'പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികൂടങ്ങള്‍... തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍'; ഗുണ കേവ് സന്ദർശിച്ച ലാൽ
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് മോഹൻലാല്‍. തൻ്റെ സിനിമാ ഷൂട്ടിങ്ങുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ മിക്കപ്പോഴും താരം യാത്രയിലായിരിക്കും. മകൻ പ്രണവിനെപ്പോലെ യാത്രകൾ പോകാനുള്ള ആഗ്രഹം പലപ്പോഴായി മോഹൻലാൽ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പണ്ട് ഞാനും യാത്ര ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എനിക്കും അതൊക്കെ ഇഷ്ടമായിരുന്നു. നമ്മുടെ തിരക്കുകള്‍ നമ്മള്‍ അറിയാതെ സംഭവിക്കുന്നതാണ്.
ആ ഒഴുക്കില്‍ പെട്ട് അതിലേക്ക് മാറിപ്പോയി. ഇല്ലെങ്കില്‍ ഒരുപക്ഷെ ഞാന്‍ നിങ്ങളുടെ മുമ്പിലിരുന്ന് ഇതുപോലെ സംസാരിക്കില്ലായിരുന്നു. നമ്മളെ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തെ ഡിസൈന്‍ ചെയ്തിരിക്കുന്നത് അങ്ങനെയാണ് എന്നാണ് തനിക്ക് യാത്രകളോടുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി മോഹൻലാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഒരോ സ്ഥലങ്ങൾ അന്വേഷിച്ച് കണ്ടെത്തി പോവുക എന്നതാണ് മോഹൻലാലിന്റെ രീതി. ഒന്നും തീരുമാനിക്കേണ്ടതില്ല യാത്രകൾ സംഭവിക്കട്ടെയെന്നതാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ഞുമ്മൽ ബോയ്സും ഗുണ കേവുമാണ് സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
ചിദംബരം സംവിധാനം ചെയ്ത സിനിമ പറയുന്നത് മഞ്ഞുമ്മലിൽ നിന്നും പതിനൊന്ന് ചെറുപ്പക്കാർ കൊടൈക്കനാലിലേക്ക് ടൂർ പോയപ്പോൾ ഉണ്ടായ സംഭവങ്ങളാണ്. 2006ൽ സംഭവിച്ച ഒരു യഥാർത്ഥ സംഭവമാണ് സിനിമയ്ക്ക് ആധാരം. മഞ്ഞുമ്മൽ ബോയ്സ് കണ്ടവരെല്ലാം ഗുണ കേവിന്റെ ചരിത്രവും വീഡിയോയും തപ്പി ഇറങ്ങിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് യാത്രപ്രേമിയായ മോഹൻലാലും ഗുണ കേവ് സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം അതൊരു വിവരണമാക്കി എഴുതി മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അന്ന് താരം എഴുതിയ ആ കുറിപ്പ് ഇപ്പോൾ വീണ്ടും മാതൃഭൂമി ഓൺലൈൻ സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. എത്രത്തോളം അപകടവും ഭീകരതയും നിറഞ്ഞതാണ് ഗുണകേവെന്ന് മോഹൻലാൽ കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. ഗുണ കേവിൽ താൻ കണ്ട കാഴ്ചകൾ ഇനി വരുന്ന ജന്മങ്ങളില്‍ പോലും താൻ ഓർക്കുമെന്നാണ് മോഹൻലാൽ കുറിച്ചത്.
'കുന്നുകള്‍ക്കും താഴ്‌വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുമ്പ് ഉയര്‍ന്ന് വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്. '

'ഗുണ കേവിന്റെ ഉള്ളിലേക്ക് പോകുന്തോറും ഇരുട്ട് വന്ന് നമ്മളെ വിഴുങ്ങും. പലയിടത്തും ചതുപ്പാണ്. തണുപ്പ് കനത്തു. നനഞ്ഞ പാറയുടെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ഇടകലര്‍ന്ന ഗന്ധം. മുകളിലെ വിടവിലൂടെ വരുന്ന വെളിച്ചം പലപ്പോഴും താഴെയെത്തുന്നില്ല. ആ ഇരുട്ടിലൂടെ സ്ഥലവാസിയായ ഒരാളുടെ സഹായത്തോടെ മുന്നോട്ട് നടന്ന് ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഇനി വരുന്ന ജന്മങ്ങളില്‍ (അങ്ങിനെയൊന്നുണ്ടെങ്കില്‍) പോലും ഞാന്‍ ഓര്‍ക്കുന്നതാണ്.'
'പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍. ഇവിടെ വീണാല്‍ മരണം മാത്രമെ വഴിയുള്ളൂ. മരിച്ചുകിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല.'
'പ്രകൃതി ഒരുക്കിയ മോര്‍ച്ചറിയില്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങള്‍ കിടക്കും. കൊടൈക്കനാലിലെ ഏകാന്തമായ കൊക്കകളില്‍ ഇതുപോലുള്ള എത്രയോ മൃതദേഹങ്ങള്‍ പാതി ജീര്‍ണിച്ചും എല്ലിന്‍ കൂടുകളായും കിടപ്പുണ്ടെന്ന് ആ വഴികളില്‍ ഇറങ്ങിപ്പോയ പണിക്കാര്‍ പറയുന്നു. മിക്കവയും സ്ത്രീകളുടേതാണ്. വളകളും ചുരിദാറുകളും ആഭരണങ്ങളും ചിതറികിടക്കുന്നു.'
'ആഴങ്ങളില്‍ പൊലിഞ്ഞ അശാന്തമായ ആത്മാവുകള്‍ ചെകുത്താന്റെ പാചകപ്പുരയില്‍ നിന്നും പൊങ്ങുന്ന വെളുത്ത പുകയില്‍ കലര്‍ന്നിട്ടുണ്ടാകണം. അങ്ങനെ നോക്കുമ്പോള്‍ കൊടൈക്കനാലിലെ കോടമഞ്ഞിന്‍ കൂട്ടങ്ങള്‍ എന്നെ പേടിപ്പിക്കുന്നു. അപ്പോള്‍ സുന്ദരമായ കൊടൈക്കനാല്‍ ഭയം കൂടിയാവുന്നു', എന്നാണ് ഗുണ കേവ് സന്ദർശിച്ച അനുഭവം പങ്കിട്ട് മോഹൻലാൽ വർഷങ്ങൾക്ക് മുമ്പ് എഴുതിയത്.


Click it and Unblock the Notifications











