ടില്ല എന്നാണ് നടി പറഞ്ഞത്. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാം.
എന്നാല്‍ തനിക്ക് 41-ാം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ല. എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതാണ് നിങ്ങളോട് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം എന്നാണ് രോഗാവസ്ഥ വെളിപ്പെടുത്തി അന്ന് ഫഹദ് പറഞ്ഞത്. എഡിഎച്ച്ഡി വരാനുള്ള കാരണങ്ങള്‍ ഇന്നും കൃത്യമായി കണ്ടെത്തിയിട്ടില്ല. ജനിതകപരമായ ഘടകങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
തലച്ചോറിന് വരുന്ന പരിക്കുകള്‍, മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത കൂട്ടുന്നു. എഡിഎച്ച്ഡി കണ്ടെത്തുന്നതിനായി ഒന്നിലധികം പരിശോധനകള്‍ ആവശ്യമാണ്. അതേസമയം പുഷ്പ 2വാണ് അവസാനമായി റിലീസ് ചെയ്ത ഫഹദ് ഫാസിൽ സിനിമ.


Click it and Unblock the Notifications