ടോക്സിക് ഉള്ളടക്കം ഇഷ്ടപ്പെടാതെ യാഷ്? അഭ്യൂഹം തള്ളി അണിയറ പ്രവർത്തകർ; പ്രതീക്ഷയോടെ ആരാധകർ
യാഷ് ചിത്രം ടോക്സിക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിൽ യാഷിന് അതൃപ്തിയുണ്ടെന്നും 100 ദിവസമെടുത്ത് റീ ഷൂട്ടിന് ഒരുങ്ങുന്നെന്നുമാണ് പുതിയ അഭ്യൂഹം. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ വാദം നിഷേധിച്ചു. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ ടോക്സിക്കിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. യാഷ് വിഷയത്തിൽ പ്രതികരിക്കാത്തത് തീയില്ലാതെ പുകയുണ്ടാകില്ല എന്ന സംസാരം സിനിമാ ലോകത്തും പ്രേക്ഷകർക്കുമിടയിലുണ്ടാക്കുന്നു. റിലീസ് തിയതി പല തവണ മാറ്റി. ഷൂട്ടിംഗ് നീണ്ടു. ബഡ്ജറ്റ് കൂടി എന്നീ ഘടകങ്ങളെല്ലാം അഭ്യൂഹങ്ങൾക്ക് വഴി വെച്ചു.
കെജിഎഫ് 2 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വരുന്ന യാഷ് ചിത്രമാണ് ടോക്സിക്. അതിനാൽ തന്നെ ആരാധകർക്ക് പ്രതീക്ഷ വാനോളമായിരുന്നു. എന്നാൽ നിരന്തരം റിലീസിലുണ്ടാകുന്ന മാറ്റങ്ങളും പ്രൊഡക്ഷനിൽ തടസങ്ങളെന്ന വാർത്തയും ടോക്സിക്കിന്റെ ഹെെപ്പ് ഇല്ലാതാക്കുന്നുണ്ട്. 2023 ഡിസംബർ മാസത്തിൽ പ്രഖ്യാപിച്ചതാണ് ടോക്സിക്. മൂന്ന് വർഷത്തോട് അടുക്കുന്നു സിനിമ പ്രഖ്യാപിച്ചിട്ട്.

സംവിധായിക ഗീതു മോഹൻദാസ് ആണെന്നതും ടോക്സിക്കിന്റെ കാര്യത്തിൽ കൗതുകമുണ്ടാക്കി. ദേശീയ പുരസ്കാരമുൾപ്പെടെ നേടിയ സംവിധായിക ഗീതു മോഹൻദാസ്. നായകൻ ഇന്ത്യൻ സിനിമാ രംഗത്ത് നിലവിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് താരമൂല്യമുള്ള യാഷ്. എങ്ങനെയായിരിക്കും ഇവരൊരുമിക്കുന്ന സിനിമയെന്നറിയാൻ ഏവർക്കും കൗതുകമുണ്ട്.
പക്ഷെ ഷൂട്ടിംഗ് തുടങ്ങിയ നാളുകൾ മുതൽ കേൾക്കുന്നത് തടസങ്ങളുടെ വാർത്തയാണ്. ഷൂട്ടിംഗ് നീണ്ട് പോകുന്നതായിരുന്നു ആദ്യം വാർത്തയായത്. യാഷ് ഗീതുവിന്റെ സംവിധാനത്തിൽ അമിതമായി ഇടപെടുന്നെന്നും വാർത്തകൾ വന്നു. എന്നാൽ ചിത്രത്തിൽ പ്രവർത്തിച്ചവർ ഈ വാദം നിഷേധിച്ചു. ഷൂട്ടിംഗ് നടക്കുന്ന ബംഗ്ളൂരുവിലെ കാട്ടിൽ നിന്നും അനധികൃമായി മരങ്ങൾ വെട്ടി മാറ്റുന്നു എന്ന പരാതിയിൽ കർണാടക വന വകുപ്പ് എഫ്ഐആർ ഇട്ടതായിരുന്നു മറ്റൊരു വാർത്ത. ഈ പ്രശ്നവും പരിഹരിക്കപ്പെട്ടു. ബഡ്ജറ്റ് കൂടുന്നു, റിലീസ് നീണ്ട് പോകുന്നതിന് കാരണം ടോക്സിക്കിൽ യാഷിനുള്ള അതൃപ്തി എന്നിങ്ങനെ പല വാർത്തകൾ പ്രചരിച്ച് കൊണ്ടിരുന്നു. ജൂൺ നാലിന് റിലീസ് ചെയ്യുമെന്നായിരുന്നു കുറച്ച് നാൾ മുമ്പ് പ്രഖ്യാപിച്ചത്. പിന്നീടിത് മാറ്റി. ടോക്സിക് ആഗോള തലത്തിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് പതിപ്പിന്റെ ഗ്ലോബൽ ഡിസ്ട്രിബ്യൂഷനുമായി ബന്ധപ്പെട്ടാണ് റിലീസ് നീണ്ട് പോകുന്നത്. ഈ വർഷം തന്നെ ചിത്രം തിയറ്ററിലെത്തും.
ഗീതു മോഹൻദാസിനെ എതിർക്കുന്നവരും ടോക്സിക് വിവാദം സംവിധായികയ്ക്കെതിരെയുള്ള ആയുധമാക്കി.
ടോക്സിക് റിലീസ് നീളുന്നതിൽ ഗീതു മോഹൻദാസിനാണ് ഏറെയും വിമർശനം കേൾക്കേണ്ടി വന്നത്. ടോക്സിക്കിന്റെ ടീസർ പുറത്ത് വന്നപ്പോൾ സ്ത്രീവിരുദ്ധ സീനുകളെന്ന ആക്ഷേപവും വന്നു. കസബയെ സ്ത്രീ വിരുദ്ധതയുടെ പേരിൽ വിമർശിച്ച ഗീതു മോഹൻദാസ് മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി എന്നായിരുന്നു കസബയുടെ സംവിധായകൻ നിതിൻ രഞ്ജി പണിക്കറുടെ വിമർശനം. സ്ത്രീ വിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീ ശരീരത്തെ വസ്തുവൽക്കരിക്കുന്ന ആൺനോട്ടങ്ങളില്ലാത്ത കസബയിലെ ആൺമുഷ്ക് മഷിയിട്ട് നോക്കിയാലും കാണാത്ത രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം. സേ ഇറ്റ്, സേ ഇറ്റ് എന്ന് പറഞ്ഞ് ഗിയർ കയറ്റി വിട്ട പുള്ളി. പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ അവരുടെ സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി??? എന്നായിരുന്നു നിതിൻ രഞ്ജി പണിക്കർ പങ്കുവെച്ച വാക്കുകൾ.


Click it and Unblock the Notifications